2017 ഡിസംബർ 3, ഞായറാഴ്‌ച


1 സമുദ്രത്തില്‍ കുമിളകളെന്നപോലെ ഏതൊരണുവിന്റെ ഉള്ളിലാണ് അനന്തകോടി ബ്രഹ്മാണ്ഡങ്ങളുണ്ടായി നിലനിന്നു വിലയം പ്രാപിക്കുന്നത്?

മനസ്സു തുടങ്ങിയ ആറിന്ദ്രിയങ്ങള്‍ക്കും വേദ്യമല്ല പരമാത്മാവെന്ന കാരണത്താല്‍ പരമാണുതന്നെ. അതിലാണ് സംഖ്യാതീതങ്ങളായ ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടാവുകയും നിലനില്ക്കുകയും ലയിക്കുകയും ചെയ്യുന്നത്.

2 ആകാശമല്ലാത്ത ആകാശം ഏതാണ്?

ബഹിര്‍ഭാഗം, അന്തര്‍ഭാഗം എന്ന ഭേദമില്ലാത്തിനാല്‍ പരമാത്മാവ് ആകാശം തന്നെ. എന്നാല്‍ ഭൂതാകാശം പോലെ ജഡമൊട്ടല്ലതാനും. അതിനാല്‍ ആകാശമല്ലാത്ത ആകാശമെന്നു പറയുന്നതും പരമാത്മാവിനെത്തന്നെ.

3 ഒന്നുമല്ലാത്ത വസ്തു ഏതാണ്?

ഇന്നതെന്നു വ്യക്തമായി ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതുകൊണ്ട് ഒന്നുമല്ലാത്ത വസ്തുവും പരമാത്മാവുതന്നെ.

4 ഏതൊന്നാണ് പോയാലും പോവാത്തതായിട്ടിരിക്കുന്നത്?

സത്താമാത്രവും ചേതനാത്മകവുമായ ബ്രഹ്മം എങ്ങും നിറഞ്ഞിരിക്കയാല്‍, പോയും പോവാത്തതായിട്ടിരിക്കുന്നു.

5 ഏതൊന്നാണ് എല്ലാറ്റിനേയും കാണാതെ കാണുന്നത്?

ചേതനാത്മകമാകയാല്‍ എല്ലാറ്റിനേയും കാണുന്നതും ദൃഗാദി ഇന്ദ്രിയങ്ങളില്ലാത്തതിനാല്‍ കാണല്‍ തുടങ്ങിയ വ്യാപാരങ്ങളില്ലാത്തതുമാണ് പരമാത്മാവെന്ന കാരണത്താല്‍ എല്ലാറ്റിനെയും കാണാതെ കാണുന്നു എന്നു പറയുന്നതും യുക്തം തന്നെ.

6 ചേതനാസ്വരൂപമാണെങ്കിലും ഏതൊന്നു കല്ലുപോലിരിക്കുന്നു?

ചേതനാസ്വരൂപമാണെങ്കിലും തന്നില്‍നിന്ന് അന്യമായി മറ്റൊന്നില്ലാത്തതിനാല്‍ അറിയുക എന്നൊന്നില്ലാത്തതുകൊണ്ടു പരമാത്മാവ് കല്ലുപോലെത്തന്നെ.

7 ആകാശത്തില്‍ ചിത്രമെഴുതുന്നതാരാണ്?

ചിദാകാശസ്വരൂപമായ തന്നില്‍ താന്‍തന്നെയാണ് ജഗച്ചിത്രങ്ങളെ എഴുതുന്നത്.

8 വിത്തില്‍ വൃക്ഷമെന്നപോലെ ഏതൊരണുവില്‍ ജഗത്തെല്ല‍ാം ബീജാകാരേണ അടങ്ങിയിരിക്കുന്നു?

ദൃശഷ്ടമായ ഈ ലോകം മുഴുവന്‍ ബ്രഹ്മത്തില്‍ നിന്നുണ്ടായതാകയാല്‍ വിത്തില്‍ വൃക്ഷമെന്നപോലെ ബ്രഹ്മത്തില്‍ ജഗജ്ജ്വാലങ്ങള്‍ ബീജാകാരേണ ലയിച്ചിരിക്കുന്നു.

9 തിരനുര മുതലായവ സമുദ്രത്തില്‍ നിന്നു വേറയല്ലാത്തതുപോലെ എല്ലാ വസ്തുക്കളും ഏതൊന്നില്‍ നിന്നാണ് വേറെയല്ലാതിരിക്കുന്നത്?

എല്ല‍ാംതത്ഭവമാണെന്ന കാരണത്താല്‍ ഒന്നും പരമാത്മാവില്‍ നിന്നു വേറെയല്ല.

10 ദ്വൈതംപോലും ഏതൊരു മഹാസമുദ്രത്തില്‍ നിന്നാണ് വേറെയല്ലാതിരിക്കുന്നത്?

അദ്വൈതംപോലും പരമാത്മാവില്‍ നിന്നു വേറെയല്ല.

2017 ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

നിലമ്പൂര്‍ ആയിഷ പറയുന്നു.

13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം. ഞാന്‍ ചെറിയ കുട്ടിയായിരുന്നു, ഒന്നുമറിയാത്ത കുട്ടി. എന്നാല്‍, അഞ്ചേ അഞ്ച്ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് അയാളോട് പറയാനുള്ള ചങ്കൂറ്റം എനിക്കന്നുണ്ടായി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എന്റെ വയറ് വീര്‍ത്തുവരാന്‍ തുടങ്ങി. ആളുകള്‍ കളിയാക്കാനും. എനിക്കു മനസ്സിലായില്ല എന്താണെന്റെ വയറ് വീര്‍ക്കുന്നതെന്ന്. കാരണം എനിക്കു വിദ്യാഭ്യാസമില്ല. വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടുതന്നെ കല്യാണത്തിനുശേഷം വീടിനുള്ളില്‍ അടിമപ്പണി ചെയ്യേണ്ടിവന്നവരായിരുന്നു അക്കാലത്തെ സ്ത്രീകള്‍. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ നല്ല സാമ്പത്തികമുള്ള വീട്ടിലായിരുന്നു. ബാപ്പയുടെ മരണത്തോടെ പാപ്പരാവുകയും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതാവുകയും ചെയ്തതോടെയാണ് കല്യാണം നടന്നത്. പക്ഷേ, ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്നാണ് എനിക്കു തോന്നിയത്. ഞാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. കയറിട്ട് തൂങ്ങി പിടഞ്ഞുമരിക്കാന്‍ നോക്കിയപ്പോള്‍ കയറ് വെട്ടിയറുത്തെടുത്തത് എന്റെ ജ്യേഷ്ഠനായിരുന്നു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, മരിച്ചുകാണിക്കുകയല്ല ജീവിച്ചു കാണിക്ക് എന്ന്. അതു ശരിയാണെന്ന് എനിക്കും തോന്നി. മരിച്ചുകഴിഞ്ഞാല്‍ കുഴിച്ചിടും, പിന്നെ യാതൊന്നും ബാക്കിയുണ്ടാവില്ല. അങ്ങനെ ജീവിക്കാന്‍ തന്നെ തീരുമാനിച്ചു.
സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ അക്കാലത്ത് ഒരു നാടകം വന്നു. ആണുങ്ങളായിരുന്നു അതില്‍ പെണ്‍വേഷം കെട്ടിയത്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ.പി.ആര്‍. ഗോപാലന്‍, ഒളപ്പമണ്ണ, ഇമ്പിച്ചിബാവ തുടങ്ങിയവരുള്‍പ്പെടെയുള്ള രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ സ്ത്രീകള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചാല്‍ അതൊരു സാമൂഹ്യമാറ്റം ആകുമെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ നിലമ്പൂര്‍ ബാലന്റെ സഹോദരന്റെ മകള്‍ നാടകത്തിലെത്തി. രണ്ടാമത് ഒരു സ്ത്രീയെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഒരു ദിവസം എന്റെ ഉമ്മയുടെ ഗ്രാമഫോണില്‍ പാട്ടുകേട്ട് അതു പാടിയിങ്ങനെ ഇരിക്കുകയാണ് ഞാന്‍. അപ്പോഴാണ് എന്റെ ജ്യേഷ്ഠനോടൊപ്പം നാടകത്തിലുള്ളവര്‍ കയറിവരുന്നത്. എന്നെ കണ്ട് എന്തുകൊണ്ട് നാടകത്തിലഭിനയിച്ചൂട എന്നു ചോദിച്ചപ്പോള്‍ ഉമ്മ പറഞ്ഞു വേണ്ട, നമ്മളതു ചെയ്യാന്‍ പാടില്ല, നമുക്കു സമൂഹം ഭ്രഷ്ട് കല്‍പ്പിക്കും എന്ന്. അന്നു ഞാന്‍ പറഞ്ഞു രക്ഷിക്കാന്‍ കഴിയാത്ത ഒരു മതസ്ഥരും നമ്മളെ ശിക്ഷിക്കാന്‍ നടക്കരുത് എന്ന്. അങ്ങനെ പറയാന്‍ കാരണം ഒരുപാടു പേര്‍ക്കു സഹായം ചെയ്ത ബാപ്പ മരിച്ചു ഞങ്ങള്‍ പാപ്പരായപ്പോള്‍ ആരും വന്നിരുന്നില്ല സഹായത്തിന്. നാടകത്തിലഭിനയിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ 1952-ല്‍ 16 വയസ്സുകാരിയായ ഞാന്‍ നാടകത്തിലെത്തി.
ഒരു നാടകനടിയായതിന്റെ പേരില്‍ പല പീഡനങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്. മൂന്നു പ്രാവശ്യം എറിഞ്ഞു തലപൊട്ടിച്ചു. എനിക്കു നേരെ വെടിവെച്ചു. ഒരു ഡയലോഗ് പറഞ്ഞു നീങ്ങിയതുകൊണ്ടു മാത്രം വെടിയുണ്ട സ്റ്റേജില്‍ തറച്ചു. അടിച്ചു ചെവി പൊട്ടിച്ചു. ഒരു ചെവി ഇപ്പോഴും കേള്‍ക്കില്ല. ഞാന്‍ ചെയ്ത പ്രവര്‍ത്തനത്തിന് എനിക്കു കിട്ടിയ അവാര്‍ഡായിട്ടാണ് അതിനെ കണക്കാക്കുന്നത്. ഇങ്ങനെയുള്ള മനുഷ്യരുടെയിടയില്‍ ജീവിക്കണമെങ്കില്‍ നമുക്കു നാവ് നാല് വേണം. നാടക പ്രവര്‍ത്തനമെല്ലാം ഉപേക്ഷിച്ചു 15 വര്‍ഷത്തോളം ഒരു ഗദ്ദാമയായി സൗദി അറേബ്യയില്‍ ജീവിച്ചിട്ടുണ്ട് ഞാന്‍.

നിലം തുടയ്ക്കലായിരുന്നു ആദ്യം കിട്ടിയ ജോലി. അതു നന്നായി ചെയ്തപ്പോള്‍ മൂന്നുമാസം കൊണ്ട് ജോലിക്കയറ്റം കിട്ടി. ഖഫീലിന്റെ ഭാര്യയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുക, അവരുടെ കാര്യങ്ങള്‍ നോക്കുക ഒക്കെയായിരുന്നു പിന്നീട് ജോലി. അവരെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുമ്പോള്‍ മലയാളികളോട് മലയാളത്തില്‍ പറയും, ഹിന്ദിക്കാരോട് മുറി ഹിന്ദി, തമിഴരോട് നന്നായി തമിഴ്, ഇംഗ്‌ളീഷുകാരോട് അതിനെക്കാള്‍ മുറി ഇംഗ്‌ളീഷും. ഇതൊക്കെ കണ്ടപ്പോള്‍ ഖഫീലിന്റെ മൂത്തമോള് അദ്ഭുതത്തില്‍ ഉമ്മയോട് പറഞ്ഞു ആയിഷ ഡോക്ടറാണ് എന്ന്. ഞാന്‍ നടിയാണല്ലോ, ഞാന്‍ പിന്നെ ഡോക്ടറുടെ മാതിരിയായി. ഇന്‍ജക്ഷനെല്ലാം ചെയ്തുകൊടുക്കും. അങ്ങനെ വലിയ ഒരാളായി ഞാന്‍ അവരുടെയിടയില്‍. ഒരിക്കല്‍ ഞാന്‍ പറഞ്ഞു, എനിക്ക് ബത്ത എന്ന സ്ഥലത്തു പോകണം. എന്റെ സഹോദരന്മാര്‍ അവിടെയുണ്ടെന്ന്. 36 കാറുണ്ട് ഖഫീലിന്. ഒരു കാറെടുത്ത് ഡ്രൈവറേയും കൂട്ടി പൊയ്‌ക്കോളാന്‍ പറഞ്ഞു. അവിടെയെത്തിയപ്പോള്‍ മലയാളികളെല്ലാം ഭയങ്കര സ്‌നേഹത്തില്‍ എഴുന്നേറ്റ് നിന്നു സംസാരിച്ചു. ഖഫീലിന്റെ മകള്‍ എന്നെ ഫോളോ ചെയ്തിരുന്നു. അവര്‍ വീട്ടില്‍ ചെന്നിട്ട് പറഞ്ഞു ആയിഷ ഇന്ദിരാ ഗാന്ധിയാണ്, എല്ലാ മനുഷ്യരും കണ്ടപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്നു എന്ന്. പിന്നെ ഞാന്‍ അവിടെ ഇന്ദിരാ ഗാന്ധിയാണ്. ഭരണമൊക്കെ പിന്നെ എന്റെ കയ്യിലായി. ഒരിക്കല്‍ ഞാന്‍ എന്റെ കാസറ്റുകള്‍ അവര്‍ക്ക് ഇട്ടുകൊടുത്തു. അവര്‍ ഭയങ്കര അദ്ഭുതത്തില്‍ സ്‌ക്രീനിലേക്കു നോക്കും എന്റെ മുഖത്തു നോക്കും. പിന്നേം സ്‌ക്രീനിലേക്കും എന്റെ മുഖത്തേക്കും. എന്നിട്ട് ഖഫീലിന്റെ മോള് പറഞ്ഞു, ആയിഷ ഹേമമാലിനിയാണെന്ന്. അങ്ങനെ ഞാന്‍ അതുമായി.
പോരാന്‍ നേരത്ത് എനിക്കൊരു മുത്തവ്വിയുമായി ഒന്നു സംസാരിക്കണം എന്നു ഞാന്‍ അവരോട് ആവശ്യപ്പെട്ടു. ഞാന്‍ ചെയ്തതു ശരിയോ തെറ്റോ എന്നെനിക്കറിയണം. അങ്ങനെ ഫോണിലൂടെ സംഘടിപ്പിച്ചു തന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഞാന്‍ ഒരു കലാകാരിയാണ്. അതിന്റെ പേരില്‍ ഒരുപാട് പീഡനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഞാന്‍ ചെയ്യുന്നതു ശരിയാണോ? അപ്പോള്‍ അദ്ദേഹം പറഞ്ഞത്, നീ ചെയ്യുന്ന പ്രവര്‍ത്തനം മനുഷ്യരെ നന്നാക്കുന്നതാണെങ്കില്‍ നീ ചെയ്യുന്നതാണ് ശരി എന്ന്.
എന്റെ മുന്നിലിരിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്കു സന്തോഷമുണ്ട്. ഉള്‍വലിഞ്ഞുപോക്ക് മുസ്‌ലിം സമുദായത്തിലാണ് കൂടുതലുള്ളത്. അവരാണ് 12-ഉം 13-ഉം വയസ്സില്‍ വിവാഹം ചെയ്തു പോകുന്നത്. ആദ്യ വിവാഹത്തിനു ശേഷം ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് എനിക്കൊരു നഷ്ടവുമുണ്ടായിട്ടില്ല. ഞാന്‍ ജീവിക്കുന്നില്ലേ. ഒരു പുരുഷനില്ലാതേയും ജീവിക്കാന്‍ കഴിയും. ഒരു പുരുഷനെ സഹോദരനായി കാണാം, അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ട് നടക്കാം. കെട്ടിപ്പിടിക്കാം. എന്നെ ആരു കെട്ടിപ്പിടിച്ചാലും എനിക്കൊന്നുമില്ല. ഞാന്‍ ഒരു മരം മാതിരിയാണ്. അതായിരിക്കണം നമ്മുടെ മനസ്സ്. മരമായി മാറണം നമ്മള്‍. അത്ര ശക്തി നമ്മള്‍ക്കു വേണം. അലിവ് നമുക്ക് ആവശ്യമില്ല. ഞാന്‍ അഞ്ചാംതരം വരെ മാത്രം പഠിച്ചൊരാളാണ്. എന്നിട്ടുപോലും ഇത്ര ശക്തിയായി പലതിനേയും എതിര്‍ത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതു ജീവിതത്തില്‍ അനുഭവിച്ച ദുഃഖങ്ങള്‍ കൊണ്ടുകൂടിയാണ്.
ഒരിക്കല്‍ ഞാന്‍ ഒരു സ്ഥലത്ത് നാടകം കളിക്കാന്‍ പോയി. ഞാന്‍ ഇങ്ങനെ ഇരിക്കുകയാണ്. അപ്പോള്‍ ഒരു പത്തുപതിനഞ്ചു പര്‍ദ്ദധാരികള്‍ ദൂരെ വന്നുനിന്നിട്ട് എന്നെയിങ്ങനെ നോക്കുന്നു. ഞാന്‍ അവരെ അടുത്തേക്കു വിളിച്ചിട്ട് ചോദിച്ചു എന്തേ ഇങ്ങനെ നോക്കുന്നത്, ഞാന്‍ നാടകം കളിക്കാന്‍ വന്നതാണ്. നിങ്ങളുടെ കുട്ടികളൊക്കെ ഉണ്ടെങ്കില്‍ കൊണ്ടുവരൂ നമുക്കു പാട്ടൊക്കെ പാടിക്കാം എന്ന്. അപ്പോ അവര് പറഞ്ഞത് ഏയ് ഞങ്ങള്‍ക്കിതൊന്നും പാടില്ല. അപ്പോ ഞാന്‍ ചോദിച്ചു നിങ്ങളുടെ പര്‍ദ്ദയ്‌ക്കെന്തിനാണ് ചിറക് പോലെ വെച്ചിരിക്കുന്നത്. എന്തിനാണ് ഗില്‍റ്റ്, അതിനെന്തിനാണ് എംബ്രോയ്ഡറി. അള്ളാഹു ളോഹയിടാനാണ് പറഞ്ഞതെങ്കില്‍ ഒരു ളോഹയിട്ടാല്‍ പോരെ. മനുഷ്യനെ നന്നാക്കാനാണെങ്കില്‍ നമ്മള്‍ക്ക് അനുസരിച്ച ഒരു ഉടുപ്പിടുക, നമ്മള്‍ പ്രവര്‍ത്തിക്കുക. കലാരംഗത്തു പ്രവര്‍ത്തിക്കുന്നതു കുറ്റമായി കാണരുത്. നാടകം എന്നു പറഞ്ഞാല്‍ നാടിന്റെ അകമാണ്. അവര്‍ കലഹപ്രിയരാണ്, ഏതുനേരവും കലഹിച്ചുകൊണ്ടേയിരിക്കും. ശരിയും തെറ്റും ഉറക്കെ പറയുന്നവരാണ് കലാകാരന്മാര്‍.
(സമകാലിക മലയാളം വാരികയുടെ സാമൂഹ്യ സേവന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ നടത്തിയ പ്രസംഗം)

2017 സെപ്റ്റംബർ 18, തിങ്കളാഴ്‌ച

ചേലാകർമ്മം
എഴുതിയത്  ആർ സീ :
ചേലാകർമ്മം 
 ഫെയ്സ്ബുക്കിലും നിറഞ്ഞുകവിയുന്നു. അതിനി ഞാനായിട്ട് പൊലിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായിരുന്നു. പക്ഷേ ആ തീരുമാനം മാറ്റേണ്ട സാഹചര്യമുണ്ട്. പോസ്റ്റുകളും കമന്റുകളും എഴുതുന്ന പലർക്കും 'സംഭവം' എന്താണെന്ന് വ്യക്തമായി പിടികിട്ടിയ മട്ടില്ല. പലരും മനസ്സിലാക്കിയിട്ടുള്ളത് ഇത് 'കന്യാചർമ്മം' നീക്കംചെയ്യലോ മറ്റോ ആണെന്നാണ്!

ചേലാകർമ്മം എന്നത് Female genital mutilation (F.G.M) എന്ന പ്രാകൃതമായ ആചാരമാണ്. ആൺകുട്ടികളുടെ അഗ്രചർമ്മം മുറിച്ചുമാറ്റലുമായി (circumcision) ഇതിന് സാദൃശ്യമില്ല. ആഫ്രിക്കയിലെ പ്രാകൃതസമൂഹങ്ങള്‍ പണ്ടുകാലത്ത് തുടങ്ങിവച്ച ഒരു അനാചാരമാണ് F.G.M. മറ്റ് പല അനാചാരങ്ങളുമെന്നപോലെ ഇതും ഇപ്പോഴും തുടരുന്നു. ഈ നിമിഷവും ലോകത്തെ 27 രാജ്യങ്ങളിലായി 20 കോടിയിലേറെ സ്ത്രീകൾ ഇതിന്റെ ഇരകളായി ജീവിക്കുന്നുണ്ട്.
ലോകത്തെ ജീവജാതികളില്‍ മനുഷ്യകുലത്തിൽപ്പെട്ട സ്ത്രീവർഗ്ഗത്തിനുമാത്രം അവകാശപ്പെട്ട ഒരു ലൈംഗികാവയവയമാണ് ക്ലിറ്റോറിസ്! ഇതിനെ ഒരു മിനിയേച്ചർ പീനിസ് (സൂക്ഷ്മലിംഗം) എന്ന് വിളിക്കാം. ഈ അത്ഭുതാവയവത്തിന്റെ സാന്നിദ്ധ്യം നിമിത്തമാണ് ആണിനെപ്പോലെതന്നെ പെണ്ണിനും ഓര്‍ഗാസം എന്ന ദിവ്യാനുഭൂതി ലഭിക്കുന്നത്. ചേലാകര്‍മ്മത്തിന്റെ സാമാന്യ അര്‍ത്ഥം പെണ്‍കുഞ്ഞിന്റെ ക്ലിറ്റോറിസ് മുറിച്ചുകളയുക എന്നതാണ് (Hymen എന്ന കന്യാഛദമല്ല മുറിക്കുന്നത്). അങ്ങനെ അവള്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ ആ അവയവത്തിലൂടെ ലഭ്യമാകേണ്ട സെക്ഷ്വല്‍ സ്റ്റിമുലേഷന്‍ ജീവിതകാലത്തേക്ക് മുഴുവന്‍ ഇല്ലാതാക്കുന്നു. അതേസമയം, അനുഭൂതിരഹിതമായ ഇണചേരലിനും ഗര്‍ഭധാരണത്തിനും അവള്‍ക്ക് കഴിവുണ്ടായിരിക്കുകയുംചെയ്യും. (ശരീരസ്രവങ്ങള്‍ പുറത്തുപോകുന്നതിന് ഒരു സുഷിരം മാത്രം ബാക്കിവച്ച് ബാഹ്യ സ്ത്രൈണാവയവം പാടേ തുന്നിക്കൂട്ടുന്നതടക്കം പലതരം FGM രീതികളുണ്ട്. അതില്‍ ഏറ്റവും ലളിതമായ പ്രൊസീജിയറിനെപ്പറ്റിയാണ് മുകളില്‍ എഴുതിയത്). 

പ്രാകൃതകാലത്തെ പുരുഷന് പെണ്ണ് അവന്റെ സ്വകാര്യ ഉപകരണം മാത്രമായിരുന്നു (ഇന്നും ചിലര്‍ക്ക് അത് അങ്ങനെതന്നെ). അവള്‍ ലൈംഗികസുഖത്തിനായി മറ്റൊരാളെ തേടിപ്പോകരുത് എന്ന സ്വാര്‍ത്ഥതയില്‍നിന്നാണ് FGM ഉണ്ടായത്. അതിന്റെ ഇരകള്‍ക്ക് ഉത്തേജനം നഷ്ടപ്പെടുന്നില്ല എന്നതുകൊണ്ട് പുരുഷന് ഏകപക്ഷീയമായ ലൈംഗികാനുഭൂതിയും സന്താനോല്പാദനവും സാദ്ധ്യമാവുകയുംചെയ്യും. ഇത്ര ഭയാനകമായ ഒരു അനാചാരം ഇന്നും നമ്മുടെ കേരളത്തില്‍പ്പോലും നിലനില്‍ക്കുന്നു എന്നത് ലജ്ജാകരമല്ലേ?!
വിശ്വരൂപം
ആർ സീ യുടെ ഒരു ഫേസ്ബുക് പോസ്റ്റ് :ഈ ചിത്രം ഒരു അണുസ്ഫോടന പരീക്ഷണത്തിന്റേതാണ്. ഇത്തരം സ്ഫോടന പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചത് 1945 ജൂലായ് പതിനാറിന് ആയിരുന്നല്ലൊ. സ്ഥലം അമേരിക്കയിലെ ന്യൂ മെക്സിക്കോ. അവിടെ അന്ന് Jornada del Muerto മരുഭൂമിയിലെ Alamogordo ടെസ്റ്റ് റെയ്ഞ്‌ജിൽ ആ മഹാപരീക്ഷണം അരങ്ങേറി. Dr.Robert Oppenheimer എന്ന ലോകോത്തര ആണവ ശാസ്ത്രജ്ഞനായിരുന്നു ആ സ്വപ്നപദ്ധതിയുടെ മേധാവി, (ഉൾച്ചിത്രം കാണുക). ആ പരീക്ഷണത്തിന് അദ്ദേഹം നൽകിയ പേര്, സൃഷ്ടി-സ്ഥിതി-സംഹാരങ്ങളുടെ ഭാരതീയ സൂചക/സങ്കല്പമായ ‘Trinity’ എന്നായിരുന്നു!


പരീക്ഷണവേദിയിൽനിന്ന് പതിനായിരം യാർഡ് അകലെ സജ്ജമാക്കിയ സുരക്ഷാബങ്കറിൽ ഓപ്പൻഹൈമറും സഹപ്രവർത്തകരും ശ്വാസമെടുക്കാൻപോലും കഴിയാത്ത പിരിമുറുക്കത്തോടെ ആ 100 ടൺ യുറേനിയം വിസ്ഫോടനത്തിന്റെ ‘കൌണ്ട്-ഡൌൺ’ നിരീക്ഷിക്കുന്നു. പരമ നിശ്ശബ്ദതയെ ഭേദിച്ച് അനൌൺസറുടെ ശബ്ദം മുഴങ്ങി, “NOW”. അന്നോളം ഒരാളും ദർശിച്ചിട്ടില്ലാത്ത ബഹുവർണ്ണപ്രകാശത്തിന്റെ ഒരു മഹാപ്രളയത്തോടെയായിരുന്നു തുടക്കം. പിന്നാലെസംഭവിച്ചത്, ആയിരമായിരം ഇടിമുഴക്കങ്ങളുടെ അഗാധസാന്ദ്രതയെ ഉള്ളിൽ ആവാഹിച്ച ഒരു അമർന്ന അലർച്ചയും. സാക്ഷാത്കാരത്തിന്റെ ആ ദിവ്യനിമിഷത്തിൽ വേദാന്തചിന്തകൻ കൂടിയായിരുന്ന Dr.Robert Oppenheimer സ്വയമറിയാതെ ഉരുവിട്ട മന്ത്രം ഇതായിരുന്നു, “IF THE RADIANCE OF A THOUSAND SUNS / WERE TO BURST AT ONCE INTO THE SKY, / THAT WOULD BE LIKE THE SPLENDOR OF THE MIGHTY ONE…!” (ദിവിസൂര്യസഹസ്രസ്യ / ഭവേദ്യുഗപദുത്ഥിതാ / യതിഭാ: സദൃശീ സാസ്യാത് / ഭാസസ്തസ്യ മഹാത്മന:) – {ഗീത/വിശ്വരൂപദർശനയോഗം/12}.

ഇതിന്റെ അർത്ഥം ഏതാണ്ട് ഇങ്ങനെ, "ആകാശത്തിൽ അനേകായിരം സൂര്യന്മാർ ഒരേസമയം ഉദിച്ചുയരുന്നതുപോലുള്ള ഒരു പ്രതിഭാസം ആ പരമതേജസ്സിന്റെ ഊർജ്ജസ്വരൂപത്തിന് ഏകദേശം സമാനമായിരിക്കാം"! 
തുടക്കക്കാർക്കുവേണ്ടി വിശ്വരൂപത്തെക്കുറിച്ച് ഒരു ചെറു വിവരണം കൂടി നൽകി ഇത് അവസാനിപ്പിക്കാം. കുരുക്ഷേത്രഭൂവിൽ കർമ്മഭീരുത്വത്തിന് ഒരു നിമിഷം അടിമയായിപ്പോയ അർജ്ജുനനെ സ്വധർമ്മാനുഷ്ഠാനത്തിലേക്ക് പ്രത്യാനയിക്കുകയായിരുന്നല്ലൊ ഗീതോപദേശത്തിന്റെ ലക്ഷ്യം. പാർത്ഥനെ ‘ഉണർത്താൻ’ ഒരു ഘട്ടത്തിൽ കൃഷ്ണന് വിശ്വരൂപം തന്നെ പുറത്തെടുക്കേണ്ടിവരുന്നു. ഭാരതീയ വേദാന്തസങ്കല്പത്തിലെ ഈശ്വരൻ അതിശക്തനായ ഒരു വ്യക്തിയല്ല. രാമനും കൃഷ്ണനും അടക്കമുള്ള അവതാരങ്ങൾ മാത്രമല്ല, ഹിന്ദുവിന്റെ അടിസ്ഥാന വിശ്വാസപാത്രങ്ങളായ ത്രിമൂർത്തികൾപോലും പ്രപഞ്ചതേജസ്സിന്റെ ജനിമൃതികളുടെ തുടർച്ച എന്ന അലംഘനീയ നിയമത്തിന് വിധേയരായ അനിത്യസാന്നിദ്ധ്യങ്ങൾ മാത്രം. യഥാർത്ഥ ഈശ്വരൻ അരൂപിയും അനാദ്യന്തവും അമേയവും അധൃഷ്യവുമായ പരമോർജ്ജസ്വരൂപമാണ്. ഈ പ്രപഞ്ചത്തിലെ അണുകണികമുതൽ മഹാനക്ഷത്രജാലങ്ങൾ വരെയുള്ള എന്തുമേതും ആ അനശ്വരതേജസ്സിന്റെ താത്കാലിക (നശ്വര) രൂപങ്ങൾ. ‘ഈശ്വരൻ വേറെ സൃഷ്ടി വേറെ’ എന്ന വേർതിരിവില്ലാത്ത അദ്വൈതചിന്ത. എല്ലാമെല്ലാം ആ ഒന്നിൽനിന്ന് തുടങ്ങുന്നു, അതിൽത്തന്നെ ഒടുങ്ങുന്നു. സൃഷ്ടിയുടെയും സംഹാരത്തിന്റെയും പ്രതീകമായ ന്യൂ മെക്സിക്കോയിലെ ആ ലഘു ആണവോർജ്ജ പ്രോജ്ജ്വലനം ശാസ്ത്രകാരനും വേദാന്തിയുമായ ഓപ്പൻഹൈമറിനെ ഓർമ്മിപ്പിച്ചത് THE SUPREME ESSENCE / COSMIC CONSCIOUSNESS എന്ന ഏകസത്യത്തെയാണ്!

2017 ഓഗസ്റ്റ് 14, തിങ്കളാഴ്‌ച

 ചിതൽ 

സിഫിയ ഹനീഫ്ന്റെ വനിതയിൽ വന്നൊരു ലേഖനം ഇവിടെ ചേർക്കുന്നു .
 






ഇത് സ്നേഹ ‘ചിതൽ’; ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ 20 കാരി നൂറുകണക്കിന് കുടുംബങ്ങളുടെ മാലാഖ

ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ സിഫിയ ഹനീഫ് എന്ന പാലക്കാട് മംഗലംപാലം സ്വദേശിനി പൊരുതാനുറച്ചപ്പോൾ ഒരുപാടുപേർക്കവൾ ആശ്രയമായി. വിധവകൾക്കും അവരുടെ മക്കൾക്കുമായി പ്രവർത്തനം തുടങ്ങിയ ചിതൽ ഇന്നൊരു മരമാണ്. സ്‌നേഹത്തിന്റെ തണൽ വിരിക്കുന്ന നൻമരം. വിശന്നു വലഞ്ഞ കുഞ്ഞിനെയും നെഞ്ചോടു ചേർത്തു കരഞ്ഞുതീർത്ത ദിനങ്ങളുടെ വേട്ടയാടലാണു വേദനിക്കുന്ന കുഞ്ഞുങ്ങളിലേക്കിറങ്ങിച്ചെല്ലാൻ സിഫിയയെ പ്രേരിപ്പിക്കുന്നത്. സ്വന്തം പേരുപോലും മറന്ന് ചിതലെന്ന നാമം സ്വീകരിച്ചു ഈ പെൺകുട്ടി. സമൂഹ നന്മയ്ക്കായി കെട്ടിപ്പൊക്കിയ സ്നേഹപ്പുറ്റിനുള്ളിൽ ചിതലായി മാറിയ പെൺജൻമം രചിക്കുന്നതു സ്‌നേഹത്തിന്റെ സന്ദേശമാണ്.

സ്‌നേഹം പൂക്കുന്ന തണൽമരം

മഴ കനത്തു പെയ്യുന്ന ജൂൺമാസത്തിലെ ഒരു രാത്രി. പാലക്കാട് വടക്കഞ്ചേരിക്കു സമീപം കൊല്ലത്തറയെന്ന ഗ്രാമം. നാലു മരക്കൊമ്പുകൾ നാട്ടി അതിനു മുകളിൽ ഒരു ടാർപോളിൻ വിരിച്ച കൂരയിൽ രണ്ടു മക്കളെയും നെഞ്ചോടു ചേർത്തു ഹേമ ഉറങ്ങാതെ വിറങ്ങലിച്ചിരിക്കുകയാണ്. അരികിൽ തളർവാതം പിടിച്ചു കിടപ്പിലായ അമ്മ. ചിരട്ടയിട്ടു കത്തിക്കുന്ന നെരിപ്പോട് അമ്മയ്ക്കു ചെറുചൂടു നൽകി പുകയുന്നുണ്ട്. വീശിയടിക്കുന്ന കാറ്റ് കെടുത്തിക്കളഞ്ഞ മണ്ണെണ്ണവിളക്ക് അടുത്തു പിണങ്ങിയിരിക്കുന്നു.

ശക്തിയേറിയ കാറ്റ് ടാർപോളിൻ കശക്കിയെറിഞ്ഞു. മൺതറയിലെ നാലു ജൻമങ്ങളുടെ മേലേക്കു മഴ കോരിച്ചൊരിഞ്ഞു. ഇത് ഒരു ദിവസത്തെ മാത്രം ചിത്രമല്ല. ഹേമയെ ഭർത്താവ് ഉപേക്ഷിച്ചുപോയ അന്നുതൊട്ടിങ്ങനെയാണ്.

തലചായ്ക്കാൻ പോലും വകയില്ലാത്ത താൻ എന്തിനിങ്ങനെ ജീവിക്കണം എന്നു ഹേമയ്ക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, മക്കളുടെ മുഖമോർക്കുമ്പോൾ, അമ്മയെ കാണുമ്പോൾ, എങ്ങനെയും പിടിച്ചുനിൽക്കണം എന്നു തീരുമാനിക്കും.

അവരുടെ ജീവിതത്തിലേക്കു പിറ്റേദിവസം വിളിക്കാതെ ഒരു അതിഥി കയറിവന്നു. ചിതലെന്നു പരിചയപ്പെടുത്തി. ആ മുഖം പക്ഷേ, മക്കൾക്കു പരിചിതമായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിൽ ബാഗും ബുക്കുകളും കുടയുമെല്ലാം നൽകിയത് ഈ പെൺകുട്ടിയാണ്.

ഹേമയുടെയും മക്കളുടെയും ജീവിതം സ്‌കൂൾ ടീച്ചറിൽനിന്നു കേട്ടറിഞ്ഞ ചിതൽ കണ്ണീരോടെയാണ് അന്ന് ആ കുന്നുകയറി വന്നത്. അധികനാൾ നീണ്ടില്ല ഹേമയുടെ ടാർപോളിൻ കൂരയ്ക്കു പകരം ചിതലിന്റെ നേതൃത്വത്തിൽ ഒരു വീടു പണിതു. അണഞ്ഞുപോകാമായിരുന്ന കരിന്തിരി മെല്ലെ തെളിഞ്ഞു കത്താൻ തുടങ്ങി.

ബാല്യം പേറിയ വിധവ

ഏഴുവർഷം മുൻപ്, പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും നെഞ്ചോടു ചേർത്തു ഭർത്താവിന്റെ മൃതദേഹത്തിനരികിൽ കണ്ണീർ വറ്റി തളർന്നിരുന്ന 20 വയസ്സുകാരി. 16–ാം വയസ്സിൽ, പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സിഫിയയുടെ വിവാഹം.

ഉപ്പ വാങ്ങിക്കൊടുത്ത സൈക്കിളിൽ ആദ്യമായി സ്‌കൂളിൽ പോകാനുറച്ച ദിവസം രാവിലെ ഉമ്മയാണതു പറഞ്ഞത്, പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നു. ഉമ്മയും താത്തയും പറഞ്ഞപോലെ ഒരുങ്ങിനിന്നു. അവർക്കാ പെൺകുട്ടിയെ നന്നേ ബോധിച്ചു. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി ഇരട്ടി പ്രായമുള്ള ആളുടെ ഭാര്യയായി സിഫിയ ബെംഗളൂരുവിലെത്തി.

മനസ്സിന്റെയും ശരീരത്തിന്റെയും കുട്ടിത്തം മാറിയിട്ടില്ലാത്ത സിഫിയ പതിനേഴാം വയസ്സിൽ ആദ്യത്തെ കുഞ്ഞിനു വേദനയോടെ ജൻമം നൽകി. 19–ാം വയസ്സിൽ രണ്ടാമത്തെ മകനും ജനിച്ചു. ജീവിതം എന്താണെന്നു മനസ്സിലാക്കിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. ഒരവധി ദിവസം സുഹൃത്തുക്കളുമൊത്തു വിനോദ യാത്രയ്ക്കുപോയ ഭർത്താവ് പിന്നെ തിരിച്ചു വന്നില്ല. കാൽതെറ്റി പുഴയിലേക്കു വീഴുകയായിരുന്നു. ആ വീഴ്ചയിലൂടെ സിഫിയ എന്ന പെൺകുട്ടിയെ ഒറ്റപ്പെടലിന്റെ ലോകത്തേക്കു കാലം തള്ളിയിട്ടു.

വീട്ടിലേക്കുള്ള തിരിച്ചുപോക്ക്

പിന്നെ അധികകാലം ഭർതൃഗൃഹത്തിൽ നിന്നില്ല. പറക്കമുറ്റാത്ത മക്കളെയും കൂട്ടി സ്വന്തം വീട്ടിലെത്തി. 16 വയസ്സുവരെ ഓടിക്കളിച്ച വീടായിരുന്നില്ല വിധവയായി തിരിച്ചു വന്നപ്പോൾ സ്വീകരിച്ചത്. വിധവ എന്ന വാക്കിന് ഇത്രമേൽ കുത്തിമുറിവേൽപ്പിക്കാൻ കഴിയുമെന്നവൾ തിരിച്ചറിയുകയായിരുന്നു. വീട്ടിലും നാട്ടിലുമെല്ലാം ഒറ്റപ്പെടുത്തി നിർത്തേണ്ട വ്യക്തിയായാണു സമൂഹം തന്നെ കാണുന്നതെന്ന തിരിച്ചറിവ് ആ പെൺകുട്ടിക്കു താങ്ങാനായില്ല. കല്യാണം വിളിക്കാൻ വരുന്നവർ കെട്ട്യോനില്ലാത്ത ആ പെണ്ണിനെ കൊണ്ടുവരരുതെന്നു പറയുന്നതുവരെ കേൾക്കേണ്ടതായി വന്നിട്ടുണ്ട്. ഓർമകളിലേക്കു പോകുമ്പോൾ ചിതലിന്റെ കണ്ണുകളിൽ ഇപ്പോളും വേദന പൊടിയുന്നു.

ജോലി ചെയ്യണം, മക്കളെ പോറ്റണം...

ഭർത്താവ് മരിച്ച അന്നുതൊട്ടു മറ്റുള്ളവർക്കു താനും മക്കളും ഭാരമാണോ എന്നചിന്ത സിഫിയയെ വല്ലാതെ അലട്ടിത്തുടങ്ങി. എങ്ങനെയും ഒരു ജോലി സമ്പാദിക്കണം. കാര്യം പിതാവിനോടു പറഞ്ഞു. തൽക്കാലം വീട്ടിൽതന്നെ കൂടാനായിരുന്നു മറുപടി. പക്ഷേ, ആ തീരുമാനത്തോടു യോജിക്കാൻ സിഫിയ ഒരുക്കമായിരുന്നില്ല. പ്ലസ് വണ്ണിൽ മുറിഞ്ഞുപോയ പഠനം തുടരാനുറച്ചു. മാതാപിതാക്കൾ തീരുമാനത്തെ ശക്തമായി എതിർത്തു. ചീത്തപ്പേരു കേൾക്കുമെന്ന ഭയമായിരുന്നു അവർക്ക്. പക്ഷേ, ലോകത്തെ അവൾക്കൊന്നും ബോധിപ്പിക്കാനില്ലായിരുന്നു. തന്റെയും മക്കളുടെയും ജീവിതത്തിനുള്ള വക കണ്ടെത്തിയല്ലേ മതിയാകൂ.

ഒരു വിധവ സ്വന്തം ജീവിതത്തെ കുറിച്ചു തീരുമാനമെടുക്കുന്നത് അഗീകരിക്കാൻ നാട്ടുകാർ ഒരുക്കമായിരുന്നില്ല. ബസ് സ്റ്റോപ്പിലും നടവഴികളിലുമെല്ലാം കുത്തുവാക്കുകൾ കേട്ട് സിഫിയ മടുത്തു. പക്ഷേ, അതൊന്നും ലക്ഷ്യത്തിൽനിന്നു പുറകോട്ടു വലിച്ചില്ല.

പ്ലസ് ടു പൂർത്തിയാക്കി ഡിഗ്രിക്കു ചേർന്നു. അതോടൊപ്പം ട്യൂഷനടക്കമുള്ള ചെറിയ ജോലികളും ചെയ്തു. ഇത്രയുമായപ്പോഴേക്കും എതിർപ്പു കൂടിക്കൂടി വന്നു. വീട്ടുകാർ പുറത്താക്കുമെന്ന സ്ഥിതി വന്നപ്പോൾ വീടുവിട്ടിറങ്ങാൻ തീരുമാനിച്ചു.

ദുരിതങ്ങളുടെ നഗരം, പ്രതീക്ഷകളുടെയും

മൂത്തമകനെ മാതാപിതാക്കളെ ഏൽപിച്ച് ഇളയ മകനെയും കൂട്ടി സിഫിയ ബെംഗളൂരുവിലേക്കു വീണ്ടും വണ്ടി കയറി. കാലുകുത്തി ആദ്യമിനിഷത്തിൽ തിരിച്ചറിഞ്ഞു ഭർതൃഗൃഹത്തിനുള്ളിൽ നിന്നു ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ കണ്ടതല്ല ആ മഹാനഗരമെന്ന്.

ബെംഗളുരു നഗരം തീർത്തും അപരിചിതത്വമാണു നൽകിയത്. ശിവാജി നഗറിലെ ബസ് സ്റ്റോപ്പിൽ നേരം പുലരുന്നതുവരെ അവൾ ഇരുന്നു. പഴയ സുഹൃത്തുക്കളിൽ ചിലരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ജോലിതേടി പല സ്ഥാപനങ്ങളിലും കയറിയിറങ്ങി. ഉദ്ദേശിച്ചതുപോലെ എളുപ്പമായിരുന്നില്ല ജോലി കണ്ടെത്തൽ.

നേരം സന്ധ്യമയങ്ങി, തലചായ്ക്കാൻ പോലും സുരക്ഷിതമായ താവളം ലഭിച്ചില്ല. ഹോട്ടലിൽ മുറിയെടുക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതിനാൽ അന്നു ശിവാജി നഗറിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരുന്നുറങ്ങി. രാത്രി തണുപ്പു തുടങ്ങിയതോടെ കുഞ്ഞ് കരയാൻ തുടങ്ങി. കരഞ്ഞു തളർന്ന് ഉറങ്ങി. പിറ്റേദിവസവും വ്യത്യാസമില്ലാതെ കടന്നുപോയി. രണ്ടാം ദിവസമായപ്പോഴേക്കും കുഞ്ഞു കൂടുതൽ ക്ഷീണിച്ചു. അവശയായ അമ്മ, വിശന്നു കരയുന്ന മകൻ, ഇങ്ങനൊരു ജീവിതം അന്നോളം സിഫിയയുടെ ദുഃസ്വപ്നത്തിൽ പോലുമില്ലായിരുന്നു.

കൈയിൽ കരുതിയിരുന്ന പണം തീർന്നു. താമസിക്കാൻ സ്ഥലമില്ലാതെ നാടോടിയെപ്പോലെ കുഞ്ഞിനെയും ചേർത്തുപിടിച്ച് ഓഫിസുകൾ കയറിയിറങ്ങി. നാലാം ദിവസം രാത്രി ഭക്ഷണമില്ലാതെ ആശയറ്റ് ശിവാജി നഗറിലെ തെരുവോരത്തു വിധിയെ പഴിച്ച്, കണ്ണീരിൽ നനഞ്ഞ് ഇരിക്കുകയാണ്. വിശപ്പു സഹിക്കാനാകാതെ കുഞ്ഞു കരയുന്നുണ്ട്. വിശപ്പിന്റെ തളർച്ചയോടൊപ്പം പനി കൂടി ആ കൊച്ചുശരീരത്തെ ആക്രമിച്ചു തുടങ്ങി. മകനു മരുന്നു വാങ്ങാൻപോലും കഴിയാത്ത ഗതികേട്. മൂന്നു ദിവസത്തെ അലച്ചിൽ തളർത്തിയ ആ മാതൃശരീരത്തിൽ നിന്നു മുലപ്പാൽപോലും കുഞ്ഞിനു ലഭിച്ചില്ല.

മുലപ്പാൽ എന്ന അവകാശംപോലും സ്വന്തം മകനു നിഷേധിക്കേണ്ടി വരുന്നതാണ് ഒരമ്മയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുഃഖമെന്നു സിഫിയ പറയുന്നു. മകൻ വിശന്നു നിലവിളിച്ചപ്പോളെല്ലാം സിഫിയ കാലത്തെ പഴിച്ചു. ദൈവത്തെ വിളിച്ചു കരഞ്ഞു. തളർച്ച കൂടി ബോധരഹിതയായി നിലം പതിക്കുമെന്നു തോന്നിയ നേരം ഇടതു തോളിൽ തണുത്ത ഒരു കരസ്പർശം. തലയുയർത്തി നോക്കി. പ്രായമായൊരു സ്ത്രീ.

നിലവിളി കേട്ട് ദൈവം ഇറങ്ങി വന്നതുതന്നെ, അവൾ ഉറപ്പിച്ചു.

എന്നമ്മ....?

തമിഴിലാണ് ആ സ്ത്രീ അവളോടു സംസാരിച്ചത്.

കരച്ചിൽ കടിച്ചമർത്താൻ ശ്രമിച്ചതല്ലാതെ സിഫിയ ഒന്നും പറഞ്ഞില്ല.

എന്ന, കുളന്ത അഴകിറെ...?

സിഫിയയുടെ കൈയിൽ നിന്ന് ആ സ്ത്രീ കുഞ്ഞിനെ വാരിയെടുത്തു. ഒരു മുത്തശ്ശിയുടെ വാത്സല്യത്തോടെ അവരാ കുഞ്ഞിനെ മാറോടു ചേർത്തു. സ്‌നേഹത്തിന്റെ കരസ്പർശം ഏറ്റ കുഞ്ഞു കരച്ചിൽ നിർത്തി പതുക്കെ ഉറങ്ങി...വിശന്നു പനിപിടിച്ച കുഞ്ഞിനെ നോക്കി സിഫിയ നിസഹായയായി വിതുമ്പി. ആ സ്ത്രീ സിഫിയയുടെ അരികിലിരുന്നു. തന്നാലാകുന്നവിധം സിഫിയ തന്റെ കഥ അവരോടു പറഞ്ഞു. പ്രതീക്ഷയുടെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു സിഫിയയ്ക്ക് ആ സ്ത്രീ. ആ രാത്രി സിഫിയയെയും മകനെയും വഴിയിൽ ഉപേക്ഷിച്ചിട്ടു പോകാൻ അവർക്കു കഴിഞ്ഞില്ല.

അന്നുമുതൽ സിഫിയ അവരെ പാട്ടി എന്നാണു വിളിക്കുന്നത്. തമിഴ്‌നാട്ടുകാരിയായ പാട്ടി ചണമില്ലിലെ തൊഴിലാളിയാണ്. സിഫിയയ്ക്കു മതിവരുവോളം പാട്ടി അന്നു ഭക്ഷണം കൊടുത്തു. അന്തിയുറങ്ങാൻ സ്ഥലവും. എങ്ങനെയും ജോലി സമ്പാദിക്കാമെന്നും അതുവരെ സമീപത്തെ ഒരു അനാഥ മന്ദിരത്തിൽ താമസ സൗകര്യമൊരുക്കാമെന്നും ആശ്വസിപ്പിച്ചു

കന്യാസ്ത്രീകൾ നടത്തുന്ന ഒരു അനാഥ മന്ദിരത്തിലേക്ക് പിറ്റേ ദിവസം പാട്ടി അവരെ കൊണ്ടുചെന്നു. മന്ദിരത്തിലെ അമ്മയോട് സിഫിയ തന്റെ വിഷമങ്ങളെല്ലാം പറഞ്ഞു. പകൽ സമയം മകനെ അമ്മമാരുടെ അടുക്കൽ ഏൽപിച്ച് സിഫിയ ജോലിതേടി നടന്നു. മകന്റെ പനി ഓരോ ദിവസവും കൂടിക്കൂടി വന്നു. ഇതിനിടയില്‍ ഒരു കോൾസെന്ററിൽ ജോലിക്കു കയറി.

ശിവാജിനഗറിലെ അന്നദാനം

ആദ്യ ശമ്പളം കിട്ടിയതിന്റെ പിറ്റേന്നു ശിവാജി നഗറിലേക്ക് ഒരു വലിയ ബാഗു നിറയെ ഭക്ഷണപ്പൊതികളുമായി സിഫിയ വണ്ടിയിറങ്ങി. തെരുവിൽ പട്ടിണി കിടക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും അന്നം നൽകി. മൂന്നുദിവസത്തോളം മകനു നിഷേധിക്കപ്പെട്ട മുലപ്പാലിന്റെ കടമാണ് സിഫിയ അന്നവിടെ വീട്ടിയത്. പിന്നീടുള്ള ഓരോ മാസവും സ്വന്തം കടമപോലെ സിഫിയ തെരുവിൽ താമസിക്കുന്നവർക്കു ഭക്ഷണം കൊടുത്തു. എല്ലാമാസവും തങ്ങൾക്കു ഭക്ഷണവുമായി വരുന്ന സിഫിയയെ ആ കുഞ്ഞുങ്ങൾ കാത്തിരിക്കുമായിരുന്നു.

ഓരോ കുഞ്ഞിലും അവൾ കണ്ടതു സ്വന്തം മകന്റെ വിശന്ന മുഖമാണ്. ഏഴുമാസത്തോളം ബെംഗളൂരുവിൽ ജോലി ചെയ്തു. അപ്പോഴേക്കും മകൻ ഒരു സ്ഥിരം രോഗിയായി മാറി. മകന്റെ കാര്യങ്ങൾ പോലും നോക്കാൻ സിഫിയയ്ക്കു സമയം കിട്ടാതായി. അതോടെ ജോലി ഉപേക്ഷിച്ചു. ജീവിക്കാൻ വകയില്ലാതായതോടെ തിരിച്ചു നാട്ടിലേക്കു മടങ്ങി. ആരുമില്ലാത്ത നഗരത്തിൽ ലഭിച്ച കരുതലിന്റെ ഓർമ പുതുക്കാൻ എല്ലാ വർഷവും സിഫിയ പാട്ടിയെ കാണാൻ ബെംഗളൂരുവിലേക്കു പോകാറുണ്ട്. അവധിക്കു വീട്ടിൽ തിരിച്ചെത്തുന്ന മകളെ പോലെ ആ അമ്മ അവളെ സ്വീകരിക്കും.

മനസ്സു തുറന്നുവിട്ട ഭൂതം

തിരിച്ചു നാട്ടിലെത്തിയ സിഫിയ അടുത്ത വീടുകളിലെ കുട്ടികൾക്കു ട്യൂഷൻ എടുക്കാൻ തുടങ്ങി. ഈ കാലയളവിലാണു ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരുടെ ദുരിതങ്ങളെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത്. മരണ വീടുകളായിരുന്നു സിഫിയയെ ഏറെ അലട്ടിയത്. വിധവകൾക്കായി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത വേട്ടയാടി.

ഇതിനിടെ ഒരു ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലിക്കു കയറി. ആ വരുമാനത്തിൽനിന്നു മിച്ചംപിടിച്ച് വിധവകളായ സ്ത്രീകളുടെ അഞ്ചു കുട്ടികളുടെ പഠനം സിഫിയ ഏറ്റെടുത്തു. അന്നോളം മനസ്സിന്റെ തടവറയിൽ ബന്ധിച്ചിട്ടിരുന്ന നന്മയുടെ ഭൂതത്തെ സിഫിയ പതിയെ കൂടുതുറന്നു വിടുകയായിരുന്നു. അംഗപരിമിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായവും ഏറ്റെടുത്തു തുടങ്ങി. കൂടുതൽ പണം ആവശ്യമായി വന്നതോടെ രാത്രി വൈകിയും ട്യൂഷൻ ക്ലാസുകൾ ആരംഭിച്ചു.

വിധവകളായ സ്ത്രീകളുടെ കാര്യം തിരക്കാൻ അവരുടെ വീട്ടുകാരുണ്ട്, നീ ഇടപെടേണ്ട എന്നായിരുന്നു വീട്ടിൽനിന്നു കിട്ടിയ പ്രതികരണം. പക്ഷേ, അതൊന്നും പ്രവർത്തനങ്ങളിൽ നിന്നു പിൻതിരിപ്പിക്കാൻ പര്യാപ്തമായില്ല. ഭർത്താക്കൻമാർ മരിച്ച വീടുകൾ തിരഞ്ഞുപിടിച്ചു പോയി വിധവകൾക്കു സഹായവും ഉൾക്കരുത്തും പകർന്നു. പതുക്കെ സിഫിയയുടെ പ്രവർത്തനങ്ങൾക്കു മാതാപിതാക്കൾ പിന്തുണ നൽകി.

ഒരുകാലത്തു വിധവയായി സിഫിയ ജോലിക്കു പോകുന്നതിനെ കുറ്റപ്പെടുത്തി സംസാരിച്ചവർപോലും സിഫിയയെ പിന്നീടു മാതൃകയാക്കിയതു ചരിത്രം. അച്ചാർ കമ്പനികളിലും പലഹാരങ്ങൾ നിറയ്ക്കുന്ന ജോലികളിലുമെല്ലാം സ്ത്രീകൾ പോയിതുടങ്ങി. സിഫിയ നൽകിയ പ്രചോദനത്തിലൂടെ ഉൾഗ്രാമത്തിലെ ഇരുപത്തഞ്ചോളം വിധവകളാണ് ഇന്നു ജോലിക്കു പോകുന്നത്.

ചിതലിലേക്കുള്ള പരിണാമം

സാമൂഹിക പ്രവർത്തനങ്ങൾക്കിടയിൽ സിഫിയ പാവപ്പെട്ടവരുടെയും വിധവകളുടെയും പ്രശ്‌നങ്ങളെ വെളിപ്പെടുത്താനായി ചിതലെന്ന പേരിൽ ഒരു ഫെയ്‌സ്ബുക് പേജ് തുടങ്ങി. അതിലൂടെ അവരുടെ പ്രശ്‌നങ്ങളെ കുറിപ്പുകളായും കവിതകളായും അവൾ അവതരിപ്പിച്ചു. ആളുകൾ ചിതലിന്റെ പ്രവർത്തനം ശ്രദ്ധിച്ചു തുടങ്ങി. സഹപ്രവർത്തകരും ഡോക്ടർമാരും അധ്യാപകരും കൂട്ടുകാരുമെല്ലാം സാമ്പത്തിക സഹായം നൽകിയും കൂടെനിന്നും സഹായിച്ചു. വിധവകളുടെ വീടുകളിലേക്കു ഭക്ഷണ സാധനങ്ങളടക്കം നൽകാൻ കഴിഞ്ഞു.

സാധനങ്ങൾ വാങ്ങുന്ന പലചരക്കു കടക്കാരന്റെ അക്കൗണ്ട് നമ്പറാണു സഹായിക്കാൻ മനസ്സുള്ളവർക്കു കൊടുത്തത്. സഹായമെത്തിച്ച ഓരോരുത്തർക്കും വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റും നന്ദിപറഞ്ഞുള്ള കത്തും അയയ്ക്കാറുണ്ട് സിഫിയ. പ്രതിസന്ധി ഘട്ടങ്ങളിൽ കടക്കാരനും സഹായിച്ചിട്ടുണ്ടെന്നു സിഫിയ പറയുന്നു. റേഷൻ കടകളിൽ നിന്നു കിട്ടാത്ത പോഷകാഹാരങ്ങളാണ് ആദിവാസി മേഖലകളിലേക്കും മറ്റും എത്തിച്ചു നൽകുന്നത്.

ആദ്യ റമസാന് അഞ്ചു വീടുകളിൽ സഹായം എത്തിച്ചു കൊടുത്ത ചിതൽ ഈ പെരുന്നാളിന് 750 വീടുകളിലാണ് കിറ്റുകൾ നൽകിയത്. അതിനായി 750 വീടുകളിലും സിഫിയ നേരിട്ടു പോയി. ഇന്നു ചിതൽ നേരിട്ടു സഹായിക്കുന്ന 45 കുടുംബങ്ങളുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലാണു പ്രധാന പ്രവർത്തനങ്ങൾ. ഇതുവരെ 30 പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്തു. ഏഴു വീടുകളും 12 ശുചിമുറികളും നിർമിച്ചു നൽകി. 100 കുട്ടികൾക്കു പഠന സഹായം നൽകുന്നുണ്ട്. അട്ടപ്പാടിയിലെ കുന്നിൻ പ്രദേശങ്ങളിൽ ഒറ്റയ്ക്കു തലച്ചുമടായി ആഹാരസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നുണ്ട്.

നാട്ടുകാരും ജനപ്രതിനിധികളും ഇപ്പോൾ സിഫിയയ്‌ക്കൊപ്പമുണ്ട്. എല്ലാകാര്യങ്ങൾക്കും ഉപ്പയുടെയും ഉമ്മയുടെയും മക്കളുടെയും സഹായമുണ്ട്. പ്രവർത്തനങ്ങൾക്കു പിന്തുണയുമായി ആലത്തൂർ എംഎൽഎ കെ.ഡി.പ്രസന്നനുമുണ്ട്.


ഇപ്പോൾ ബി.എഡ് പഠനത്തിലാണ് ചിതൽ. ടീച്ചറാകുകയെന്നത് ചിതലിന്റെ ഒരു സ്വപ്നമാണ്. ടീച്ചറായാൽ സമൂഹത്തിലേക്കിറങ്ങാൻ രാവിലെയും വൈകിട്ടും സമയം കിട്ടും. മറ്റുള്ളവർക്കു വേണ്ടി ജീവിക്കാൻ രണ്ടുമാസം അവധിക്കാലവും

2017 ഓഗസ്റ്റ് 1, ചൊവ്വാഴ്ച

കേനോപനിഷത് 


സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്കിൽ നിന്നും എടുത്തത് 

Kenopanishad part 01
ആചാര്യസ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള പതിനൊന്ന്‌ ഉപനിഷത്തുക്കളാണ്‌്‌ ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, ഐതരേയം, തൈതരീയം, ബൃഹദാരണ്യകം, ചാന്ദോക്യം, ശ്വേതാശ്വതരം എന്നിവ. ഉപനിഷത്തുകള്‍ അനേകമുണ്ടെങ്കിലും ശങ്കരഭഗവത്‌ പാദര്‍ ഭാഷ്യം ചമച്ചുതുക്കൊണ്ടാണ്‌ ഈ പതിനൊന്നു ഉപനിഷത്തുക്കളും പ്രാധാന്യം അര്‍ഹിക്കുന്നത്‌. ഈ കൂട്ടത്തില്‍ ആദ്യത്തേതായ ഈശാവാസ്യോപനിഷത്ത്‌ ചെറിയതാണ്‌. പതിനെട്ടു മന്ത്രങ്ങളെയുള്ളു. മഹാത്മാഗാന്ധിക്കു പ്രത്യേകിച്ചും പ്രിയപ്പെട്ടതായിരുന്നു ഈശാവാസ്യോപനിഷത്ത്‌. ശ്രീനാരായണഗൂരു ഇത്‌ സംസ്‌കൃതത്തില്‍ നിന്നും മലയാളത്തിലേക്കു ഭാഷാന്തരം ചെയ്‌തിട്ടുണ്ട്‌. കേനോപനിഷത്ത്‌ രണ്ടാമത്തെ ഉപനിഷത്താണ്‌. ശങ്കരഭഗവത്‌ പാദര്‍ കേനോപനിഷത്തിനു രണ്ടു ഭാഷ്യം രചിച്ചിട്ടുണ്ട്‌. ഭാഷ്യവും പദഭാഷ്യവും. അതുക്കൊണ്ടു തന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലൊ.
ഉപനിഷത്ത്‌ എന്നാല്‍ എന്താണ്‌? അതിന്റെ പശ്ചാത്തലം എന്താണ്‌? പലപ്പോഴും പലരും ചോദിക്കാറുണ്ട്‌. അങ്ങനെയുള്ളവരുടെ പ്രയോജനത്തിനായി ചെറിയൊരു ആമുഖമാകാം.
ഉപ-നി-ഷത്‌ എന്നതിനര്‍ത്ഥം, ഗുരുവിന്റെ അരികിലിരുന്ന്‌ ശിഷ്യന്‍ പഠിക്കുന്ന വിദ്യ എന്ന്‌ സാമാന്യമായി പറയാം. ഉപ എന്നാല്‍ സമീപേ എന്നാണ്‌. ഉപനിഷത്‌ എന്ന വാക്കില്‍ നിന്ന്‌ ഉണ്ടായിട്ടുള്ളതാണ്‌ ഉപവാസം, ഉപനയനം, ഉപാസന തുടങ്ങിയ പദങ്ങള്‍. ഉപ- സമീപം, ആസനേ- ഇരിക്കുക. ഉപാസന- സമീപത്തിരിക്കുക. ഉപവാസം- അരികത്തിരിക്കലാണ്‌. ഉപനയനം- കണ്ണുകളെ, നയനത്തെ അടുത്തേക്കു അല്ലെങ്കില്‍ അകത്തേക്കു കൊണ്ടുവരികലാണ്‌. ഉപനിഷത്ത്‌ എന്നാല്‍ സമീപത്ത്‌ താഴെ ഇരിക്കുക. സമീപത്ത്‌ താഴെ ഇരിക്കുക, ആധുനിക മനുഷ്യന്‍ നേരിടുന്ന വലിയൊരു ദുര്‍ഗതിയാണ്‌ ഈ പദം ഓര്‍മ്മിപ്പിക്കുന്നത്‌. ഇന്ന്‌ നമ്മളാരും നമ്മുടെ അടുത്തിരിക്കുന്നില്ല. അതിനുള്ള സമയവും സാവകാശവും ഇല്ലാതായിരിക്കുന്നു. അതുക്കൊണ്ട്‌ നമ്മള്‍ തന്നെ നമ്മള്‍ക്കു അന്യരായി തീര്‍ന്നിരിക്കുന്നു. നമ്മള്‍ നമ്മളെ മറന്ന്‌ മറ്റു പലതിലും ചെന്നിരിക്കുന്ന ദുരവസ്ഥ . ലോകത്തിനു വന്നു ചേര്‍ന്നിരിക്കുന്ന വലിയൊരു ദുരന്തമാണിത്‌.
നമ്മള്‍ മറ്റു പലതിലുമാണ്‌ ഇരിക്കുന്നത്‌ എന്നു പറയാന്‍ എന്താണ്‌ കാരണം? നമ്മള്‍ നമ്മളെ അന്വേഷിക്കുന്നത്‌ നമ്മളിലല്ല, മറ്റു പലതിലുമാണ്‌,അതില്‍ നമ്മളുണ്ടൊ? തീര്‍ച്ചയായും ഉണ്ട്‌. എന്നാല്‍ അതിനു മുമ്പ്‌ നമ്മള്‍ നമ്മളില്‍ തന്നെ നമ്മളെ കണ്ടെത്തണം. നമ്മളില്‍ നമ്മളെ കണ്ടെത്തിയാല്‍ മാത്രമേ മറ്റുള്ളതില്‍ നമുക്കു നമ്മളെ കണ്ടെത്താന്‍ സാധിക്കു. അതുക്കൊണ്ട്‌ ഉപനിഷത്ത്‌ വിദ്യ എന്നാല്‍ അടിസ്ഥാനപരമായി നമ്മള്‍ക്കു നമ്മുടെ സ്വരൂപത്തെ തന്നെ കാണിച്ചു തരുന്ന വിദ്യയാണ്‌, ശാസ്‌ത്രമാണ്‌. നമ്മള്‍ നമ്മുടെ സമീപത്തിരിക്കുക എന്നാണ്‌ ഉപനിഷത്ത്‌ എന്ന വാക്കുക്കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. അതുപ്പോലെ ഞാന്‍ എന്റെ സമീപത്തു വസിക്കുമ്പോള്‍ അത്‌ ഉപവാസമായി. ആ അവസ്ഥയിലാണ്‌ നമ്മള്‍ സ്വാസ്ഥ്യം അനുഭവിക്കുന്നത്‌. അതുക്കൊണ്ട്‌ സ്വസ്ഥത എന്ന വാക്കിനും ഉപനിഷത്‌ സമാനമായ അര്‍ത്ഥമാണ്‌.
സ്വസ്‌മിന്‍ സ്‌തീയതേ ഇതി ഭാവഃ സ്വസ്‌തഃ ഞാന്‍ ഞാനായിട്ടിരിക്കുന്ന അവസ്ഥ . അതിനു ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? എനിക്കു തക്കതായ ശിഷണം ലഭിക്കണം. അതിനു യോഗ്യനായി ഞാന്‍ തിരഞ്ഞെടുക്കുന്ന ആളാണ്‌ ഗുരു. അങ്ങനെ ഗുരുവിന്റെ സമീപത്തിരുന്ന്‌ ശിഷ്യന്‍ മനസ്സിലാക്കുന്ന ഒരു പ്രക്രിയ. ഗുരുശിഷ്യബന്ധമെന്നാല്‍ സാധാരണഗതിയില്‍ നമ്മള്‍ മനസ്സിലാക്കുന്ന അദ്ധ്യാപക- വിദ്യാര്‍ത്ഥി ബന്ധമല്ല. ഇന്നത്തെ രീതിയില്‍ അദ്ധ്യാപകന്‍ ചെയ്യുന്നത്‌ വിദ്യാര്‍ത്ഥിക്കു വിവരങ്ങള്‍ കൈമാറ്റം ചെയ്യുകയാണ്‌.അതുമാത്രമേ അവിടെ നടക്കുന്നുള്ളു.
ഗുരുശിഷ്യബന്ധമെന്നു പറയുന്നത്‌ വെറുതെയൊരു വിവരകൈമാറ്റമല്ല. മറിച്ച്‌ രൂപാന്തരം പ്രാപിക്കലാണ്‌. അവന്‍പോലും അറിയാതെ ശിഷ്യന്‍ രൂപാന്തരപ്പെടുന്നു. ഗുരു അവനെ രൂപാന്തരപ്പെടുത്തുന്നു. ചിന്‍മയാനന്ദസ്വാമികള്‍ പറയും, ഗുരുവും ശിഷ്യനും തമ്മില്‍ നടക്കുന്നത്‌ തോട്ടക്കാരനും ചെടിയും തമ്മില്‍ നടക്കുന്ന ഇടപാടാണെന്ന്‌. ചെടിക്കു വേണ്ടത്‌ തോട്ടക്കാരന്‍ നല്‍കുന്നു. ചെടിയറിയാതെ അതിന്റെയുള്ളിലെ സര്‍ഗ്ഗശേഷിയെന്നത്‌ ആവിഷ്‌ക്കരിക്കപ്പെടുന്നു. അത്‌ വളരുന്നു .... പൂക്കുന്നു..... കായ്‌ക്കുന്നു. അത്‌ അതിന്റെയുള്ളിലെ സുഗന്ധത്തെ ലോകത്തിനു നല്‍കുന്നു. സുഗന്ധം ചെടിയുടെയുള്ളില്‍ സ്വാഭാവികമായി ഉള്ളതാണ്‌. അത്‌ ആവിഷ്‌ക്കരിക്കാനുള്ള സാഹചര്യമാണ്‌ അതിനു വേണ്ടത്‌. വെള്ളവും വളവും വേണം. കളകള്‍ നീക്കപ്പെടണം. ചെടിക്കുവേണ്ടി ഇതെല്ലാം തോട്ടക്കാരന്‍ ചെയ്യുന്നു. അതുപ്പോലെ തന്നെ ശിഷ്യനു വേണ്ടി ഗുരുവും. ഇവിടെ ശിഷ്യന്‍ ഗുരുവിനു സമര്‍പ്പിതനാണ്‌. ആ ഒരു മനോഭാവത്തിന്റെ ഉദാത്തമായ മാതൃകയാണ്‌ അല്ലെങ്കില്‍ അതിനായുള്ള ഒരു പദ്ധതിയാണ്‌ ഉപനിഷത്ത്‌.
ഗുരുവിന്റെ സമീപത്ത്‌ താഴെയായി ശിഷ്യനിരിക്കുന്നു, അറിയാനുള്ള ആഗ്രഹത്തോടെ...... എല്ലാം സമര്‍പ്പിച്ചുക്കൊണ്ട്‌. സ്വന്തം സത്തയെയല്ല അഹങ്കാരത്തെയാണ്‌ ശിഷ്യന്‍ സമര്‍പ്പിക്കുന്നത്‌. വിനയാന്വിതനായി അവന്‍ ഗുരുവില്‍ നിന്ന്‌ വിദ്യ നേടുന്നു. ഇതുപോലെ വിനയാന്വിതമായ ഒരു സമീപനമാണ്‌ ഉപനിഷത്ത്‌ പഠനത്തിനായി നമ്മുക്കു വേണ്ടത്‌. മനസ്സില്‍ ധിക്കാരവും അഹങ്കാരവും ഉണ്ടെങ്കില്‍ ഉപനിഷത്ത്‌ മനസ്സിലാക്കാന്‍ പറ്റുകയില്ല എന്നു മനസ്സിലാക്കണം.
Kenopanishad 02
ഉപനിഷത്ത്‌ പഠനം തുടങ്ങുന്നതിനു മുമ്പായി നമ്മള്‍ നമ്മളെതന്നെ ഒന്നു ശ്രുതിചേര്‍ത്തു വെക്കേണ്ടതുണ്ട്‌. നിങ്ങളുടെ ജാതിയും മതവും രാഷ്‌ട്രീയ താല്‍പര്യങ്ങളും ഇവിടെ വിഷയമല്ല. നിങ്ങള്‍ക്കു ശരീരമുണ്ട്‌, മനസ്സുണ്ട്‌, വിചാര വികാരങ്ങളുണ്ട്‌, ബുദ്ധിയുണ്ട്‌, അതിനുമപ്പുറത്തായി ബോധവുമുണ്ട്‌. ബോധത്തെ ചിലര്‍ അംഗീകരിക്കാം അംഗീക്കരിക്കാതെയിരിക്കാം. തരവും തലവും എന്തോ ആയിക്കൊള്ളട്ടെ. നിദ്രയെന്നത്‌ എല്ലാവര്‍ക്കും ഒരേപ്പോലെയാണ്‌. നിദ്രയില്‍ നമ്മള്‍ ഒന്നും അറിയാത്ത ഏതോ ലോകത്തിലാണ്‌. എല്ലാ വകഭേദങ്ങളും പ്രകടമാകുന്നത്‌ ജാഗ്രദാവസ്ഥയിലാണ്‌. എല്ലാ ഭേദഭാവങ്ങളും വിട്ടൊഴിഞ്ഞു നമ്മള്‍ ഏതോ ഒരു ലോകത്തിലെത്തിച്ചേരുന്ന അവസ്ഥയാണല്ലൊ സുഷുപ്‌തി. ഇതെല്ലാം എല്ലാവര്‍ക്കും പൊതുവായിട്ടുള്ളതാണ്‌. അങ്ങനെയുള്ളതു തന്നെയാണ്‌ ഉപനിഷത്ത്‌ ചര്‍ച്ച ചെയ്യുന്ന വിഷയവും. ഇതിനു ജാതിയും മതവും സമുദായവും ഒന്നുമില്ലെന്നു ആദ്യം തന്നെ മനസ്സിലാക്കണം.
ലോകസാഹിത്യത്തില്‍ ആദ്യത്തേത്‌ എന്നു വിശേഷിപ്പിക്കുന്നത്‌ വേദങ്ങളെയാണ്‌. ആ വേദങ്ങളുടെ താല്‍പര്യങ്ങളാണ്‌ ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്നത്‌. ഇതിനു അയ്യായിരത്തില്‍ പരം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ്‌ പാശ്ചാത്യ ഗവേഷകര്‍പ്പോലും രേഖപ്പെടുത്തിയിട്ടുള്ളത്‌. സെമെറ്റിക്ക്‌ മതഗ്രന്ഥങ്ങളൊക്കെ രൂപപ്പെടുന്നതിനു വളരേ വളരേ മുമ്പ്‌. അതുക്കൊണ്ട്‌ ഒരു മതത്തിന്റെയും ചട്ടക്കൂട്ടില്‍ നമുക്ക്‌ ഉപനിഷത്തുക്കളെ തളച്ചിടാനാവില്ല.
മനുഷ്യമനസ്സിന്റെ ഔന്നിത്യത്തിന്റെ ഔന്നിത്യമാണ്‌ ഉപനിഷത്തുക്കളില്‍ പ്രതിഫലിച്ചു നില്‍ക്കുന്നത്‌. അതിനെ ഹിന്ദുവിന്റെ അല്ലെങ്കില്‍ ഭാരതീയന്റെ എന്നു പറഞ്ഞു പരിമിതപ്പെടുത്തിക്കൂടാ. അങ്ങനെ ചെയ്യുമ്പോള്‍ നമ്മള്‍ നമ്മളെ തന്നെ ചെറുതാക്കുകയാണ്‌. സൂര്യന്‍, ചന്ദ്രന്‍, അഗ്നി, വായു, ജലം....... ഇതുപോലെ ഉപനിഷത്തുക്കളും സര്‍വ്വരേയും അനുഗ്രഹിച്ചുക്കൊണ്ട്‌ നിലക്കൊള്ളുന്നു. അത്‌ സര്‍വ്വര്‍ക്കും ഒരുപ്പോലെ അവകാശപ്പെട്ടതാണ്‌. അതുക്കൊണ്ട്‌തന്നെ അത്‌ പവിത്രവും പരിശുദ്ധവുമാണ്‌. ആ തത്വശാസ്‌ത്രമാണ്‌ നമ്മള്‍ ഉപനിഷത്ത്‌ പഠനത്തിലൂടെ പരിചയപ്പെടാന്‍ പോകുന്നത്‌.
ഉപനിഷത്തുക്കള്‍ ആരംഭിക്കുന്നത്‌ ശാന്തി മന്ത്രത്തോടുകൂടിയാണ്‌. ആ പേര്‌ സൂചിപ്പിക്കുന്നതുപ്പോലെ മനസ്സിനെ ശാന്തവും സ്വസ്ഥവുമാക്കുന്നത്‌. പഠിക്കുന്നതെന്തായാലും ആദ്യം വേണ്ടത്‌ അതാണല്ലൊ. ശാന്തമായ മനസ്സിലാണ്‌ സന്ദേഹങ്ങള്‍...ചോദ്യങ്ങള്‍ രൂപപ്പെടുക. ഈ ചോദ്യങ്ങളാണ്‌ നമ്മെ സത്യത്തിലേക്കു നയിക്കുന്നത്‌. അശാന്തമായ മനസ്സിലുളവാകുന്ന സംശയങ്ങള്‍ ഒരിക്കലും ശാന്തി പ്രദാനം ചെയ്യുകയില്ല.
ഇന്നത്തെ സമൂഹമനസ്സ്‌ തികച്ചും അശാന്തമാണ്‌. സംഘര്‍ഷഭരിതമായ ഒരവസ്ഥയില്‍ നിന്നുക്കൊണ്ടാണ്‌ നമ്മള്‍ ചോദ്യങ്ങള്‍ ഏറെയും ചോദിക്കുന്നത്‌. അതുക്കൊണ്ട്‌ തന്നെ ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടിയാലും അവ നമ്മുക്ക്‌ ശാന്തിയരുളാന്‍ പര്യാപ്‌തമാകുന്നില്ല. മനസ്സിനെ ശാന്തമാക്കിക്കൊണ്ട്‌ ഉപനിഷത്ത്‌ ആരംഭിക്കുന്നു. പ്രശാന്തമായ മനസ്സില്‍ രൂപപ്പെടുന്ന ചോദ്യങ്ങള്‍ ഒരുവനെ ശാന്തിയിലേക്കും സത്യത്തിലേക്കും നയിക്കുന്നു.
ഇവിടെ ചര്‍ച്ച ചെയ്യാന്‍ പോകുന്ന കേനോപനിഷത്ത്‌ സാമവേദത്തിലുള്ളതാണ്‌. ഇതിലെ ഒന്നാമത്തെ മന്ത്രം ആരംഭിക്കുന്നത്‌ കേന എന്നു ചോദിച്ചുക്കൊണ്ടാണ്‌. കേന എന്നാല്‍ ആരാല്‍, ആരുടെ പ്രേരണയാല്‍ എന്ന ചോദ്യത്തോടെ, സംശയത്തോടെ ഉപനിഷത്ത്‌ ആരംഭിക്കുന്നു. അതുക്കൊണ്ടാണ്‌ ഈ ഉപനിഷത്തിനു കേനോപനിഷത്ത്‌ എന്നു പേരു വന്നത.്‌
ഈശാവാസ്യം ഇതം സര്‍വം എന്നു പറഞ്ഞുക്കൊണ്ടാണ്‌ ഈശാവാസ്യോപനിഷത്ത്‌ ആരംഭിക്കുന്നത്‌. അതുക്കൊണ്ട്‌ ആ ഉപനിഷത്തിനു അങ്ങനെയൊരു പേരുണ്ടായി. എന്നാല്‍ എല്ലാ ഉപനിഷത്തുക്കളുടേയും പേര്‌ ഇങ്ങനെയുണ്ടാതാണെന്നു ധരിക്കണ്ട. കഠോപനിഷത്ത്‌ കാഠകശാഖയില്‍ പെടുന്നതാണ്‌. മാത്രമല്ല കഠം എന്നു പറയുന്നത്‌ ഹൃദയത്തെയാണ്‌. അതൊരു ഹൃദയോപനിഷത്താണ്‌. ഹൃദയാന്തര്‍ഭാഗത്താണ്‌ അത്‌ കുടിക്കൊള്ളുന്നത്‌. അത്രയും ഗംഭീരമായിട്ടുള്ളതാണ്‌ കഠോപനിഷത്ത്‌. തുടര്‍ന്ന്‌ ചാന്ദോക്യം, തൈതരീയം, ബൃഹതാരണ്യകം തുടങ്ങിയവ. അതെല്ലാം ഒരോരോ ഋഷിയും ചില പ്രത്യേക വേദഭാഗങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്‌. ഒരോരോ ഉപനിഷത്ത്‌ പഠിക്കുമ്പോള്‍ ആ പേരു അതിനു വരാനുണ്ടായ കാരണവും സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ വിസ്‌തരിച്ചു പഠിക്കാവുന്നതാണ്‌.
Kenopanishad 03
നമ്മള്‍ക്കു ശാന്തി മന്ത്രത്തിലേക്കു കടക്കാം.
ഒം ആപ്യായന്തു മമാംഗാനി വാക്‌പ്രാണശ്ചക്ഷുഃ
ശ്രോത്രമഥോ ബലമിന്ദ്രിയാണി ച സര്‍വാണി
സര്‍വം ബ്രഹ്മൌപനിഷദം
മാ�ഹം ബ്രഹ്മ നിരാകുര്യാം
മാ മാ ബ്രഹ്മ നിരാകരോദനിരാകരണ
മസ്‌ത്വനിരാകരണം മേ�സ്‌തു
തദാത്മനി നിരതേ യ ഉപനിഷത്സു
ധര്‍മാസ്‌തേ മയി സന്തു തേ മയി സന്തു
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
കേനോപനിഷത്തിന്റെ ഈ ശാന്തിമന്ത്രത്തില്‍ തന്നെ അടങ്ങിയിട്ടുണ്ട്‌ ഇതിന്റെ താല്‍പര്യം. കേനോപനിഷത്തിന്റെ സംഗ്രഹം തന്നെയാണ്‌ ഈ മന്ത്രമെന്നു പറയാം.
ഓം എന്നത്‌ ശബ്‌ദ ബ്രഹ്മമാണ്‌. ഓംങ്കാരത്തെയാണ്‌ പ്രണവം, താരകം, അക്ഷരബ്രഹ്മം എന്നൊക്കെ പറയുന്നത്‌. ഓം ഈശ്വരനെ ശബ്‌ദത്തിലൂടെ അവതരിപ്പിക്കുന്നതാണ്‌. ഇതുതന്നെയാണ്‌ പ്രണവം. മന്ത്രങ്ങളുടെ മുഴുവന്‍ പ്രാണനാണ്‌ അത്‌.മന്ത്രങ്ങള്‍ക്കു പ്രാണനേകുന്നത്‌ പ്രണവമാണ്‌. അതുക്കൊണ്ടാണ്‌ എല്ലാ മന്ത്രങ്ങളും പ്രണവത്തോടൊപ്പം ജപിക്കുന്നത്‌. ശാന്തിമന്ത്രവും അങ്ങനെതന്നെ. ഓം എന്നു ചൊല്ലിക്കൊണ്ട്‌ ഈശ്വരന്റെ ശബ്‌ദമയമായ രൂപത്തെ നമ്മള്‍ സ്‌മരിക്കുന്നു. മാണ്‌ഡൂക്യോപനിഷത്തില്‍ ഓംങ്കാരത്തെക്കുറിച്ച്‌ വിശദമായി ചര്‍ച്ചചെയ്‌തിട്ടുണ്ട്‌.
ഓം ആപ്യായന്തു മമാംഗാനി- അല്ലയോ ജഗദീശ്വരാ എല്ലാ പ്രകാരത്തിലും എന്റെ അംഗങ്ങള്‍ പുഷ്‌ടിപ്പെടട്ടെ...... സംരക്ഷിക്കപെടട്ടെ. ഈ പ്രപഞ്ചത്തിനു മുഴുവന്‍ കാരണഭൂതമായിരിക്കുന്ന ആ ചൈതന്യം ഏതാണോ, അത്‌ എന്റെ അംഗങ്ങളെ പുഷ്‌ടിപ്പെടുത്തട്ടെ. ഏതൊക്കെയാണ്‌ എന്റെ അംഗങ്ങള്‍? വാക്ക്‌, പ്രാണന്‍, ചക്ഷു, ശ്രോത്രം. ഇത്‌ ഗംഭീരമായ കരുത്തുറ്റ ഒരു പ്രാര്‍ത്ഥനയാണ്‌. എന്റെ വാക്ക്‌ ഫലവത്തായി തീരട്ടെ. പാഴ്‌വാക്കാവാതിരിക്കട്ടെ.എന്റെ വാക്കുകളില്‍ എപ്പോഴും ഞാനുണ്ടായിരിക്കണം. ഞാനാണെന്റെ വാക്ക്‌. ആ വാക്കുകളില്‍ ഞാന്‍ നിറഞ്ഞു നില്‍ക്കട്ടെ. അതില്‍ ഈശ്വരസാന്നിധ്യമുണ്ടാകട്ടെ. എന്റെ വാക്കുകള്‍ക്കു എന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്ത്വം ഉണ്ടായിരിക്കണം. മറ്റൊരു ഉപനിഷത്തിലെ ശാന്തി മന്ത്രത്തില്‍ ഇങ്ങനെ പറയുന്നു. വാങ്‌ മേ മനസ്സി പ്രതിഷ്‌ഠിത, മനോ മേ വാചി പ്രതിഷ്‌ഠിത. മനസ്സില്‍ വാക്ക്‌ പ്രതിഷ്‌ഠിതമാകട്ടെ. വാക്കില്‍ മനസ്സ്‌ പ്രതിഷ്‌ഠിതമാകട്ടെ. വാക്കും മനസ്സും പരസ്‌പര പൂരകങ്ങളായി, പരസ്‌പരം ഭിന്നിച്ചു നില്‍ക്കാതെ ഇഴുകിചേര്‍ന്നു നില്‍ക്കുന്ന അവസ്ഥ. വാക്കുകള്‍ തേജസ്സുറ്റതാകട്ടെ.ഞാന്‍ നല്‍കിയ വാക്കില്‍ ഞാനുമുണ്ടാകണം. ഈ ശാന്തിമന്ത്രം ചൊല്ലിക്കൊണ്ടാണ്‌ നമ്മള്‍ കുഞ്ഞുങ്ങളുടെ നാവില്‍ തേനും വയമ്പും വെച്ചുകൊടുക്കേണ്ടത്‌. കൂട്ടത്തില്‍ സ്വര്‍ണ്ണവും അരച്ചുചേര്‍ക്കും. നിന്റെ വാക്കുകള്‍ സ്വര്‍ണ്ണസമാനമാകട്ടെ എന്ന പ്രാര്‍ത്ഥന. അര്‍ത്ഥവത്തായ, ആനന്ദപ്രദമായ വിലപ്പെട്ട വാക്കുകള്‍ മാത്രം നിന്നില്‍ നിന്നും കേള്‍ക്കുമാറാകട്ടെ. വാക്കിനെ ഒരു ഇന്ദ്രിയമായി, അവയവമായി അയ്യായിരം കൊല്ലങ്ങള്‍ക്കു മുമ്പുതന്നെ ഋഷി പരിഗണിച്ചിരുന്നു.
ഒരാളുടെ നിലയും വിലയും കണക്കാക്കുന്നതില്‍ വാക്കിനു വലിയ പങ്കുണ്ടായിരുന്നു. വാക്കിന്റെ ഗുണം, വാക്കിന്റെ ദോഷം എന്നൊക്കെ നമ്മള്‍ സാധാരണയായി പറയാറുണ്ടല്ലൊ. അതുക്കൊണ്ട്‌ വാക്ക്‌ ഏറ്റവും ഭദ്രമായി പരിരക്ഷിക്കപ്പെടേണ്ടതാണ്‌.
തുടര്‍ന്നു വരുന്നത്‌ പ്രാണനാണ്‌. പ്രാണനാണ്‌ നമ്മെ നിലനിര്‍ത്തുന്നത്‌. അന്തരീക്ഷം ശുദ്ധമായി നിലനില്‍ക്കേണ്ടതാണ്‌ എന്ന സൂചനയും ഇതിലുണ്ട്‌. നാം ശ്വസിക്കുന്ന പ്രാണവായു മലിനമായിക്കഴിഞ്ഞാല്‍ അതോടെ നമ്മുടെ സര്‍വ്വ ശാന്തിയും നഷ്‌ടപ്പെടുന്നു. ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഓര്‍ത്തുപ്പോകുന്നു. അമേരിക്ക അണുബോംബ്‌ വര്‍ഷിച്ചതിനു ശേഷം വര്‍ഷങ്ങള്‍ എത്രക്കഴിഞ്ഞു. ഇപ്പോഴും അവരുടെ ദുരിതത്തിനൊരു അറുതിയില്ല. ടോക്യോ പോലുള്ള വന്‍നഗരങ്ങളില്‍ വഴിയോരത്ത്‌ ഓക്‌സിജന്‍ ബൂത്തുകള്‍ കാണാം. ടെലിഫോണ്‍ ബൂത്തുകള്‍ പ്പോലെ. റോഡിലൂടെ പത്തു മിനിറ്റു നടന്നാല്‍ ഓക്‌സിജന്‍ ബൂത്തില്‍ കയറി പ്രാണവായു ശ്വസിക്കണം. അതിനു ശേഷമേ വീണ്ടും നടക്കാനാവു. പ്രാണന്‍ പരിശുദ്ധമായിരിക്കേണ്ടതിന്റെ ആവശ്യകത ഉപനിഷത്ത്‌ എടുത്ത്‌ പറയുകയാണ്‌. അന്തരീക്ഷത്തെ...... പ്രകൃതിയെ മാലിന്യമുക്തമാക്കി സൂക്ഷിക്കേണ്ട ചുമതല നമ്മുടേതാണ്‌. പാഴ്‌ചെടികള്‍, മരങ്ങള്‍ എന്നൊക്കെ പറഞ്ഞ്‌ എന്തെല്ലാം നമ്മള്‍ വെട്ടി നശിപ്പിക്കുന്നു. നമ്മള്‍ക്കു വേണ്ടത്ര ഓക്‌സിജന്‍ പ്രദാനം ചെയ്യാന്‍ അവയ്‌ക്കാവുമെന്ന്‌ നമ്മള്‍ ഓര്‍ക്കാറേയില്ല. എന്റെ പ്രാണന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കേണ്ടത്‌ ഞാന്‍ തന്നെയാണ്‌. എന്റെ ചിന്തയിലൂടെ പ്രവര്‍ത്തിയിലൂടെ ആ കടമ നിര്‍വ്വഹിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്‌.
Kenopanishad 04
പ്രകൃതി അതിന്റേതായ രീതിയില്‍ അന്തരീക്ഷ ശുദ്ധീകരണം നടത്തുന്നുണ്ട്‌. ആ പ്രവര്‍ത്തിയില്‍ നമ്മളും ബോധപൂര്‍വ്വം പങ്കാളികളാകുക. ശരീരത്തിലേക്കു പ്രാണനെ സ്വീകരിക്കുന്നത്‌ അതീവ ജാഗ്രതയോടുകൂടിയാകണം. ബോധപൂര്‍വ്വം പ്രാണനെ ഉള്‍ക്കൊള്ളുന്നതിനാണ്‌ പ്രാണായാമം ചെയ്യുക എന്നു പറയയുന്നത്‌. പ്രാണനെ ശരീരത്തിനകത്തേക്കു ഉള്‍ക്കൊളളുന്നതിനെ വൈദിക രീതിയില്‍ പൂരകം എന്നാണു പറയുക. അതിനെ അകത്തു നിലനിര്‍ത്തുന്നത്‌ കംഭകം. സാവകാശം പുറംതള്ളുനത്‌ രേചകം. പൂരക, കുംഭക രേചകത്തിലൂടെയുള്ള പ്രാണായാമ പരിശീലനം നമ്മുടെ പൂര്‍വാചാര്യന്‍മാര്‍ പഠിപ്പിച്ചു തന്നീട്ടുള്ള വിദ്യയാണ്‌. എന്റെ പ്രാണന്‍ എന്നു പറയുമ്പോള്‍ അത്‌ വ്യക്തിപരമായ പരാമര്‍ശമല്ല. സമഷ്‌ടി പ്രാണനും അതില്‍ ഉള്‍പ്പെടുന്നുണ്ട്‌. സമഷ്‌ടി പ്രാണന്‍ പരിശുദ്ധമാകുമ്പോഴേ വ്യഷ്‌ടി പ്രാണന്‍ പരിശുദ്ധമാകുന്നുള്ളു.
അടുത്തത്‌ ചക്ഷുസ്സാണ്‌. കണ്ണുകള്‍. എല്ലാ കാഴ്‌ചകളും കാണുന്നത്‌ നമ്മുടെ കണ്ണുകളാണ്‌.അവ തെളിവുറ്റതായിരിക്കട്ടെ എന്നാണ്‌ പ്രാര്‍ത്ഥന. സുറുമയിട്ടോ, പ്രത്യേകതരം കണ്ണട വെച്ചോ അല്ല കണ്ണിന്റെ തേജസ്സ്‌ നിലനിര്‍ത്തേണ്ടത്‌. നല്ല നല്ല കാഴ്‌ചകള്‍ കണ്ട്‌ പുഷ്‌ടി പ്രാപിക്കട്ടെ. ഇന്നു കാണുന്ന കാഴ്‌ചകളേറെയും വികലങ്ങളാണ്‌. ഉദാഹരണത്തിനു കണ്‍മുമ്പില്‍ ലക്ഷണമൊത്തൊരു പൂവന്‍കോഴി. അതിന്റെ നടപ്പും എടുപ്പും വര്‍ണ്ണഭംഗിയുമാണ്‌ നമ്മള്‍ സാമാന്യമായും ആസ്വദിക്കേണ്ടത്‌. എന്നാല്‍ പലര്‍ക്കും അതിനാവുന്നില്ല എന്നതാണ്‌ സത്യം.
അവരുടെ മുമ്പില്‍ കോഴി തീന്‍മേശയിലെ രുചിയേറിയ ഒരു വിഭവം മാത്രമാണ്‌. ആടായാലും മാനായാലും പശുവായാലും മുയലായാലും സ്ഥിതി ഇതു തന്നെ. മാംസത്തെ ഭക്ഷണമായി കാണുന്നത്‌ അപകടകരമായ അവസ്‌തയാണ്‌. നമ്മുടെ കാഴ്‌ചക്കു ദിശാബോധം നല്‍കാന്‍ വിശേഷിച്ചൊരു സംസ്‌ക്കാരത്തിന്റെ പിന്‍തുണ വേണ്ടതുണ്ട്‌. ആ സംസ്‌ക്കാരത്തിന്റെ പിന്‍തുണയോടുകൂടി മാത്രം എന്റെ ചുറ്റുമുള്ള ഈ ലോകത്തെ ഞാന്‍ കാണാന്‍ ഇടയാകട്ടെ. നമ്മള്‍ ഇന്നു കാണുന്ന കാഴ്‌ചകള്‍ക്കൊക്കെ നമ്മുടേതായ നിറം കൊടുത്തിരിക്കുന്നു. ജാതിയുടെ, മതത്തിന്റെ, രാഷ്‌ട്രീയത്തിന്റെ, ദേശത്തിന്റെ, സമ്പത്തിന്റെ.... അങ്ങനെ എന്തെല്ലാം നിറങ്ങള്‍. ഒന്നിനേയും അതാതിന്റെ മട്ടില്‍ കാണാന്‍ നമ്മള്‍ മറന്നു കഴിഞ്ഞിരിക്കുന്നു. കാഴ്‌ചകള്‍ ഈ വിധം വികലമാകാതിരിക്കണമെങ്കില്‍ നമ്മള്‍ക്കു സമ്പൂര്‍ണ്ണമായ ദര്‍ശനമുണ്ടാകേണ്ടതുണ്ട്‌. ആ ദര്‍ശനം എനിക്കു കൈവരട്ടേയെന്നാണ്‌ ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.
കാഴ്‌ച കഴിഞ്ഞു വരുന്നത്‌ ശ്രോത്രം- കാത്‌. വളരേ വളരേ പ്രധാനപ്പെട്ടതാണ്‌ ശ്രവണേന്ദ്രിയം. പരിശുദ്ധമായതു മാത്രം എന്റെ കാതുകള്‍ കേള്‍ക്കുമാറാകട്ടെ. പലപ്പോഴും ഒരാള്‍ പറയുന്നതല്ല നമ്മള്‍ കേള്‍ക്കുക. നമ്മളുടെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചായിരിക്കും നമ്മള്‍ കേള്‍കുന്നത്‌. അതുക്കൊണ്ടാണ്‌ നമ്മള്‍ പലപ്പോഴും പറയുന്നത്‌, `` അതാണൊ കാര്യം. ഞാന്‍ വിചാരിച്ചു.......'' ഒരാള്‍ ഒന്നു പറയുന്നു. നമ്മള്‍ മറ്റൊന്നു മനസ്സിലാക്കുന്നു. ഫലമൊ? ആകെ കുഴപ്പം. വേദം എന്നു പറയുന്നതുതന്നെ ശ്രുതിയാണ്‌. ശ്രവണ പരമ്പരയിലൂടെ നിലനിന്നു പോന്നതുക്കൊണ്ടാണ്‌ വേദത്തിനു ശ്രുതി എന്നു പേരു വന്നത്‌. വൈദികക്കാലത്ത്‌ എഴുത്തും പുസ്‌തകവും ഒന്നും ഇല്ലായിരുന്നു. ഗുരു ശിഷ്യനു വിദ്യ ഓതിക്കൊടുക്കുകയായിരുന്നു പതിവ്‌. അങ്ങനെയാണ്‌ ഓതിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള ``ഓതിക്കന്‍''ഉണ്ടായത്‌
ഗുരു ശിഷ്യന്റെ കാതിലേക്കു പ്രാര്‍ത്ഥനാപൂര്‍വ്വം ഓതുന്നു. അത്‌ ശിഷ്യന്‍ അല്‍പ്പംപ്പോലും മങ്ങലേല്‍ക്കാത്ത വിധത്തില്‍ ധരിക്കുന്നു. എന്റെ ഗുരുവില്‍ നിന്ന്‌ ഞാന്‍ ധരിച്ചതുപ്പോലെ എന്നില്‍ നിന്ന്‌ എന്റെ ശിഷ്യനും ഇത്‌ പൂര്‍ണ്ണമായും ധരിക്കുമാറാകട്ടെ എന്നാണ്‌ ഗുരുവിന്റെ പ്രാര്‍ത്ഥന. ഈ വിദ്യയുടെ അനുഗ്രഹം എനിക്കു ലഭിച്ചതുപ്പോലെ എന്റെ ശിഷ്യനും ലഭിക്കുമാറാകട്ടെ എന്ന്‌ ഗുരു ആഗ്രഹിക്കുന്നു.
മന്ത്രദീക്ഷകള്‍ നല്‍കുന്ന സമയത്ത്‌ ശിഷ്യനും ഗുരുവും ഒരു തുണിക്കൊണ്ട്‌ തല മറച്ച്‌ ചേര്‍ന്നിരുന്നാണ്‌ കാതില്‍ മന്ത്രം ഓതുന്നത്‌. തീരേ സ്വരം താഴ്‌ത്തി. ആ സമയത്ത്‌ ബാഹ്യമായ ശബ്‌ദ വീചികളൊന്നും അവിടെ കടന്നു വന്ന്‌ തടസ്സം സൃഷ്‌ടിക്കാതിരിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. ഗുരു മന്ത്രം ഓതുന്നു ശിഷ്യന്‍ അത്‌ അതേപടി ശ്രവിക്കുന്നു. മറ്റൊരു ശബ്‌ദവും അതില്‍ കലര്‍പ്പുണ്ടാക്കരുത്‌ എന്ന്‌ താല്‍പര്യം. മന്ത്രമേതായാലും അത്‌ പൂര്‍ണ്ണമായി ശിഷ്യന്റെ കാതിലൂടെ മനസ്സില്‍ പതിയണം. എന്നാല്‍ ഈ ചിട്ടയെക്കുറിച്ച്‌ ആധുനികര്‍ പറയുന്നതോ? മറ്റാരും കേള്‍ക്കാതിരിക്കാനാണ്‌ തുണിയിട്ടു മൂടുന്നത്‌ എന്നാണ്‌. കേട്ടാല്‍ മറ്റുള്ളവരും നന്നായാലോ! ശൂദ്രന്‍മാര്‍ കേള്‍ക്കുന്നത്‌ പാപം. ബ്രാഹ്മണന്‍മാര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്‌ വേദം. അറിവില്ലായ്‌മക്കൊണ്ട്‌ പറയുന്നതാണ്‌ ഈ വക അബദ്ധങ്ങള്‍.

Kenopanishad 05
ശ്രവണം എന്നത്‌ അതിസൂക്ഷ്‌മമായ ഒരു പ്രക്രിയയാണ്‌. കേള്‍ക്കുന്നതെന്തും പരിശുദ്ധമായിരിക്കണം. എന്റെ കേള്‍വിക്കൊണ്ട്‌ ലോകത്തിന്‌ സന്തോഷമേ ഉണ്ടാകാവു. അനര്‍ത്ഥം സംഭവിക്കരുത്‌.
വാക്ക്‌, പ്രാണന്‍ ചക്ഷു, ശ്രോത്രം തുടര്‍ന്നു വരുന്നത്‌ ഇന്ദ്രിയാണി ച സര്‍വാണി എന്നാണ്‌. സര്‍വാണി ഇന്ദ്രിയാണി.....
എല്ലാ ഇന്ദ്രിയങ്ങളും. നമ്മള്‍ക്കു പത്തിന്ദ്രിയങ്ങളാണുള്ളത്‌. കണ്ണ്‌, മൂക്ക്‌,നാക്ക്‌, ത്വക്ക്‌, കാത്‌ ഇവയാണ്‌ അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍.കൈകള്‍, കാലുകള്‍, വാക്ക്‌, രണ്ടു വിസര്‍ജ്ജനേന്ദ്രിയങ്ങള്‍- വാക്ക്‌ പാണി പാദം പായു ഉപസ്ഥം- ഇവയെ കര്‍മ്മേന്ദ്രിയങ്ങള്‍ എന്നു പറയുന്നു. ജ്ഞാനേന്ദ്രിയങ്ങളിലൂടെ നമ്മള്‍ ശബ്‌ദ സ്‌പര്‍ശ രസ ഗന്ധങ്ങളെ അറിയുന്നു. ഈ പത്തിന്ദ്രിയങ്ങള്‍ക്കു പുറമേ പതിനൊന്നാമത്തെ ഇന്ദ്രിയമായി മനസ്സും നമ്മള്‍ക്കുണ്ട്‌. എല്ലാ ഇന്ദ്രിയങ്ങളും തേജസ്സുറ്റതായിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയില്‍ ഇതെല്ലാം ഉള്‍ച്ചേരുന്നുണ്ട്‌.
എല്ലാ ഇന്ദ്രിയങ്ങളും ബലമുള്ളതായിത്തീരട്ടെ. എന്തുക്കൊണ്ടെന്നാല്‍ സര്‍വ്വം ബ്രഹ്മൗപനിഷദം. അതുക്കൊണ്ട്‌ ഈ ഇന്ദ്രിയങ്ങളും ഉപനിഷത്തില്‍ പ്രതിപാദിച്ചിട്ടുള്ള ബ്രഹ്മമാകുന്നു എന്ന അറിവ്‌ എപ്പോഴും എന്നില്‍ ഉണ്ടായിരിക്കട്ടെ. ഇത്‌ പ്രാര്‍ത്ഥനയുടെ ഭാഗമാണ്‌. തുടര്‍ന്നു വരുന്ന വാക്കുകളും പ്രത്യേകം ശ്രദ്ധാര്‍ഹമാണ്‌. മാഹം ബ്രഹ്മനിരാകുര്യാം. ഞാന്‍ ഈ ബ്രഹ്മത്തെ നിരാകരിക്കുന്നവനാകാതിരിക്കട്ടെ. നിരാകരണമെന്നാല്‍ നിഷേധമാണ്‌. ഞാന്‍ ബ്രഹ്മത്തെ അറിയാതിരിക്കാനോ അവഗണിക്കാനോ ഇടയാവരുത്‌ എന്ന്‌ സാരം.
ഈ ശാന്തിമന്ത്രം സമൂഹത്തെ ബാധിച്ചിരിക്കുന്ന വലിയൊരു തെറ്റിദ്ധാരണയെ നീക്കാന്‍ പോന്നതാണ്‌. ശരീരത്തെ തികച്ചും അവഗണിക്കുന്നവരാണ്‌ വൈരാഗികളാണ്‌ സന്ന്യാസിമാര്‍ എന്നാണ്‌ സാമാന്യ ജനത്തിന്റെ ധാരണ. ശരീരം നശ്വരമാണ്‌. അതിനപ്പുറത്തുള്ളതു മാത്രമാണ്‌ സത്യം. ആയതിനാല്‍ സന്ന്യാസിമാര്‍ ശരീരത്തിനു പ്രാധാന്യം നല്‍കുന്നില്ല എന്നാണ്‌ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്‌. സര്‍വ്വം ബ്രഹ്മമാണെങ്കില്‍ ഈ ശരീരവും ബ്രഹ്മം തന്നെ. അതുക്കൊണ്ട്‌ ശരീരത്തെ നിരാകരിക്കുകയോ അവഗണിക്കുകയോ അരുത്‌. അങ്ങനെ ചെയ്യുന്നവനു സത്യത്തെ അറിയുവാനാവുകയില്ല. ശരീരത്തെ നിഷേധിക്കുന്നവന്‍ സത്യന്വേഷകനല്ല. നിഷേധി ഒരിക്കലും സത്യത്തെ അറിയുന്നില്ല.
വൈരാഗ്യം എന്നതിനു വളരേ ഉദാത്തമായ ഒരു അര്‍ത്ഥമുണ്ട്‌. നമ്മള്‍ കരുതും പോലെ അത്‌ എല്ലാറ്റിനേയും തള്ളികളയലല്ല. അറിവിലൂടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഓരോന്നിനെയായി നമ്മള്‍ മറികടക്കുയാണ്‌ ചെയ്യുന്നത്‌. ചെറിയകുട്ടികള്‍ക്കു കളിപ്പാട്ടങ്ങളോടുള്ള കമ്പം മുതിരുമ്പോള്‍ തനിയേ ഇല്ലാതാകുന്നു. ആ ഇഷ്‌ടം അവന്‍ ബലമായി ഇല്ലാതാക്കിയതല്ല. അവന്റെ മനസ്സും ബുദ്ധിയും പ്രായത്തിനൊപ്പം വളരുന്നതോടെ ജീവിതത്തില്‍ കളിപ്പാട്ടത്തിനുള്ള സ്ഥാനം സ്വയമേവ നഷ്‌ടപ്പെടുന്നു. അതിന്റെ നിസ്സാരത ആരും പറയാതെ തന്നെ അവന്‍ തിരിച്ചറിയുന്നു. ഇപ്പോഴവനു കൂടുതല്‍ താല്‍പര്യം കാറിലും ബൈക്കിലുമായിരിക്കുന്നു.
ജീവിതത്തില്‍ ശരീരം വളരുന്നതിനോടോപ്പം മനസ്സും ബൂദ്ധിയും വളര്‍ച്ച പ്രാപിക്കണം. വികാസത്തിന്റെ പടികള്‍ കയറവേ പല കാര്യങ്ങളിലും നമുക്കു സ്വാഭാവികമായി തന്നെ വൈരാഗ്യം വന്നു ചേരും. കാരണം ഓരോരോ ഘട്ടത്തില്‍ ഓരോന്നിന്റെ നിസ്സാരത മനസ്സിലാക്കി അവയെ കൈയൊഴിയുവാന്‍ നമ്മള്‍ക്കു സാധിക്കുന്നു.
ബ്രഹ്മത്തെ നിരാകരിക്കല്‍ എന്നതുക്കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ എല്ലാം ബ്രഹ്മമാണ്‌ എന്ന്‌ അറിയാതെ ജീവിക്കുക. അധികം പേരും കരുതുന്നത്‌ ``ഞാന്‍ ''എന്നു വെച്ചാല്‍ ഈ ശരീരം മാത്രമാണ്‌ എന്നാണ്‌. കുറേപ്പേര്‍ മനസ്സിനെ അംഗീകരിക്കുന്നു. വേറെ ചിലര്‍ ബുദ്ധിയേക്കൂടി അംഗീകരിക്കുന്നു. വികാരവിചാരങ്ങളേയും കൂടെ ചേര്‍ക്കുന്നവരുണ്ട്‌. ഇതെല്ലാം പ്രകൃതിയാണ്‌. രാസപ്രക്രിയയാണെന്നു വാദിക്കുന്നവരുമുണ്ട്‌. എല്ലാവരും അവനവന്റെ കഴിവിനൊത്തു മനസ്സിലാക്കുന്നു.... വിലയിരുത്തുന്നു.എന്നാല്‍ ശാസ്‌ത്രം അടുക്കടുക്കായിട്ട്‌ ഇതെല്ലാം നമ്മള്‍ക്കു മനസ്സിലാക്കി തരുന്നുണ്ട്‌. എന്താണ്‌ ശരീരം മനസ്സ്‌ ബുദ്ധി ബോധം വികാര വിചാരങ്ങള്‍? ശരീരത്തിന്റെ പരിമിതികളും സാധ്യതകളും എന്തൊക്കെയാണ്‌. ഈ ശരീരം ഉല്‍പ്പന്നമായിട്ടുള്ളത്‌ എന്തുക്കൊണ്ടാണ്‌. ശരീരത്തിന്റെ കര്‍മ്മങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, പ്രതിപ്രവര്‍ത്തനങ്ങള്‍ ഒക്കെ ഏതു വിധത്തിലാണ്‌? ഈ വകയെല്ലാം ശാസ്‌ത്രം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്‌. മനസ്സും ബുദ്ധയുമില്ലെങ്കില്‍ എന്തായിരിക്കും ശരീരത്തിന്റെ അവസ്ഥ? ശരീരവും മനസ്സും തമ്മിലുള്ള ബന്ധമെന്താണ്‌. അതുപ്പോലെ ബുദ്ധിയുടെ വകതിരിവുകള്‍- സാത്വികം, രാജസികം താമസികം ഏതുപ്രകാരത്തിലാണ്‌. ഓരോന്നിന്റെയും ലക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ്‌. ഇതെല്ലാം ഭഗവാന്‍ ഗീതയില്‍ വിസ്‌തരിക്കുന്നുണ്ട്‌. ഇതെല്ലാമല്ലാതെ മനുഷ്യനെ ഏതോ മൂഢലോകത്തിലേക്കു നയിക്കുന്ന ഒന്നും തന്നെ ശാസ്‌ത്രലോകങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. എവിടേയോ ഒരീശ്വരനുണ്ട്‌. ആ ഈശ്വരനെ അനുസരിച്ചാല്‍, ആരാധിച്ചാല്‍ രോഗം മാറും. എല്ലാ സുഖവും, വസ്‌തുക്കളും നേടാം. അല്ലാത്തവര്‍ക്കു കടുത്ത നരകമാണ്‌ ശിക്ഷ...... ഇങ്ങനെയൊന്നും ഒരുപനിഷത്തിലും ഭാഗവതത്തിലും കാണുകയില്ല.
ഉപനിഷത്ത്‌ ചിന്തയില്‍ നിങ്ങള്‍ക്കു അസുഖം വന്നാല്‍ വൈദ്യനെ കാണണം. ഭാരതീയ ചിന്തയില്‍ വൈദ്യന്‍- ഡോക്‌ടര്‍- ധന്വന്തരിയാണ്‌. ഈശ്വരന്റെ അവതാരം. അദ്ദേഹത്തിന്റെ കൈകളിലൂടെ നമ്മള്‍ക്കു തരുന്ന മരുന്ന്‌ അമൃതാണ്‌. അത്‌ നമ്മുടെ രോഗങ്ങളെ ശമിപ്പിച്ച്‌ ദേഹത്തിനു സ്വാസ്ഥ്യം നല്‍കുന്നു. ആരോഗ്യമുള്ള ശരീരം. അതൊരു ധനം തന്നെയാണ്‌. അതുക്കൊണ്ട്‌ ഉപനിഷത്തില്‍ പറയുന്നു എന്റെ ഇന്ദ്രിയങ്ങളെല്ലാം അവയുടെ പൂര്‍ണ്ണരൂപത്തില്‍ അതാതിന്റെ സവിശേഷതക്കനുസൃതമായി ഒരൊന്നിനെ ഗ്രഹിക്കാനും ലോകത്തിനനുകൂലമായ വിധത്തില്‍ പ്രതിക്കരിക്കാനും ശക്തിയും ശേഷിയുമുള്ളതായിരിക്കട്ടെ.
Kenopanishad 06
സര്‍വം ഔപനിഷദം ബ്രഹ്മ നിരാകുര്യം
മാമാ ബ്രഹ്മനിരാകരോദ്‌.
ഞാന്‍ ബ്രഹ്മത്തെ നിരാകരിക്കാതിരിക്കട്ടെ. എന്നെ ബ്രഹ്മവും നിരാകരിക്കാതിരിക്കട്ടെ. ബ്രഹ്മം എന്നെ നിരാകരിക്കുകയോ? അതെങ്ങനെ എന്നാകും സംശയം. പഞ്ചഭൂതാത്മകമാണ്‌ പ്രകൃതി. ആകാശം, വായു, അഗ്നി, ജലം, ഭൂമി ഈ അഞ്ചും പലരൂപത്തില്‍ ചേര്‍ന്നിട്ടുള്ളതാണ്‌ ഈ പ്രപഞ്ചം. പലതുണ്ട്‌ എന്നുള്ളത്‌ എന്റെ തെറ്റിദ്ധാരണയാണ്‌. ഇവിടെ ഒന്നേയുള്ളു എന്നതാണ്‌ വാസ്‌തവം. ആഭരണക്കടയില്‍ കയറിയാല്‍ അവിടെ പല മട്ടിലുള്ള ആഭരണങ്ങള്‍ കാണാം. എന്നാല്‍ സത്യം മനസ്സിലാക്കിയവനു അത്‌ പൊന്നു മാത്രമാണ്‌. സ്വര്‍ണ്ണത്തില്‍ മാത്രം ശ്രദ്ധയുള്ള ആള്‍ ആഭരണങ്ങളെ കാണുന്നില്ല. ആഭരണങ്ങളെ മാത്രം നോക്കുന്ന ആളുടെ ശ്രദ്ധയില്‍ സ്വര്‍ണ്ണവും പെടുന്നില്ല.
ഇതുപ്പോലെ ഈ പ്രപഞ്ചത്തിനു അടിസ്ഥാനമായി ഒരു ഉണ്മയുണ്ട്‌. അതാണ്‌ ബോധം..... ബ്രഹ്മം. ഇത്‌ അറിയുന്നവന്‍ ബ്രഹ്മത്തെ നിരാകരിക്കുന്നില്ല. ബ്രഹ്മം എന്നെ നിരാകരിക്കരുത്‌ എന്ന്‌ പറയുമ്പോള്‍ സൂചന മായയുടെ നേര്‍ക്കാണ്‌. മായ എന്നു പറഞ്ഞാല്‍ നാമ രൂപങ്ങളാണ്‌. ഇതാണ്‌ ദൈ്വത പ്രതീതിയുണ്ടാക്കുന്നത്‌. രണ്ട്‌ എന്ന തോന്നല്‍. സ്വാമി ധരിച്ചിരിക്കുന്ന ഈ ജുബ്ബയും മുണ്ടും. നമ്മള്‍ അതിനെ രണ്ടു വ്യത്യസ്‌ത വസ്‌തുക്കളായി കാണുന്നു. വ്യത്യസ്‌തമായ രണ്ടു പേരും നല്‍കിയിരിക്കുന്നു. ഈ രണ്ടു രൂപങ്ങള്‍ കൈവരുന്നതിനു മുമ്പ്‌ ഇതു രണ്ടും കേവലം തുണിയായിരുന്നു...... നൂലായിരുന്നു..... പരുത്തിയായിരുന്നു. പല രൂപങ്ങള്‍ കൈവരുമ്പോള്‍ പല നാമങ്ങള്‍ ഉണ്ടാകുന്നു. എല്ലാം വെവ്വേറെ എന്ന തോന്നലുളവാകുന്നു. ബ്രഹ്മം എന്നെ നിരാകരിക്കരുത്‌ എന്നു പറയുമ്പോള്‍, ഈ തിരിച്ചറിവ്‌ എനിക്കില്ലാതാകരുത്‌ എന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌. എല്ലാം വേറെ എന്നു കാണുമ്പോഴും അടിസ്ഥാനപരമായി ഒന്നേയുള്ളു എന്ന ബോധം എനിക്കു നഷ്‌ടമാകരുത്‌. പരസ്‌പര നിരാകരണം ഇല്ലാതിരിക്കട്ടെ. പരസ്‌പര പൂരകങ്ങളായി എന്റെ മനോ ബുദ്ധികള്‍ ഈ പ്രപഞ്ചത്തില്‍ വര്‍ണിക്കട്ടെ.
പ്രപഞ്ചത്തില്‍ നിന്നു ഞാന്‍ അന്യനല്ല. ഞാന്‍ കൂടി ചേര്‍ന്നതാണ്‌ ഈ പ്രപഞ്ചം. ഞാനും ഈ പ്രപഞ്ചവും തമ്മിലുള്ള ഈ പാരസ്‌പര്യം ഒരു ഇഴുകിച്ചേരലാണ്‌.
മാഹം ബ്രഹ്മ നിരാകുര്യാം മാമാ ബ്രഹ്മ നിരാകരോദ നിരാകരണമസ്‌തു അനിരാകരണം മേ അസ്‌തു.
തുടര്‍ന്നു പറയുന്നു, യ ഉപനിഷത്‌ സു ധര്‍മ്മഃ തേ മയി സന്തു തേ മയി സന്തു. ഉപനിഷത്തില്‍ ധര്‍മ്മമായി എന്തൊക്കെയാണ്‌ പറഞ്ഞിട്ടുള്ളത്‌, അതെല്ലാം ആത്മാന്വേഷണ നിരതനായിട്ടുള്ള എന്നില്‍ സംഭവിക്കട്ടെ.
അവനവനെ അന്വേഷിക്കുന്നവനാണ്‌ ആത്മാന്വേഷണനിരതന്‍. യഥാര്‍ത്ഥത്തില്‍ ഞാന്‍ ആരാണ്‌? അതിനുള്ള കൃത്യമായ ഉത്തരമാണ്‌ അന്വേഷിക്കുന്നത്‌. ഉപനിഷത്ത്‌ വെളിപ്പെടുത്താന്‍ പോകുന്നതും അതാണ്‌. വളരേ പ്രധാനമായൊരു സംഗതിയാണിത്‌. ഇതാണ്‌ ഉപനിഷത്തിന്റെ ധര്‍മ്മം. നമ്മള്‍ സത്യത്തില്‍ ആരാണെന്ന്‌ നമ്മള്‍ക്കു വെളിപ്പെടുത്തി തരിക ഇവിടെ നടക്കുന്നത്‌ വിവരകൈമാറ്റമല്ല. രൂപാന്തരണമാണ്‌. ഞാന്‍ മനസ്സിലാക്കിയത്‌ ഞാനായി തീരണം. അത്‌ എന്നില്‍ നിന്ന്‌ അന്യമായ ഒരു വിവരം മാത്രമായിരിക്കരുത്‌. അത്‌ എന്റെ വിചാരവും വികാരവുമാകണം. മജ്ജയും മാംസവും രക്തവുമാകണം. എന്റെ വാക്കാകണം.
ഈ പ്രപഞ്ചത്തെ ഗ്രഹിക്കുന്നതില്‍ എന്റെ ഓരോ അവയവവും അതിന്റെ പൂര്‍ണ്ണ സാധ്യതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ. ഈ ലോകത്തിലെ ഏറ്റവും ബുദ്ധിമന്‍മാരില്‍ ഒരാളായിരുന്നു ഐന്‍സ്റ്റീന്‍. അദ്ദേഹം തന്നെ ബുദ്ധിയുടെ പന്ത്രണ്ടര ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളുവത്രേ. അപ്പോള്‍ നമ്മുടെയൊക്കെ കാര്യമൊ? പ്രത്യേകിച്ചു പറയേണ്ടല്ലൊ. ശങ്കരാചാര്യരുടേയും ശ്രീനാരായണഗുരുവിന്റേയുമൊക്കെ ബുദ്ധി പരിശോധിച്ചാല്‍ അത്‌ നൂറില്‍ പരമായിരിക്കും. തങ്ങളുടെ ബുദ്ധിശക്തി മുഴുവനായി ആവിഷ്‌ക്കരിച്ച മഹാ ഗുരുക്കന്‍മാരാണ്‌ അവര്‍.
ഈ പ്രകൃതിയിലെ കാഴ്‌ചകളെല്ലാം അതേപടി നമ്മള്‍ കാണുന്നുണ്ടൊ? ഇവിടെയുള്ള ശബ്‌ദങ്ങളെല്ലാം അതാതിന്റെ രീതിയില്‍ നമ്മുടെ കാതുകളില്‍ എത്തുന്നുണ്ടൊ? നമ്മള്‍ ദിവസവും രാവിലെ എഴുന്നേല്‍ക്കുന്നു. എന്നും കാണുന്ന ടി. വി. യും പത്രവും വാര്‍ത്തകളും കാണുന്നു, കേള്‍ക്കുന്നു. തിരക്കിട്ട്‌ ആപ്പീസിലേക്കു ഓടുന്നു. അവിടേയും മറ്റൊരു തരത്തിലുള്ള തിരക്ക്‌. വീട്ടില്‍ വന്നാല്‍ വീണ്ടും ഓരോരോ പണികളും ബഹളവും. അങ്ങനെ എഴുപതോ എണ്‍പതോ വര്‍ഷങ്ങള്‍. അതിനിടയില്‍ എപ്പോഴാണ്‌ നമ്മള്‍ നമ്മുടെ ബുദ്ധിയുടെ എല്ലാ സാധ്യതകളേയും മനസ്സിലാക്കാനും ആവിഷ്‌ക്കരിക്കാനും ശ്രമിച്ചിട്ടുള്ളത്‌. എന്റെ ഇന്ദ്രിയങ്ങളുടെ എല്ലാ സാധ്യതകളേയും പൂര്‍ണ്ണമായും ആവിഷ്‌ക്കരിച്ച്‌ ഈ പ്രപഞ്ചത്തെ അതിന്റെ ഏറ്റവും പരമോന്നത ഭാവത്തില്‍ ഉള്‍ക്കൊള്ളാന്‍ എനിക്കു സാധിക്കട്ടെ! ആ ശിഷ്യനോടൊപ്പം നമ്മുക്കും പ്രാര്‍ത്ഥിക്കാം. തേമയി സന്തു തേ മയി സന്തു. ഇത്‌ എന്നില്‍ സംഭവിക്കട്ടെ.
ശാന്തി മന്ത്രം ചൊല്ലി ഉപനിഷത്ത്‌ ആരംഭിക്കുന്നു. നേരത്തെ പറഞ്ഞതുപ്പോലെ, തുടങ്ങുന്നതു തന്നെ ഒരു ചോദ്യത്തോടെയാണ്‌. ഒന്നല്ല അതിഗംഭീരമായ ഏതാനും ചോദ്യങ്ങള്‍.
Kenopanishad 06
ഓം കേനേഷിതം പതതി പ്രേഷിതം മനഃ
കേന പ്രാണഃ പ്രഥമഃ പ്രൈതി യുക്തഃ
കേനേഷിതാം വാചാമിമാം വദന്തി
ചക്ഷുഃ ശ്രോത്രം ക ഉ ദേവോ യുനക്തി.
കേന ഇഷിതം മനഃ - ആരാല്‍ ഇച്ഛിക്കപ്പെട്ടിട്ടാണ്‌, ആഗ്രഹിക്കപ്പെട്ടിട്ടാണ്‌, പ്രേഷിതം - പ്രേരിപ്പിക്കപ്പെട്ടിട്ടാണ്‌ മനസ്സ്‌ വിഷയങ്ങളില്‍ പതതി - പതിക്കുന്നത്‌. ഏതിന്റെ അഥവാ ആരുടെ പ്രേരണയാലാണ്‌ നമ്മുടെ മനസ്സ്‌ വിഷയങ്ങളില്‍ ചെന്നു വീഴുന്നത്‌.? ഇതാണ്‌ ഒന്നാമത്തെ ചോദ്യം. ദേശക്കാലങ്ങളേയും ജാതിമത വര്‍ഗ്ഗങ്ങളേയുമൊക്കെ അതിവര്‍ത്തിക്കുന്ന ചോദ്യമാണിത്‌. ഇത്‌ ഹൈന്ദവമൊ, ക്രിസ്‌തീയമൊ ഇസ്ലാമികമൊ അല്ല. സാര്‍വ്വലൗകികമായതാണ്‌. ഇത്‌ മനഃശാസ്‌ത്രമാണൊ എന്നു ചോദിച്ചാല്‍ ആണ്‌. മനഃശാസ്‌ത്രത്തിനപ്പുറത്തുള്ള ശാസ്‌ത്രമാണ്‌.
എന്റെ മനസ്സ്‌ എന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണൊ? അല്ലേ അല്ല. എന്റെ അറിവും അനുവാദവും കൂടാതെ അത്‌ പലതും ചിന്തിച്ചു കൂട്ടുന്നുണ്ട്‌. സ്വാമിയുടെ അടുത്ത്‌ പലവിധത്തിലുള്ള ആളുകള്‍ എത്തിച്ചേരാറുണ്ട്‌. അവരുടെ മനസ്സിലെ സംഘര്‍ഷങ്ങള്‍...... കേട്ടാല്‍ ഞെട്ടിപ്പോകും. സ്വന്തം അമ്മയുടെ നേരേ ലൈംഗികമനോഭാവമുള്ള മകന്‍. അമ്മ മുന്നില്‍ വരുമ്പോള്‍ അത്‌ അമ്മയാണെന്നു മറന്നു പോകുന്ന അവസ്ഥ. അയാള്‍ തന്റെ ദുരവസ്ഥ നമ്മളോട്‌ നേരിട്ടു പറഞ്ഞതാണ്‌. അതുക്കൊണ്ട്‌ വീട്ടില്‍ പോകാന്‍ പേടി. താമസിക്കുന്നത്‌ ഏതോ ഒരു ഹോസ്റ്റലില്‍. ഉപനിഷത്തിലെ ശിഷ്യന്റെ ചോദ്യം തന്നെയാണ്‌ അയാള്‍ ചോദിച്ചത്‌.ആരുടെ പ്രേരണയാലാണ്‌ എന്റെ മനസ്സ്‌ ഓരോരോ വിഷയങ്ങളില്‍ പതിക്കുന്നത്‌? വളരേ പണിപ്പെട്ടാണ്‌ ആ ചെറുപ്പക്കാരന്റെ മനോനില മാറ്റിയെടുത്തത്‌. ഭഗവത്‌ഗീതയില്‍ അര്‍ജ്ജുനനും ഇതുപ്പോലെ ഒരു ചോദ്യം ചോദിക്കുന്നുണ്ട്‌.
അഥ കേന പ്രയുക്തോ �യം പാപം ചരതി പൂരുഷഃ അനിച്ഛന്‍ അഭിവാര്‍ഷ്‌ണേയ ബലാനിവ നിയോജിതഃ ഈ ചോദ്യം നമ്മളുമായി കൂടുതല്‍ ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ്‌. ആരുടെ പ്രേരണയാലാണ്‌ മനുഷ്യന്‍ തെറ്റാണെന്നറിഞ്ഞിട്ടും നിര്‍ബന്ധിതനായി ഓരോരോ പാപങ്ങള്‍ ചെയ്യുന്നത്‌?ആധുനിക മനഃശാസ്‌ത്രജ്ഞന്‍ പറയുക, ഉള്ളില്‍ നിന്നുള്ള ഒരു തള്ളലാണ്‌(Drives)അതിനു കാരണം എന്ന്‌. അപ്പോള്‍ മനസ്സുപ്പോലും നമ്മുടെ നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്നത്‌. മനസ്സെന്താണ്‌? മനസ്സിന്റെ ഊര്‍ജ്ജം ഏതുപ്രാകാരത്തിലുള്ളതാണ്‌? ഭഗവാന്‍ ഗീതയില്‍ പറയുന്നു മനമേവ മനുഷ്യാണം കാരണം ബന്ധമോക്ഷയേ. അര്‍ജ്ജുനാ, മനസ്സുതന്നെയാണ്‌ മനുഷ്യന്റെ ബന്ധനത്തിനും മോക്ഷത്തിനും ഹേതുവാകുന്നത്‌. അതുക്കൊണ്ട്‌ ആദ്യം മനസ്സിനെ അറിയുക. മനസ്സിനെ അറിയാത്തവനു മനഃസമാധാനവുമുണ്ടാവുകയില്ല.
കേനേഷിതം പ്രേഷിതം മനഃ വളരേ ഉയര്‍ന്ന നിലവാരത്തില്‍ നിന്നുക്കൊണ്ടാണ്‌ ശിഷ്യന്‍ ഈ ചോദ്യം ചോദിക്കുന്നത്‌. മനസ്സിനെ ആരാണ്‌ പ്രവര്‍ത്തിപ്പിക്കുന്നത്‌? അതിന്റെ പുറകിലുള്ള രഹസ്യമെന്താണ്‌?
യഥാര്‍ത്ഥത്തില്‍ മനസ്സിന്റെ സൃഷ്‌ടിയാണ്‌ ഈ ലോകം. ലോകത്തെ ഓരോരുത്തര്‍ കാണുന്നത്‌ ഓരോരോ വിധത്തിലാണ്‌. കുട്ടികാണുന്ന ലോകമല്ല അമ്മ കാണുന്നത്‌. അതില്‍ നിന്നും വ്യത്യസ്‌തമാണ്‌ അച്ഛന്‍ കാണുന്ന ലോകം. അതുക്കൊണ്ടാകാം നമ്മള്‍ സാധാരണയായി ചോദിക്കുന്നത്‌, ``നിങ്ങള്‍ ഏതുലോകത്തിലാണ്‌''? ഓരോരുത്തര്‍ ഓരോരോ ലോകത്തിലാണ്‌. അതാകട്ടെ അവരുടെ മനസ്സ്‌ സൃഷ്‌ടിക്കുന്നതും. ആ മനസ്സിന്റെ ഊര്‍ജ്ജം ഏതാണ്‌? അതിനെ പ്രവര്‍ത്തിപ്പിക്കുന്ന കൈകള്‍ ആരുടേതാണ്‌? വളരേ വിസ്‌തരിക്കാനുള്ള ഒരു വിഷയം തന്നെ!
അടുത്ത ചോദ്യം കേന പ്രാണഃ പ്രഥമഃ പ്രൈതിയുക്തഃ എന്നാണ്‌. ആരുടെ പ്രേരണയാലാണ്‌ പ്രധാനപ്പെട്ടതായ പ്രാണന്‍ പ്രവര്‍ത്തിക്കുന്നത്‌? മനസ്സും പ്രാണനും വളരേയധികം ബന്ധപ്പെട്ടിരിക്കുന്നു. മനസ്സ്‌ ശാന്തമാകണമെങ്കില്‍ പ്രാണന്‍ ശാന്തമാകണം. നമ്മള്‍ വളരേ ശാന്തതയോടെ ഒരിടത്ത്‌ അനങ്ങാതെയിരിക്കുന്നു. എന്നാല്‍ നമ്മുടെ ശരീരത്തിന്റെ അവസ്ഥ ഒരു കിലോ മീറ്റര്‍ ഓടിയതുപ്പോലെയാകും. അത്രയും തളര്‍ച്ചയും ക്ഷീണവും എങ്ങനെയാണ്‌? ഒരാളോട്‌ തര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍, നമ്മള്‍ക്കു ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന ഒരാള്‍ മുന്നില്‍ വന്നാല്‍ നമ്മള്‍ വല്ലാതെ കിതക്കാന്‍ തുടങ്ങും. എന്താണിതിനു കാരണം? മനസ്സ്‌ അസ്വസ്ഥമാകുമ്പോള്‍ പ്രാണന്റെ ഗതിവേഗം കൂടുന്നു. മനസ്സു ശാന്തമാകുന്നതോടെ പ്രാണനും ശാന്തമാകുന്നു. മനസ്സും പ്രാണനും തമ്മിലുള്ള ബന്ധത്തെ അറിഞ്ഞുക്കൊണ്ടാണ്‌ ശിഷ്യന്റെ ഈ ചോദ്യം. ഒന്നാമതായ പ്രാണന്‌ പ്രവര്‍ത്തിക്കാന്‍ വേണ്ട പ്രേരണ നല്‍കുന്നത്‌ ആരാണ്‌?
ഒന്നാമനായ പ്രാണന്‍, വളരേ വിസ്‌തരിച്ചു തന്നെ അതിനെ മനസ്സിലാക്കണം. ഗര്‍ഭത്തിലിരിക്കുന്ന ശിശു അമ്മയിലൂടെയാണ്‌ പ്രാണനെ ഉള്‍ക്കൊള്ളുന്നത്‌. അമ്മയുടെ ഉദരത്തില്‍ നിന്നും പുറത്തു വന്നതിനു ശേഷം അവന്‍ ആദ്യത്തെ പ്രാണനെ ഉള്‍ക്കൊള്ളുന്നു. തുടര്‍ന്നു ഈ പ്രാണപ്രക്രിയ നിരന്തരം നടന്നു പോകുന്നു. ആദ്യത്തെ പ്രാണന്‍ പ്രഥമ പ്രാണനാണ്‌. മുഖ്യനായ പ്രാണന്‍ എന്ന നിലയിലും അത്‌ ഒന്നാമനാണ്‌.
ആ ആദ്യ പ്രാണനെ, ഈ സമഷ്‌ടി പ്രാണനില്‍ നിന്നും വ്യഷ്‌ടിയിലേക്കെടുക്കാന്‍, എന്നിലേക്കെടുക്കാന്‍ പ്രേരിപ്പിച്ച ശക്തിയേതാണ്‌? ആ ശക്തിയുടെ തുടര്‍ പ്രക്രിയയായിട്ടാണ്‌ ഞാന്‍ ഇപ്പോഴും ശ്വസിച്ചുക്കൊണ്ടിരിക്കുന്നത് .ശ്വസന പ്രക്രിയയില്‍ എന്നെ നിയന്ത്രിച്ചുക്കൊണ്ടിരിക്കുന്ന അദൃശമായ ആ ചേതനയേതാണ്‌? ഈ ചോദ്യത്തില്‍ മതമൊ, യുക്തിവാദമൊ, നിരീശ്വരവാദമൊ ഒന്നുമില്ല.
Kenopanishad 07
കേനേഷിതാം വാചമിമാം വദന്തി എന്നാണ്‌ അടുത്ത ചോദ്യം. ഇമാം വദന്തി ബഹുവചനമാണ്‌. ഈ വാക്കുകള്‍ ഉത്ഭവിക്കുന്നത്‌ എവിടെ നിന്നാണ്‌? തന്റെമാത്രം വാക്കുകളല്ല. സഹജീവികളുടെ ഒച്ചയും, ഈ പ്രപഞ്ചത്തിലെ ഓരോ ശബ്‌ദത്തിന്റേയും കാര്യമാണ്‌ ഇവിടെ പറയുന്നത്‌. കിളി കരയുന്നതും, കാറ്റിന്റെ മര്‍മ്മരവും, അരുവികള്‍ ഒഴുകുമ്പോഴത്തെ കളകളവും എല്ലാം അതില്‍ പെടുന്നു. ഈ ശബ്‌ദങ്ങളുടെയൊക്കെ ശ്രോതസ്സ്‌ ഏതാണ്‌? ആരാല്‍ ഇച്ഛിക്കപ്പെട്ടിട്ടാണ്‌, ആരുടെ പ്രേരണയിലാണ്‌, ആരുടെ അനുഗ്രഹത്താലാണ്‌ ഈ ശബ്‌ദങ്ങള്‍ ആവിര്‍ഭവിക്കുന്നത്‌. എന്താണ്‌ അതിനു പുറകിലുളള രഹസ്യം.
തുടര്‍ന്നു ശിഷ്യനു അറിയേണ്ടത്‌, ചക്ഷുഃ ശ്രോത്രം ക ഉ ദേവോ യുനക്തി എന്നാണ ്‌. കണ്ണിനു കാണാന്‍ സാധിക്കുന്നത്‌ ആരുടെ പ്രേരണയാലാണ്‌. കാഴ്‌ചയുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ശക്തി ഏതാണ്‌? കണ്ണിന്റെ ഉള്ളില്‍ കൃഷ്‌ണമണി. അതിനുമകത്തായി റെറ്റിന എന്ന വസ്‌തു. ഒരു മൊട്ടു സൂചിയുടെ അഗ്രം പോലെ. എന്നാല്‍ അതുക്കൊണ്ട്‌ നമ്മള്‍ കാണുന്നതോ അനന്തമായ ആകാശവും ആഴിയും ഹിമാലയ പര്‍വ്വതവും. ഒരു ചെറുവിരല്‍ മതി നമ്മുടെ കാഴ്‌ചയെ മറയ്‌ക്കാന്‍. കണ്ണിനകത്തുള്ള ആ സൂചിമുനക്കു ഇത്രത്തോളം കാഴ്‌ചശക്തി നല്‍കുന്ന ചൈതന്യവിശേഷം ഏതാണ്‌..... എത്ര എത്ര മികവുറ്റതാണ്‌ ആ ടെക്‌നോളജി!
മനസ്സിന്റെ പ്രവര്‍ത്തനം, വാക്കിന്റെ പ്രവര്‍ത്തനം, കാതിന്റേയും കണ്ണിന്റേയും പ്രവര്‍ത്തനം..... ഇതിന്റെയൊക്കെ പുറകിലുള്ളത്‌ വെവ്വേറെ ശക്തിയാണൊ? അതോ ഒരേ ചൈതന്യത്തെ തന്നെയാണൊ എല്ലാ ഇന്ദ്രിയങ്ങളും ആശ്രയിച്ചിരിക്കുന്നത്‌? ഇതൊക്കെയാണ്‌ ശിഷ്യന്റെ ചോദ്യങ്ങള്‍.
നമ്മുടെ കാഴ്‌ചയുടെ ലോകം എത്ര വിസ്‌മയാവഹമാണ്‌.വൈവിധ്യമാര്‍ന്നതാണ്‌. എണ്ണമറ്റ കാഴ്‌ചകള്‍ കാണാന്‍ പാകത്തിന്‌ ആരാണി കണ്ണുകള്‍ ചമച്ചിരിക്കുന്നത്‌? അതുപ്പോലെ തന്നെയാണ്‌ ശബ്‌ദങ്ങളുടെ ലോകവും.
ഉറുമ്പോ, നായയൊ കേള്‍ക്കുന്ന ശബ്‌ദങ്ങള്‍ നമ്മുടെ കാതുകള്‍ കേള്‍ക്കുന്നില്ല. നമ്മള്‍ക്കു കേള്‍ക്കാവുന്നതിനേക്കാള്‍ എത്രയോ ആയിരം ശബ്‌ദങ്ങള്‍ നമ്മുടെ ചുറ്റുമുണ്ട്‌. ഏതു ദേവനാലാണ്‌ നമ്മുടെ കാതുകള്‍ പലവിധ ശബ്‌ദങ്ങള്‍ കേള്‍ക്കുന്നത്‌? അതിനു തക്കവിധം നമ്മുടെ ശ്രോതങ്ങളെ സംവിധാനം ചെയ്‌തിരിക്കുന്ന പ്രകാശസ്വരൂപം ഏതാണ്‌. ദിവ്‌ എന്ന ശബ്‌ദത്തിനര്‍ത്ഥം പ്രകാശമെന്നാണ്‌. അതില്‍ നിന്നുണ്ടായതാണ്‌ ദേവന്‍ എന്ന പദം. ഏത്‌ ദേവന്റെ അനുഗ്രഹംക്കൊണ്ടാണ്‌ ഓരോരോ അവയവങ്ങള്‍ അതിന്റേതായ വിഷയങ്ങളില്‍ വ്യാപരിക്കുന്നത്‌?
ഉപനിഷത്തിലെ ഈ ചോദ്യങ്ങള്‍ സാക്ഷാത്‌ക്കരിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയുണ്ട്‌. ഭാഗവതത്തിലെ ധ്രുവന്‍. കാട്ടിലേക്കു പോയ ധ്രുവന്‍ നാരദന്റെ ഉപദേശമനുസരിച്ച്‌ തപസ്സുചെയ്‌ത്‌ ഭഗവാനേ പ്രത്യക്ഷപ്പെടുത്തുന്നു. കേനോപനിഷത്തിലെ ഈ ചോദ്യം ചോദിച്ചുക്കൊണ്ടാണ്‌ ധ്രുവകുമാരന്‍ ഭഗവാനെ സ്‌തുതിക്കുന്നത്‌.
യോന്ത പ്രവിശ്യ മമ വാച ഇമാം പ്രസുക്താം
സജ്ജീവയന്തി അഖിലശക്തി ധരസ്വധാം നാം
അന്യംശ്ച ഹസ്‌ത ചരണ ശ്രവണത്വഖാദീ
പ്രാണന്‍ നമോ ഭഗവതേ പുരുഷായ തുഭ്യം.
എവിടെ നിന്നാണ്‌ വാക്കുകള്‍ പ്രസവിക്കപ്പെടുന്നത്‌. അന്യസ്‌തങ്ങളായ കൈ, കാല്‍, നാക്ക്‌, മൂക്ക്‌, കാത്‌ എന്നിവ എവിടെനിന്നാണൊ പ്രവര്‍ത്തിക്കുന്നത്‌, പ്രാണന്‍ എവിടെ നിന്നാണൊ പ്രകടമാകുന്നത്‌...... ആ പുരുഷനായിക്കൊണ്ട്‌ എന്റെ നമസ്‌ക്കാരം.
ഇത്‌ ധ്രുവന്റെ ഈശ്വരസാക്ഷാത്‌ക്കാരമാണ്‌. ആ അനുഭൂതിയുടെ നിറവിലാണ്‌ ധ്രുവന്‍ ഭഗവാനേ സ്‌തുതിക്കുന്നത്‌. ഈ സാക്ഷാത്‌ക്കാരം ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ഉപനിഷത്തിലെ ശിഷ്യന്‍ തന്റേ ഗുരുവിനോട്‌ ചോദ്യങ്ങള്‍ ചോദിക്കുന്നത്‌.
നമ്മളില്‍ എത്രപേര്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്‌? അതിനുള്ള ഉത്തരം ആരാഞ്ഞിട്ടുണ്ട്‌? ശരീരം മുഴുവന്‍ കീറിമുറിച്ച്‌ പഠനം നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയൊ അവനെ ശരീരശാസ്‌ത്രം പഠിപ്പിക്കുന്ന പ്രൊഫസറോ ഈ ചോദ്യം ചോദിച്ചിട്ടുണ്ടൊ? ശരീരത്തെ കേവലം ഒരുപകരണം മാത്രമായിട്ടാണ്‌ അവര്‍ കാണുന്നത്‌. ഒരു മോട്ടോര്‍ മെക്കാനിക്ക്‌ കാറിനെ കാണുന്നതുപ്പോലെ.
ശരീരത്തിനപ്പുറത്ത്‌, ശരീരത്തെ നിയന്ത്രിക്കുന്ന ഒരുശക്തിവിശേഷം. അതിനെ കുറിച്ചാണ്‌ ഉപനിഷത്ത്‌ ചര്‍ച്ച ചെയ്യുന്നത്‌. വേദാന്താചാര്യന്‍മാര്‍ ശരീരത്തെ മൂന്നായി തരംതിരിച്ചിട്ടുണ്ട്‌. സ്ഥൂലം, സൂക്ഷ്‌മം, കാരണം. ഇതില്‍ സ്ഥൂലശരീരത്തെക്കുറിച്ചു മാത്രമാണ്‌ ആധുനിക ശരീരശാസ്‌ത്രം പഠിപ്പിക്കുന്നത്‌. സൂക്ഷ്‌മശരീരവും കാരണശരീരവും അവരുടെ അറിവിനപ്പുറത്തുള്ളതാണ.്‌ കാരണശരീരമുണ്ടൊ? തീര്‍ച്ചയായുമുണ്ട്‌.കാരണശരീരത്തിനു രോഗങ്ങളുണ്ടാകും. അത്‌ സൂക്ഷ്‌മശരീരത്തിലേക്കും തുടര്‍ന്ന്‌ സ്ഥൂലശരീരത്തിലേക്കും പ്രവേശിക്കും. ഇതിന്റെയൊക്കെ പിന്നിലുള്ള രഹസ്യങ്ങള്‍....... പലപ്പോഴും നമ്മള്‍മനസ്സിലാക്കുന്നില്ല. നമ്മള്‍ ആഹാരം കഴിക്കുന്നു. ആരാണ്‌ അതിനെ വേണ്ടവിധത്തില്‍ ദഹിപ്പിക്കുന്നത്‌? ഉപനിഷത്തിലെ ചോദ്യം നമ്മുടെ ചോദ്യമാക്കി മാറ്റണം. അതിനെക്കുറിച്ച്‌ ആഴത്തില്‍ ചിന്തിക്കണം. വൈദ്യുതി എന്നശക്തിക്കൊണ്ട്‌ വൈവിധ്യമാര്‍ന്ന നിരവധി ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നു. അതുപ്പോലെ ഏതൊരു ശക്തിവിശേഷംക്കൊണ്ടാണ്‌ നമ്മുടെ ഈ ശരീരം പ്രവര്‍ത്തിക്കുന്നത്‌? നമ്മുടെ കര്‍മ്മങ്ങളുടെ എല്ലാം ഊര്‍ജ്ജസ്രോതസ്സ്‌ ഏതാണ്‌..... എവിടെയാണ്‌?
Kenopanishad 08
കേനേഷിതാം വാചമിമാം വദന്തി എന്നാണ്‌ അടുത്ത ചോദ്യം. ഇമാം വദന്തി ബഹുവചനമാണ്‌. ഈ വാക്കുകള്‍ ഉത്ഭവിക്കുന്നത്‌ എവിടെ നിന്നാണ്‌? തന്റെമാത്രം വാക്കുകളല്ല. സഹജീവികളുടെ ഒച്ചയും, ഈ പ്രപഞ്ചത്തിലെ ഓരോ ശബ്‌ദത്തിന്റേയും കാര്യമാണ്‌ ഇവിടെ പറയുന്നത്‌. കിളി കരയുന്നതും, കാറ്റിന്റെ മര്‍മ്മരവും, അരുവികള്‍ ഒഴുകുമ്പോഴത്തെ കളകളവും എല്ലാം അതില്‍ പെടുന്നു. ഈ ശബ്‌ദങ്ങളുടെയൊക്കെ ശ്രോതസ്സ്‌ ഏതാണ്‌? ആരാല്‍ ഇച്ഛിക്കപ്പെട്ടിട്ടാണ്‌, ആരുടെ പ്രേരണയിലാണ്‌, ആരുടെ അനുഗ്രഹത്താലാണ്‌ ഈ ശബ്‌ദങ്ങള്‍ ആവിര്‍ഭവിക്കുന്നത്‌. എന്താണ്‌ അതിനു പുറകിലുളള രഹസ്യം.
തുടര്‍ന്നു ശിഷ്യനു അറിയേണ്ടത്‌, ചക്ഷുഃ ശ്രോത്രം ക ഉ ദേവോ യുനക്തി എന്നാണ ്‌. കണ്ണിനു കാണാന്‍ സാധിക്കുന്നത്‌ ആരുടെ പ്രേരണയാലാണ്‌. കാഴ്‌ചയുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ശക്തി ഏതാണ്‌? കണ്ണിന്റെ ഉള്ളില്‍ കൃഷ്‌ണമണി. അതിനുമകത്തായി റെറ്റിന എന്ന വസ്‌തു. ഒരു മൊട്ടു സൂചിയുടെ അഗ്രം പോലെ. എന്നാല്‍ അതുക്കൊണ്ട്‌ നമ്മള്‍ കാണുന്നതോ അനന്തമായ ആകാശവും ആഴിയും ഹിമാലയ പര്‍വ്വതവും. ഒരു ചെറുവിരല്‍ മതി നമ്മുടെ കാഴ്‌ചയെ മറയ്‌ക്കാന്‍. കണ്ണിനകത്തുള്ള ആ സൂചിമുനക്കു ഇത്രത്തോളം കാഴ്‌ചശക്തി നല്‍കുന്ന ചൈതന്യവിശേഷം ഏതാണ്‌..... എത്ര എത്ര മികവുറ്റതാണ്‌ ആ ടെക്‌നോളജി!
മനസ്സിന്റെ പ്രവര്‍ത്തനം, വാക്കിന്റെ പ്രവര്‍ത്തനം, കാതിന്റേയും കണ്ണിന്റേയും പ്രവര്‍ത്തനം..... ഇതിന്റെയൊക്കെ പുറകിലുള്ളത്‌ വെവ്വേറെ ശക്തിയാണൊ? അതോ ഒരേ ചൈതന്യത്തെ തന്നെയാണൊ എല്ലാ ഇന്ദ്രിയങ്ങളും ആശ്രയിച്ചിരിക്കുന്നത്‌? ഇതൊക്കെയാണ്‌ ശിഷ്യന്റെ ചോദ്യങ്ങള്‍.
നമ്മുടെ കാഴ്‌ചയുടെ ലോകം എത്ര വിസ്‌മയാവഹമാണ്‌.വൈവിധ്യമാര്‍ന്നതാണ്‌. എണ്ണമറ്റ കാഴ്‌ചകള്‍ കാണാന്‍ പാകത്തിന്‌ ആരാണി കണ്ണുകള്‍ ചമച്ചിരിക്കുന്നത്‌? അതുപ്പോലെ തന്നെയാണ്‌ ശബ്‌ദങ്ങളുടെ ലോകവും.
ഉറുമ്പോ, നായയൊ കേള്‍ക്കുന്ന ശബ്‌ദങ്ങള്‍ നമ്മുടെ കാതുകള്‍ കേള്‍ക്കുന്നില്ല. നമ്മള്‍ക്കു കേള്‍ക്കാവുന്നതിനേക്കാള്‍ എത്രയോ ആയിരം ശബ്‌ദങ്ങള്‍ നമ്മുടെ ചുറ്റുമുണ്ട്‌. ഏതു ദേവനാലാണ്‌ നമ്മുടെ കാതുകള്‍ പലവിധ ശബ്‌ദങ്ങള്‍ കേള്‍ക്കുന്നത്‌? അതിനു തക്കവിധം നമ്മുടെ ശ്രോതങ്ങളെ സംവിധാനം ചെയ്‌തിരിക്കുന്ന പ്രകാശസ്വരൂപം ഏതാണ്‌. ദിവ്‌ എന്ന ശബ്‌ദത്തിനര്‍ത്ഥം പ്രകാശമെന്നാണ്‌. അതില്‍ നിന്നുണ്ടായതാണ്‌ ദേവന്‍ എന്ന പദം. ഏത്‌ ദേവന്റെ അനുഗ്രഹംക്കൊണ്ടാണ്‌ ഓരോരോ അവയവങ്ങള്‍ അതിന്റേതായ വിഷയങ്ങളില്‍ വ്യാപരിക്കുന്നത്‌?
ഉപനിഷത്തിലെ ഈ ചോദ്യങ്ങള്‍ സാക്ഷാത്‌ക്കരിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയുണ്ട്‌. ഭാഗവതത്തിലെ ധ്രുവന്‍. കാട്ടിലേക്കു പോയ ധ്രുവന്‍ നാരദന്റെ ഉപദേശമനുസരിച്ച്‌ തപസ്സുചെയ്‌ത്‌ ഭഗവാനേ പ്രത്യക്ഷപ്പെടുത്തുന്നു. കേനോപനിഷത്തിലെ ഈ ചോദ്യം ചോദിച്ചുക്കൊണ്ടാണ്‌ ധ്രുവകുമാരന്‍ ഭഗവാനെ സ്‌തുതിക്കുന്നത്‌.
യോന്ത പ്രവിശ്യ മമ വാച ഇമാം പ്രസുക്താം
സജ്ജീവയന്തി അഖിലശക്തി ധരസ്വധാം നാം
അന്യംശ്ച ഹസ്‌ത ചരണ ശ്രവണത്വഖാദീ
പ്രാണന്‍ നമോ ഭഗവതേ പുരുഷായ തുഭ്യം.
എവിടെ നിന്നാണ്‌ വാക്കുകള്‍ പ്രസവിക്കപ്പെടുന്നത്‌. അന്യസ്‌തങ്ങളായ കൈ, കാല്‍, നാക്ക്‌, മൂക്ക്‌, കാത്‌ എന്നിവ എവിടെനിന്നാണൊ പ്രവര്‍ത്തിക്കുന്നത്‌, പ്രാണന്‍ എവിടെ നിന്നാണൊ പ്രകടമാകുന്നത്‌...... ആ പുരുഷനായിക്കൊണ്ട്‌ എന്റെ നമസ്‌ക്കാരം.
ഇത്‌ ധ്രുവന്റെ ഈശ്വരസാക്ഷാത്‌ക്കാരമാണ്‌. ആ അനുഭൂതിയുടെ നിറവിലാണ്‌ ധ്രുവന്‍ ഭഗവാനേ സ്‌തുതിക്കുന്നത്‌. ഈ സാക്ഷാത്‌ക്കാരം ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ഉപനിഷത്തിലെ ശിഷ്യന്‍ തന്റേ ഗുരുവിനോട്‌ ചോദ്യങ്ങള്‍ ചോദിക്കുന്നത്‌.
നമ്മളില്‍ എത്രപേര്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്‌? അതിനുള്ള ഉത്തരം ആരാഞ്ഞിട്ടുണ്ട്‌? ശരീരം മുഴുവന്‍ കീറിമുറിച്ച്‌ പഠനം നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയൊ അവനെ ശരീരശാസ്‌ത്രം പഠിപ്പിക്കുന്ന പ്രൊഫസറോ ഈ ചോദ്യം ചോദിച്ചിട്ടുണ്ടൊ? ശരീരത്തെ കേവലം ഒരുപകരണം മാത്രമായിട്ടാണ്‌ അവര്‍ കാണുന്നത്‌. ഒരു മോട്ടോര്‍ മെക്കാനിക്ക്‌ കാറിനെ കാണുന്നതുപ്പോലെ.
ശരീരത്തിനപ്പുറത്ത്‌, ശരീരത്തെ നിയന്ത്രിക്കുന്ന ഒരുശക്തിവിശേഷം. അതിനെ കുറിച്ചാണ്‌ ഉപനിഷത്ത്‌ ചര്‍ച്ച ചെയ്യുന്നത്‌. വേദാന്താചാര്യന്‍മാര്‍ ശരീരത്തെ മൂന്നായി തരംതിരിച്ചിട്ടുണ്ട്‌. സ്ഥൂലം, സൂക്ഷ്‌മം, കാരണം. ഇതില്‍ സ്ഥൂലശരീരത്തെക്കുറിച്ചു മാത്രമാണ്‌ ആധുനിക ശരീരശാസ്‌ത്രം പഠിപ്പിക്കുന്നത്‌. സൂക്ഷ്‌മശരീരവും കാരണശരീരവും അവരുടെ അറിവിനപ്പുറത്തുള്ളതാണ.്‌ കാരണശരീരമുണ്ടൊ? തീര്‍ച്ചയായുമുണ്ട്‌.കാരണശരീരത്തിനു രോഗങ്ങളുണ്ടാകും. അത്‌ സൂക്ഷ്‌മശരീരത്തിലേക്കും തുടര്‍ന്ന്‌ സ്ഥൂലശരീരത്തിലേക്കും പ്രവേശിക്കും. ഇതിന്റെയൊക്കെ പിന്നിലുള്ള രഹസ്യങ്ങള്‍....... പലപ്പോഴും നമ്മള്‍മനസ്സിലാക്കുന്നില്ല. നമ്മള്‍ ആഹാരം കഴിക്കുന്നു. ആരാണ്‌ അതിനെ വേണ്ടവിധത്തില്‍ ദഹിപ്പിക്കുന്നത്‌? ഉപനിഷത്തിലെ ചോദ്യം നമ്മുടെ ചോദ്യമാക്കി മാറ്റണം. അതിനെക്കുറിച്ച്‌ ആഴത്തില്‍ ചിന്തിക്കണം. വൈദ്യുതി എന്നശക്തിക്കൊണ്ട്‌ വൈവിധ്യമാര്‍ന്ന നിരവധി ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നു. അതുപ്പോലെ ഏതൊരു ശക്തിവിശേഷംക്കൊണ്ടാണ്‌ നമ്മുടെ ഈ ശരീരം പ്രവര്‍ത്തിക്കുന്നത്‌? നമ്മുടെ കര്‍മ്മങ്ങളുടെ എല്ലാം ഊര്‍ജ്ജസ്രോതസ്സ്‌ ഏതാണ്‌..... എവിടെയാണ്‌?
Kenopanishad 09
ശിഷ്യന്റെ അതിഗഹനമായ ചോദ്യം അതേ ഗൗരവത്തോടെ ഏതോ തലത്തില്‍ നിന്ന്‌ ശിഷ്യനു ഗുരു വിസ്‌തരിച്ചു മറുപടി നല്‍കുന്നു. പലപ്പോഴും ചോദ്യം സരളമാണല്ലൊ എന്നു തോന്നാം. അതേ സമയം ഉത്തരം കഠിനമായും, പിടികിട്ടാന്‍ പ്രയാസമുള്ളതായും തോന്നാം. ഏതായാലും നമ്മള്‍ക്കു ശ്രദ്ധിച്ചിരിക്കാം.
സാധാരണ ഗതിയില്‍ നമ്മുടെ ചോദ്യങ്ങള്‍ ഋജുവായിട്ടുള്ളതാണ്‌. അതിനു കൃത്യമായിട്ടുള്ള മറുപടിയുമുണ്ട്‌. ആ ഉത്തരത്തിനപ്പുറത്തേക്കു സാമാന്യമായി പറഞ്ഞാല്‍ നമ്മള്‍ക്കു സഞ്ചരിക്കേണ്ടതില്ല. ഉദാഹരണമായി , ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതെപ്പോഴാണ്‌? 1947 ആഗസ്റ്റ്‌ 15 -ാം തീയ്യതി. നമ്മളെ സംബന്ധിച്ചിടത്തോളം ചോദ്യവും ഉത്തരവും അവിടെ കഴിയുന്നു.എന്നാല്‍ ഉപനിഷത്തിന്റെ രീതി വേറൊന്നാണ്‌. ഇവിടെ ശിഷ്യന്റെ ചോദ്യം മനസ്സും വാക്കുകളും ഇന്ദ്രിയങ്ങളും പ്രവര്‍ത്തിക്കുന്നത്‌ ആരുടെ പ്രേരണക്കൊണ്ടാണ്‌ എന്നാണ്‌. അതിനു മറുപടിയായി ഗുരു പുതിയൊരു വാക്ക്‌ അവതരിപ്പിക്കുന്നു. അതിന്റെ അനുഗ്രഹംക്കൊണ്ട്‌ മാത്രമാണ്‌ സര്‍വ്വതും പ്രവര്‍ത്തനക്ഷമ മാകുന്നതെന്നു പറഞ്ഞാല്‍ നമ്മളെ സംബന്ധിച്ചിടത്തോളം ഉത്തരമായി. എന്നാല്‍ ഗുരുവിനറിയാം അങ്ങനെ ഒറ്റവാക്കില്‍ ഉത്തരം നല്‍കാനാവില്ല. താന്‍ മറുപടി നല്‍കുന്നത്‌ അവന്റെ തലത്തില്‍ നിന്നുക്കൊണ്ടുതന്നെയാകണം.
ഇനിയുള്ള യാത്ര മനസ്സിനപ്പുറത്തേക്കാണ്‌. മനസ്സിനു അതിന്റേതായ പരിമിതികളുണ്ട്‌. അത്‌ നമ്മെ തുടര്‍ന്നുള്ള വരികള്‍ ബോദ്ധ്യപ്പെടുത്തും.
ശ്രോത്രസ്യ ശ്രോത്രം മനസോ മനോ യദ്‌
വാചോ ഹ വാചം സ ഉ പ്രാണസ്യ പ്രാണഃ
ചക്ഷുഷ ശ്ചക്ഷുരതി മുച്യ ധീരാഃ
പ്രേത്യാസ്‌മാ ല്ലോകാദമൃതാ ഭവന്തി.
ശ്രോത്രസ്യ ശ്രോത്രം- കാതിന്റെ കാത്‌. കാതിന്റെ കാതുക്കൊണ്ടാണ്‌ നമ്മള്‍ കേള്‍ക്കുന്നത്‌. മനസോ മനോ യദ്‌- മനസ്സിന്റെ മനസ്സ്‌. മനസ്സിന്റെ മനസ്സുക്കൊണ്ടാണ്‌ നമ്മള്‍ മനനം ചെയ്യുന്നത്‌. അത്‌ യാതൊന്നാണൊ അതുതന്നെയാണ്‌ വാക്കിന്റെ വാക്ക്‌....... വാചോഹവാചം. സ ഉ പ്രാണസ്യ പ്രാണഃ അതു തന്നെയാണ്‌ പ്രാണന്റെ പ്രാണനും. പ്രാണനെ പ്രവര്‍ത്തിപ്പിക്കുന്നത്‌ പ്രാണന്റെ പ്രാണനാണ്‌. കണ്ണിന്റെ കണ്ണുക്കൊണ്ടാണ്‌ കണ്ണു കാണുന്നത്‌. അതിമുച്യ ധീര- ധീരന്‍മാര്‍ അതിനെ അതിവര്‍ത്തിക്കുന്നു. പ്രേത്യാസ്‌മല്ലോകാദമൃതാ ഭവന്തി- ഈ ലോകം വിട്ട്‌ അമൃതിന്റെ, മരണമില്ലാത്ത ലോകത്തിലേക്കു അവര്‍ പ്രവേശിക്കുന്നു.
നമ്മള്‍ ശീലിച്ചു വന്നീട്ടുള്ള സമ്പ്രദായത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ്‌ ഉപനിഷത്തിന്റെ രീതി. ശിഷ്യനു കൃത്യമായി ഗുരു ഒരു ഉത്തരം നല്‍കുന്നില്ല. അങ്ങനെ അറത്തു മുറിച്ചൊരു ഉത്തരം ചോദ്യത്തിനില്ല താനും. ഗുരു പറഞ്ഞുകൊടുക്കുന്നതെന്തോ അത്‌ ശിഷ്യന്റെ മനസ്സില്‍ സംഭവിക്കണം. അതുക്കൊണ്ടാണ്‌ ആരംഭത്തില്‍ തന്നെയുള്ള ശാന്തി മന്ത്രം. ആത്മാന്വേഷണനിരതനായിട്ടുള്ള എന്നില്‍ ഉപനിഷത്ത്‌ ധര്‍മ്മമായി പറഞ്ഞിട്ടുള്ളതെന്തൊക്കെയാണൊ അതെല്ലാം സംഭവിക്കട്ടെ. തേമയി സന്തു തേമയി സന്തു...... അതിനു പര്യാപ്‌തമായ വിധത്തിലാണ്‌ ഗുരു മറുപടി നല്‍കുന്നത്‌. കാതിന്റെ കാത്‌, വാക്കിന്റെ വാക്ക്‌, മനസ്സിന്റെ മനസ്സ്‌, പ്രാണന്റെ പ്രാണന്‍....... അതു തന്നെയാണ്‌ ഇതിന്റെ പിറകിലെ രഹസ്യം. ഗുരു ശിഷ്യനെ നയിക്കുകയാണ്‌ സ്ഥൂലമായ ഇന്ദ്രിയ ലോകത്തില്‍ നിന്നും സൂക്ഷ്‌മമായ ഇന്ദ്രിയങ്ങളുടെ ലോകത്തിലേക്ക്‌.
കഠോപനിഷത്തില്‍ യമധര്‍മ്മന്‍ നാചികേതസ്സിനോട്‌ ഉപദേശിക്കുന്നുണ്ട്‌. ഇന്ദ്രിയങ്ങളെ ഉള്‍വലിച്ച്‌ സത്യത്തെ അന്വേഷിക്കുന്നവന്‍ പരമമായ ആ സത്യം മനസ്സിലാക്കുന്നതാണ്‌.
പരാഞ്ചികാനി വിതരണ സ്വയംഭൂ- സ്വയംഭൂവായിട്ടുള്ള വിധാതാവ്‌ ഇന്ദ്രിയങ്ങളെ പുറത്തേക്കു സൃഷ്‌ടിച്ചു. തസ്‌മാത്‌- അതുക്കൊണ്ട്‌, ന അന്തരാത്മാ പശ്യന്തി- അന്തരാത്മാവിനെ കാണുന്നില്ല. എന്നാലും ധീരനായ ഒരുവന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തേക്കു യാത്രചെയ്‌തു. ശങ്കരഭഗവദ്‌പാദര്‍ പറയുന്നതനുസരിച്ച്‌ ഇന്ദ്രിയങ്ങളെ നിവര്‍ത്തിച്ചവനാരോ അവനാണ്‌ ധീരന്‍. വിഷയങ്ങളില്‍ നിന്ന്‌ ഇന്ദ്രിയങ്ങളെ പിന്‍വലിച്ച്‌ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തേക്കു യാത്ര ചെയ്യുന്നവനാണ്‌ ധീരന്‍. ആ ധീരനാണ്‌ അമൃതത്വത്തിന്റെ ലോകത്തിലേക്കു പ്രവേശിക്കുന്നത്‌. കണ്ണിന്റെ പിറകിലായി സൂക്ഷ്‌മമായൊരു കണ്ണുണ്ട്‌. അതുപ്പോലെ കാതിനു കാതും. വാക്കിനു വാക്കും. മനസ്സിനു മനസ്സുമുണ്ട്‌. അതിനെ അറിഞ്ഞിട്ട്‌ അസ്‌മാത്‌ ലോകാദ്‌ പ്രയന്തി- ഈ ലോകം വിട്ട്‌ അമൃതാ- മരണ രഹിതരായി ഭവന്തി- ഭവിക്കുന്നു.
ലോകം എന്നതിന്‌ ലോക്യതേ ഭുജ്യതേ ഇതി ലോകഃ എന്നാണ്‌. അതായത്‌ ലോകം എന്നാല്‍ അനുഭവമണ്‌ഡലമാണ്‌. അനുഭവമെന്നാലോ ജനിമൃതികളുടെ ലോകം. മാറി മാറി വരുന്ന ഓരോരോ അനുഭവങ്ങള്‍. ഉണ്ടായി നിലനിന്ന്‌ ഇല്ലാതാകുന്ന ലോകം. അത്‌ മൃതമാണ്‌. അമൃതമെന്നാല്‍ മരണമില്ലാത്തതാണ്‌. അത്‌ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തുള്ളതാണ്‌.
ആ രഹസ്യമറിഞ്ഞവന്‍ അമൃതനായി തീരുന്നുവെന്ന്‌ ഗുരു ചുരുക്കത്തില്‍ പറഞ്ഞുവെങ്കിലും തുടര്‍ന്ന്‌ ഗുരു അതെങ്ങനെ എന്തുക്കൊണ്ട്‌ എന്നൊക്കെ വിസ്‌തരക്കുന്നുണ്ട്‌. ഉപനിഷത്തിന്റെ സര്‍വഭാവ ഗാംഭീര്യവും ആ അവതരണത്തില്‍ നമ്മള്‍ക്കു കാണാം.
Kenopanishad 10
ന തത്ര ചക്ഷുര്‍ഗ്ഗച്ഛതി ന വാഗ്ഗച്ഛതി നോ മനഃ
ന വിദ്‌മോ ന വിജാനീമോ യഥൈതദനു ശിഷ്യാത്‌
അന്യദേവ തദ്വിദിതാദഥോ അവിദിതാദധി
ഇതി ശുശ്രുമ പൂര്‍വേഷാം യേ നസ്‌തദ്വൃാ ചക്ഷീരേ
ന തത്ര ചക്ഷുര്‍ഗ്ഗച്ഛതി- കണ്ണുകള്‍ അവിടേക്കു പോകുന്നില്ല. ന വാഗ്ഗച്ഛതി ന മനോ-വാക്കുകളും മനസ്സും അവിടേക്കു പോകുന്നില്ല.
ഇവിടെയാണ്‌ സത്യാന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നത്‌. ഈ ഉപനിഷത്ത്‌ ബോദ്ധ്യമാകുന്നതോടെ എല്ലാ തരത്തിലുമുള്ള അലച്ചിലുകളും അവസാനിക്കും. ഉപനിഷത്തിന്റെ ഉള്‍ക്കരുത്തില്ലാതെ, ഈശ്വരനെ...... സത്യത്തെ...... ബ്രഹ്മത്തെ നിര്‍വ്വചിക്കാന്‍ പുറപ്പെടുന്നതേ അബദ്ധം. കാരണം ഉപനിഷത്തില്‍ ഈശ്വരനെ വ്യക്തമാക്കിയിട്ടുള്ളതുപ്പോലെ വേറെയെവിടേയും നമ്മള്‍ കാണില്ല.പലരും ധരിച്ചുവെച്ചിരിക്കുന്നത്‌ ഓരോ മതക്കാര്‍ക്കുംവെവ്വേറെ ദൈവമുണ്ടെന്നാണ്‌. അതുക്കൊണ്ടാണ്‌ നമ്മുടെ ദൈവവും അവരുടെ ദൈവവും നിങ്ങളുടെ ദൈവവും ഒക്കെ രംഗത്തു വരുന്നത്‌. ഇവിടെ സത്യാവസ്ഥ അനാവരണം ചെയ്‌തുക്കൊണ്ട്‌ ഋഷി പ്രഖ്യാപിക്കുന്നു. തത്ര ചക്ഷുഃ ന ഗച്ഛതി. കണ്ണുകള്‍ക്കു അവിടേക്കെത്താനാകില്ല. ആരെങ്കിലും ഈശ്വരനെ കണ്ടിട്ടുണ്ട്‌ എന്നു പറഞ്ഞാല്‍ അത്‌ വലിയ കളവു തന്നെ അല്ലെങ്കില്‍ മണ്ടത്തരം.
രാമകൃഷ്‌ണദേവന്‍ വിവേകാനന്ദസ്വാമികളോട്‌ പറഞ്ഞതുപ്പോലെ പറയാം.
ഈശ്വരനെ കണ്ടിട്ടുണ്ടൊ എന്ന്‌ സ്വാമി ആദ്യം ചോദിച്ചത്‌ മഹര്‍ഷി ദേവേന്ദ്രനാഥ ടാഗോറിനോടാണ്‌. രബീന്ദ്രനാഥ ടാഗോറിന്റെ അച്ഛന്‍. ``നിന്റെ കണ്ണുകള്‍ അതീവ സുന്ദരമാണ്‌''.നരേന്ദ്രന്റെ തീക്ഷണമായ കണ്ണുകളിലേക്കു നോക്കി അദ്ദേഹം മറുപടി പറഞ്ഞു. സ്വാമിജിക്കു അന്ന്‌ അതിന്റെ അര്‍ത്ഥം മനസ്സിലായില്ല. പിന്നീടാണ്‌ രാമകൃഷ്‌ണദേവനോട്‌ അതേ ചോദ്യം ചോദിക്കുന്നത്‌. ``നിന്നെ ഞാന്‍ എപ്രകാരം കാണുന്നുവൊ അതേ പ്രകാരത്തില്‍ ഞാന്‍ ഈശ്വരനേയും കാണുന്നു.'' രാമകൃഷ്‌ണദേവന്‍ മറുപടി പറഞ്ഞു. അത്‌ നീ തന്നെയെന്ന്‌ പരോക്ഷമായി പറയുകയായിരുന്നു പരമഹംസന്‍. ആ നിലയില്‍ എല്ലാവര്‍ക്കും ഈശ്വരനെ കാണാം. അതായത്‌ ഈ കാണുന്നതെല്ലാം ഈശ്വരനാണെന്ന കാഴ്‌ച. അതല്ലാതെ ഞാന്‍ മാത്രം കാണുന്ന പ്രത്യേകിച്ചൊരു ഈശ്വരന്‍, അത്‌ മനസ്സിന്റെയൊരു മായാക്കാഴ്‌ചയാണ്‌. അങ്ങനെ പലതും മനസ്സിനുണ്ടാക്കാനാകും. അത്‌ നമ്മളെ സംബന്ധിക്കുന്ന ഒരു സ്വാതന്ത്ര്യമാണ്‌. അതുക്കൊണ്ട്‌ ഉപനിഷത്ത്‌ ഉറപ്പിച്ചു പറയുന്നു, കണ്ണുകള്‍ അവിടെ എത്തുന്നില്ല. അതിനെ കാണാനുള്ള ശക്തി നേത്രത്തിനില്ല എന്നര്‍ത്ഥം. കണ്ണിനു നേരേ താഴെയുള്ള മൂക്കിനെ തന്നെ കാണാനാവുന്നില്ല. അത്‌ കണ്ണിന്റെ പരിമിതിയാണ്‌. സ്വന്തം കണ്‍പോളപ്പോലും കണ്ണ്‌ കാണുന്നില്ല.എന്നാല്‍ വളരേ അകലെയുള്ള പലതിനേയും കണ്ണുകള്‍ കാണുന്നുണ്ട്‌.ഇതേ ആശയം മറ്റൊരു രീതിയില്‍ ഈശാവാസ്യോപനിഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്‌ നോക്കൂ.
തദേജതി തന്തൈജതി തദ്ദൂരേ തദ്വന്തികേ
തദന്തരസ്യ സര്‍വസ്യ തദ്‌ സര്‍വസ്യാസ്യ ബാഹ്യത
തദ്ദൂരേ തദ്വന്തികേ- അത്‌ വളരേ ദൂരെയാണ്‌ വളരേ അരികത്തുമാണ്‌. തദന്തരസ്യ സര്‍വസ്യ- അത്‌ എല്ലാറ്റിന്റേയും ഉള്ളിലാണ്‌. തദ്‌ സര്‍വസ്യാസ്യ ബാഹ്യത- അത്‌ എല്ലാറ്റിന്റേയും പുറത്താണ്‌. തദേജതി തന്തൈജതി- അത്‌ ഇളകുന്നു , ഇളകുന്നില്ല. ഇതൊരു നിഗൂഢ ഭാഷയാണ്‌. ഇതുപ്പോലെ തന്നെയാണ്‌ കണ്ണിന്റെ കണ്ണ്‌, വാക്കിന്റെ വാക്ക്‌ തുടങ്ങിയ പ്രയോഗങ്ങള്‍. കേള്‍ക്കുന്നവര്‍ക്കു മനസ്സിലാക്കുക പ്രയാസം.
ചിന്‍മയാനന്ദസ്വാമി നല്ലൊരു ഉദാഹരണം പറയാറുണ്ട്‌. ഒരു മുറിക്കകത്തു ഒരാളിരിക്കുന്നു. സ്വാമിജി അയാളുടെ കൈയ്യില്‍ ഒരു ടോര്‍ച്ച്‌ കൊടുക്കുന്നു. ``ഇതിന്റെ വെളിച്ചത്തില്‍ എന്തെല്ലാം കാണാം?'' ``എല്ലാം കാണാം''. അയാള്‍ ഉറപ്പിച്ചു പറഞ്ഞു. ``എന്നാല്‍ ഒരു സാധനം കാണാനാവില്ല''. സ്വാമിജിയുടെ വെല്ലുവിളി. സ്വാമിജി മുറിയിലെ വിളക്കണച്ചു. അയാള്‍ ടോര്‍ച്ച്‌ തെളിയിച്ചു. ``ഇതു മേശ.... ഇതു കട്ടില്‍....ഇതു ഫാന്‍''. അയാള്‍ ഓരോന്നിനേയും സ്വാമിജിക്കു കാണിച്ചുക്കൊടുത്തു. അപ്പോഴാണ്‌ പെട്ടെന്ന്‌ ഗുരുദേവന്റെ ചോദ്യം. ``ഈ ടോര്‍ച്ചിനകത്ത്‌ തോഷിബയാണൊ എവറഡിയാണൊ?'' ടോര്‍ച്ചിലെ ബള്‍ബിനു അകത്തിരിക്കുന്ന ബാറ്ററിയെ കാണാനാകില്ല. അതായത്‌ ബാറ്ററിയെ കാണാന്‍ ബള്‍ബ്‌ അശക്തനാണ്‌. കാരണം ബാറ്ററിയെ കാണാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ബള്‍ബിന്റെ പ്രകാശം ഇല്ലാതാകും. ബാറ്ററിയുടെ അനുഗ്രഹംക്കൊണ്ടാണ്‌ ബള്‍ബ്‌ മറ്റുള്ളതെല്ലാം കാണുന്നത്‌. ബള്‍ബിനു ബാറ്ററിയെ കാണാനാവില്ല എന്നു പറയുന്നതുപ്പോലെ ഋഷി ഓര്‍മ്മപ്പെടുത്തുന്നു,കണ്ണുകള്‍ അവിടെ ചെന്നെത്തുന്നില്ല. വാക്കിനും മനസ്സിനും അതിനെ വിഷയമാക്കാന്‍ സാധ്യമല്ല. നവിമോ ന വിജാനീമോ യഥൈതദനു ശിഷ്യാത്‌- എപ്രകാരം ഇത്‌ നിങ്ങള്‍ക്കു പറഞ്ഞു തരണമെന്ന്‌ എനിക്കറിയില്ല. ഗുരു തന്റെ നിസ്സാഹായാവസ്ഥ പ്രകടമാക്കുകയാണ്‌. ഋഷിയുടെ സത്യസന്ധത. വിവേകാനന്ദസ്വാമികള്‍ പറയും, `` ഇതാണ്‌ ഉപനിഷത്തിന്റെ കരുത്ത്‌'' നീ ചോദിച്ച ചോദ്യത്തിനു ഉത്തരം നല്‍കാന്‍ ഞാന്‍ ശക്തനല്ല എന്ന്‌ ഗുരു തുറന്നു സമ്മതിക്കുന്നു. ഏതത്‌ അനുശിഷ്യാത്‌ ന വിദ്‌മ- നിന്നെ ഇത്‌ എങ്ങനെ ബോധിപ്പിക്കണം എന്ന്‌ എനിക്കറിഞ്ഞുകൂടാ. ഇത്‌ ഗുരുവിന്റെ ധര്‍മ്മസങ്കടമാണ്‌. അറിയില്ലെന്ന്‌ പറഞ്ഞ്‌ ഒഴിയുകയല്ല. അത്‌ എന്താണെന്നു തനിക്കറിയാം. അത്‌ പറഞ്ഞു ഫലിപ്പിക്കുക എങ്ങിനെയാണെന്നാണ്‌ അറിയാത്തത്‌. വാക്കുകള്‍ക്കു അതിന്റേതായ പരിമിതികളുണ്ട്‌. വാക്കുകളിലൂടെ കൈമാറ്റം ചെയ്യാനുള്ള ബുദ്ധിമുട്ട്‌. അതുക്കൊണ്ടാണ്‌ ഭഗവത്‌പാദര്‍ ഈശ്വരനോട്‌ ക്ഷമാപണം ചെയ്യുന്നത്‌. ഭഗവാനേ ഞാന്‍ മൂന്നു തെറ്റുകള്‍ ചെയ്‌തിരിക്കുന്നു. ദോഷത്രയം വക്രതം എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. വാക്കുകള്‍ക്കൊണ്ട്‌ വര്‍ത്തിക്കാനാകാത്ത അവിടുത്തെ ഞാന്‍ വാക്കുകളാല്‍ സ്‌തുതിച്ചു. സ്‌തോത്രങ്ങള്‍ രചിച്ചു. അതൊരപരാധമാണ്‌. അനന്തമായ വ്യാപ്‌തിയോടുക്കൂടിയ അങ്ങയുടെ പേരില്‍ ഞാന്‍ തീര്‍ത്ഥാടനങ്ങള്‍ നടത്തി. ഹിമലയത്തിലും, കൈലാസത്തിലും, കാശിയിലും ദര്‍ശനം നടത്തി.അല്ലെങ്കില്‍ മക്കയിലൊ, മദീനയിലൊ, ജെറുസലേമിലൊ തീര്‍ത്ഥ യാത്രക്കു പോയി. അതൊക്കെ പരിമിതപ്പെടുത്തലല്ലേ? അതുപ്പോലെ തന്നെയാണ്‌ രൂപമില്ലാത്തതിനു രൂപം നല്‍കിക്കൊണ്ടുള്ള ധ്യാനവും. ദേശാടനവും പരിക്രമണങ്ങളും നടത്തി ഈശ്വരസങ്കേതങ്ങളിലെത്തി എന്ന്‌ നമ്മള്‍ അവകാശപ്പെടുന്നു. താന്‍ ചെയ്‌ത ഈ മൂന്ന്‌ ദോഷങ്ങളും പൊറുക്കണമെന്നാണ്‌ ആചാര്യസ്വാമികള്‍ ഭഗവാനോട്‌ പ്രാര്‍ത്ഥിക്കുന്നത്‌.ഇതേ നിസ്സഹായാവസ്ഥയാണ്‌ കേനോപനിഷത്തിലെ ഗുരുവും ശിഷ്യനു മുന്നില്‍ അവതരിപ്പിക്കുന്നത്‌.
അതുക്കൊണ്ട്‌ ന വിദ്‌മൊ ന വീജാനീമോ യഥൈതദനു ശിഷ്യാത്‌
അന്യദേവ തദ്വിദിതാ ദഥോ അവിദിതാദധി
ഇതി ശുശ്രുമ പൂര്‍വേഷാം
പൂര്‍വ്വന്‍മാരായിട്ടുള്ള ഞങ്ങളുടെ ഗുരുക്കന്‍മാരില്‍ നിന്ന്‌ ഇതി ശുശ്രുമ- ഇപ്രകാരം കേട്ടിട്ടുണ്ട്‌.എന്താണ്‌ കേട്ടിട്ടുളളത്‌? അറിഞ്ഞതില്‍ നിന്നും, അറിയപ്പെട്ടതില്‍ നിന്നും, ഇനി അറിയാന്‍ പോകുന്നതില്‍ നിന്നും മേലെയാണ്‌ അത്‌ എന്ന്‌ ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌.
Kenopanishad 11
നമ്മള്‍ക്ക്‌ നയാഗ്ര വെളളാച്ചാട്ടത്തെ കുറിച്ചറിയാം. അതില്‍ എത്ര വെളളമുണ്ട്‌ എന്നും അറിയാം. അങ്ങനെയുളള ലോകവിവരങ്ങള്‍ പലതും നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നു. ഇനി അറിയാത്തതായും ഏറെയുണ്ട്‌. അവയെക്കുറിച്ച്‌ ഭാവിയില്‍ നമ്മള്‍ മനസ്സിലാക്കും.
അങ്ങനെ അറിഞ്ഞതില്‍ നിന്നും അറിയാന്‍ പോകുന്നതില്‍ നിന്നും മുകളിലാണ്‌ ബ്രഹ്മം. ബ്രഹ്മത്തെക്കുറിച്ച്‌ ഇന്നെനിക്ക്‌ അറിയില്ല നാളെ ഞാന്‍ അതറിയും.ഞാന്‍ അതറിയാന്‍ വേണ്ടി വന്നവനാണ്‌. അങ്ങനെ നേടാവുന്നതാണൊ ഈ അറിവ്‌. അല്ല. അതുകൊണ്ടാണ്‌ പറയുന്നത്‌ യേന നസ്‌തദ്വാച ചക്ഷിരേ- എങ്ങനെയാണ്‌ ഇതിനെ ഞങ്ങള്‍ക്കു പറഞ്ഞുതന്നിട്ടുള്ളത്‌. ഗുരു പിന്നെയും തന്റെ നിസ്സഹായാവസ്ഥ സമ്മതിക്കുന്നു.
സത്യത്തെ ഏറ്റവും സത്യസന്ധമായി വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ്‌ ഇവിടെ നടക്കുന്നത്‌. ഇവിടെ ഒരു വിധത്തിലുമുള്ള വിട്ടുവീഴ്‌ചയോ ഒത്തുതീര്‍പ്പൊ ഇല്ല. ഇവിടെ നമ്മള്‍ അന്വേഷിക്കുന്നത്‌ സത്യത്തെയാണ്‌...... അല്ലെങ്കില്‍ ഈശ്വരനെ. അതിനു ആദ്യം വേണ്ടത്‌ ഞാന്‍ എന്ന ഭാവത്തിന്റെ തിരസ്‌ക്കാരമാണ്‌. ഏതെങ്കിലും ഒരു മേല്‍വിലാസത്തെ ആശ്രയിച്ചുക്കൊണ്ടൊ, ഏതെങ്കിലും ഒന്നിന്റെ വക്താവായി നിന്നുക്കൊണ്ടൊ നിങ്ങള്‍ക്കു സത്യത്തെ കണ്ടെത്തുവാന്‍ സാധ്യമല്ല. അങ്ങനെയാണ്‌ ശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ കണ്ടെത്തുന്ന സത്യം വികലവും വികൃതവുമായിരിക്കുമെന്നു തീര്‍ച്ച. അയാഥാര്‍ത്ഥ്യവുമായിരിക്കും. ആ കൂരിരുട്ടിലാണ്‌ നമ്മള്‍ മുങ്ങി തപ്പുന്നത്‌. അതുക്കൊണ്ട്‌ ഉപനിഷത്തിനു പ്രത്യേകിച്ചൊന്നിനോടും ഒരു മമതയൊ, ബാദ്ധ്യതയോ ഇല്ല. ഇവിടെ സത്യം സത്യമായിമാത്രം അവതരിപ്പിക്കപ്പെടുന്നു.
യ വാചാ�നഭ്യുദിതം യേന വാഗഭ്യുദ്യുതേ
തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസതേ.
യാതൊന്നിനെയാണൊ വാക്കുകള്‍ക്കൊണ്ട്‌ വചിക്കാന്‍ ,വിവക്ഷിക്കാന്‍ സാധിക്കാത്തത്‌. അതേ സമയം ഏതൊന്നാണൊ വാക്കുകളെ പ്രവര്‍ത്തിപ്പിക്കുന്നത്‌ ആ ശക്തിവിശേഷത്തെ ബ്രഹ്മം എന്ന്‌ അറിഞ്ഞാലും.
ഒട്ടനവധി വിഷയങ്ങള്‍ നമ്മള്‍ക്കു വാക്കാല്‍ വിസ്‌തരിക്കാം. വാക്‌ വിലാസം, വാക്‌ ധോരണി ഇതൊക്കെ നമ്മള്‍ക്കു പരിചയമാണ്‌. പുഷ്‌പിതം വാചാ- പുഷ്‌പ്പിക്കുന്ന വാക്കുകളും നമ്മള്‍ക്കുപയോഗിക്കാം. എന്നാല്‍ ഇവിടെ അങ്ങനെയല്ല. വാക്കുകള്‍ക്കൊണ്ട്‌ പറഞ്ഞു ധരിപ്പിക്കാന്‍ സാധ്യമല്ലാത്ത ഒന്ന്‌. എന്നാല്‍ ആ ഒന്നു തന്നെ വാഗിന്ദ്രിയത്തിന്റെ പ്രവര്‍ത്തത്തിനു കാരണവുമാകുന്നു. തദേവ ബ്രഹ്മത്വം വിദ്ധിഃ -അതാണ്‌ ബ്രഹ്മമെന്നു നീ അറിഞ്ഞാലും.
ഗുരു ആദ്യമായി ബ്രഹ്മമെന്നു പറയുന്നതിവിടെയാണ്‌.ശിഷ്യന്‍ ചോദിച്ചത്‌ കേനാ- ആരാല്‍ എന്നായിരുന്നു. ഗുരു ഇവിടെ ഒരു പേര്‍ നല്‍കുന്നു. ബ്രഹ്മം എങ്ങനെയുള്ളതാണെന്ന്‌ പറയാന്‍ തനിക്കാവില്ലെന്നു ഗുരു വെളിപ്പെടുത്തിക്കഴിഞ്ഞതാണ്‌. വാക്കുകള്‍ക്കൊണ്ട്‌ നിര്‍വചിക്കാനാവാത്തതും എന്നാല്‍ വാക്കുകള്‍ക്കു പ്രചോദനമായി നില്‍ക്കുന്നതുമായ ആ ശക്തിയാണ്‌ ബ്രഹ്മം.
ബ്രഹ്മസംബന്ധമായ വിചാരം തുടങ്ങുന്നത്‌ അവനവനില്‍ നിന്നാണ്‌. വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കുമൊക്കെ അതാതിന്റെ സ്ഥാനമുണ്ട്‌. അവിടെ നിന്നാണ്‌ അവ പുറപ്പെടുന്നത്‌. വാക്കുകളുടെ അധിപനാണ്‌ ഗോവിന്ദന്‍ എന്ന്‌ ഭഗവദ്‌ പാദര്‍ വിഷ്‌ണു സഹസ്രനാമത്തിന്റെ ഭാഷ്യത്തില്‍ പറഞ്ഞിരിക്കുന്നു.അതുക്കൊണ്ട്‌ ഇവിടെ പറയുന്നു. നേദം യദിദമുപാസതേ
ഇവിടെ എന്തിനെയെങ്കിലും നീ ഉപാസിക്കുന്നുവെങ്കില്‍ അതൊന്നും ബ്രഹ്മമല്ല എന്ന്‌ നീ അറിഞ്ഞാലും. ഈ പ്രസ്ഥാവന ഏറേ വൈരുദ്ധ്യാത്മകമാണ്‌ (ബ്രഹ്മത്തെ) ബ്രഹ്മമെന്നു പറഞ്ഞു ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല. അത്‌ നമ്മള്‍ ആലോചനാപൂര്‍വ്വം മനസ്സിലാക്കുന്നില്ല. അതുക്കൊണ്ടാണ്‌ വേദാന്തം മനസ്സിലാക്കാന്‍ പ്രയാസമുള്ളത്‌. സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണെന്നൊക്കെ പറയുന്നത്‌. ഇത്‌ അതിസൂക്ഷ്‌മമായ ഒരു ചിന്താപദ്ധതിയാണ്‌. കേവലം ഉപരിപ്ലവമായ ഒരു മനസ്സിന്റെ തട്ടിക്കളിയല്ല. നമ്മള്‍ക്കു എന്തെങ്കിലും രോഗം വന്നു എന്നു കരുതൂ..... അത്‌ മാറാന്‍ വേണ്ടത്‌ തക്കതായ മരുന്നാണ്‌. ഉപനിഷത്തും അങ്ങനെയുള്ള ഒരൗഷധമാണ്‌. ഇന്ന്‌ മതത്തിന്റെ പേരില്‍ നടത്തുന്ന ആഭാസങ്ങള്‍ക്കൊക്കെ കാരണം സത്യത്തെ കുറിച്ചുള്ള അറിവില്ലായ്‌മയാണ്‌.
ആഴങ്ങളിലേക്കാണ്ടിറങ്ങി സത്യദര്‍ശനം നേടാന്‍ താല്‍പര്യമുള്ളവര്‍ക്കു മാത്രമുള്ളതാണ്‌ ഉപനിഷത്ത്‌. മതത്തിന്റെ പിറകെ പോകുന്നവര്‍ പലരും താല്‍ക്കാലികമായ നേട്ടങ്ങളില്‍ മാത്രം കണ്ണുവെക്കുന്നവരാണ്‌. മനസ്സിന്റെ ആത്യന്തികമായ ശാന്തിയാണ്‌ ഉപനിഷത്തുക്കള്‍ ലക്ഷ്യമാക്കുന്നത്‌ ആ ശാന്തി എവിടെ എങ്ങനെ കണ്ടെത്താമെന്ന്‌ ഉപനിഷത്തുക്കളിലൂടെ നമ്മുക്ക്‌ മനസ്സിലാക്കാം. പരമമായ അറിവ്‌ ...... അതാണ്‌ ഉപനിഷത്തുകള്‍ മനുഷ്യനു വാഗ്‌ദാനം ചെയ്യുന്നത്‌. അതുക്കൊണ്ട്‌ സ്വാമി വീണ്ടും വീണ്ടും ഉറപ്പിച്ചു പറയുകയാണ്‌ സാധാരണ കേള്‍ക്കുന്ന മത പ്രഭാഷണങ്ങളുടെ കൂട്ടത്തില്‍ ഇതിനെ പെടുത്തരുത്‌. ഇത്‌ ഗൗരവപൂര്‍വ്വം കേട്ടു മനസ്സിലാക്കേണ്ട ഒരു വിഷയമാണ്‌. ഇത്‌ കേട്ടാല്‍ രോഗം മാറും, മകളുടെ വിവാഹം നടക്കും എന്നൊന്നും ധരിക്കരുത്‌. അതേ സമയം നിങ്ങളുടെ ശരീരമെന്നാല്‍ എന്താണെന്നും, അതിന്റെ വേദന എന്നു പറയുന്നതെന്താണെന്നും നിങ്ങള്‍ക്കു വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.
ബ്രഹ്മത്തെ പറ്റിയുള്ള എല്ലാ മിഥ്യധാരണകളേയും ഋഷി ആദ്യമേ തന്നെ തച്ചുടച്ചു കളയുന്നു. വാക്കുകള്‍ക്കു പറയാനാകാത്തത്‌ എന്നാല്‍ വാക്കുകള്‍ക്കു ശക്തി പകരുന്നത്‌. അതാണ്‌ ബ്രഹ്മം. അങ്ങനെ ആരംഭിക്കുകയാണ്‌ ഉപനിഷത്തിലെ ബ്രഹ്മവിചാരം. ബ്രഹ്മമെന്നു പറഞ്ഞ്‌ ഒന്നിന്റെ നേരേയും നമ്മള്‍ക്കു വിരല്‍ ചൂണ്ടാനാവില്ല. ഇന്ന സ്ഥലത്ത്‌ അതിരിക്കുന്നു എന്ന്‌ സൂചന നല്‍കാനുമാവില്ല.
ബ്രഹ്മമെന്നു പറഞ്ഞ്‌ നീ ഉപാസിക്കുന്നതൊന്നും തന്നെ ബ്രഹ്മമല്ല എന്ന്‌ ഗുരു ഉറപ്പിച്ചു പറയുമ്പോള്‍ നമ്മള്‍ക്കു തോന്നാം. സര്‍വ്വം ബ്രഹ്മമയമായിരിക്കുമ്പോള്‍ ഇത്‌ അല്ലെങ്കില്‍ അത്‌ ബ്രഹ്മമല്ല എന്നു പറയുന്നത്‌ അങ്ങനെ ശരിയാകും?
Kenopanishad 12
ആദ്യത്തെ ബ്രഹ്മദര്‍ശനം അല്ലെങ്കില്‍ ബ്രഹ്മാനുഭൂതി അവനവനില്‍ തന്നെയാണ്‌ സംഭവിക്കേണ്ടത്‌. അതാണ്‌ ഈ വരികളിലൂടെ ഋഷി പറയാനുദ്ദേശിക്കുന്നത്‌. അഹം ബ്രഹ്മാസ്‌മി...... ഞാന്‍ തന്നെയാണ്‌ ബ്രഹ്മം എന്ന തിരിച്ചറിവ്‌. അതുണ്ടായിക്കഴിഞ്ഞാല്‍ മാത്രമേ ഈശാവാസ്യമിദം സര്‍വം എന്ന അനുഭവത്തിനു പാത്രമാകാന്‍ സാധിക്കു. അതുകൊണ്ടാണ്‌ ``തത്വമസി'' മഹാവാക്യം ഓതുന്ന ഉദ്ദാലകന്‍ നചികേദസ്സിനോട്‌ പറയുന്നത്‌, ``ഐതദാത്മ്യമിദം സര്‍വം- തത്‌ സത്യം സ ആത്മാ തത്വമസി ശ്വേതകേതോ!'' തത്‌ സത്യം- അതാണ്‌ സത്യം., സ ആത്മ- ആ ആത്മാവ്‌, തത്‌-അത്‌, ത്വം - നീ, അസി- ആകുന്നു. ആ ആത്മാവ്‌ നീ ആകുന്നു. യാതൊന്നിലാണൊ ഈ കാണുന്ന സര്‍വവും ഓതപ്രോതമായിരിക്കുന്നത്‌, ആ ആത്മാവാണ്‌ നീ.
ഈ ഉപദേശത്തെ ശിഷ്യന്‍ സാക്ഷാത്‌കരിക്കുമ്പോള്‍ അവന്റെ ഉള്ളില്‍ ``അഹം ബ്രഹ്മാസ്‌മി'' സംഭവിക്കുന്നു. ആദ്യം ബ്രഹ്മാനുഭവം എന്റെ ഉള്ളിലാണ്‌ ഉണ്ടാകേണ്ടത്‌. അതിനുശേഷം മാത്രമേ ആര്‍ക്കും ബ്രഹ്മത്തെ പുറത്തു ദര്‍ശിക്കാനാകൂ. ദര്‍ശനം എന്നാല്‍ വെറും കാഴ്‌ചയല്ല. നിറവാര്‍ന്ന അനുഭൂതിയാണ്‌. ആരുടെയെങ്കിലും വാക്കിലൂടെ ബ്രഹ്മത്തെ അറിയാമെന്ന ധാരണ തികച്ചും തെറ്റാണ്‌.വാക്കുകള്‍ക്കപ്പുറത്തുള്ളതാണത്‌. തുടര്‍ന്ന്‌ ഉപനിഷത്ത്‌ പറയുന്നു.
യന്മനസാ ന മനുതേ യേനാഹുര്‍മനോ മതം
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ.
യത്‌- യാതൊന്നിനെയാണൊ, മനസാ - മനസ്സുകൊണ്ട്‌, ന മനുതേ- മനനം ചെയ്യാന്‍ സാധിക്കാത്തത്‌. യേന ഹുര്‍ മനോ മതം. - യാതൊന്നുകൊണ്ട്‌ മനസ്സ്‌ മനനം ചെയ്യപ്പെട്ടതായി തീരുന്നുവോ. വളരേ ശ്രദ്ധിക്കേണ്ട സംഗതി. മനസ്സാണ്‌ മനനം ചെയ്യുന്നത്‌. ആ മനനത്തിനായി മനസ്സിനൊരു ഊര്‍ജ്ജമുണ്ട്‌. മനസ്സ്‌ ഏതോ ഒന്നില്‍ നിന്നും ആ ഊര്‍ജ്ജത്തെ കടമെടുക്കുന്നു. തദേവ ബ്രഹ്മത്വം വിദ്ധി- അതിനെ ബ്രഹ്മമെന്നു ധരിച്ചാലും.
നേദം യദിദമുപാസതെ- ബ്രഹ്മമെന്നു സങ്കല്‍പ്പിച്ചു നീ ഉപാസിക്കുന്ന യാതൊന്നും തന്നെ ബ്രഹ്മമല്ല.
പണ്ടൊരു തിരുമേനി മനസ്സിലായില്ല....... മനസ്സിലായില്ല എന്നു പറഞ്ഞ്‌ നടക്കുകയായിരുന്നു. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ തിരുമേനി പറയാന്‍ തുടങ്ങി, മനസ്സിലായി...... മനസ്സിലായി എന്ന്‌. അതുക്കേട്ട്‌ നാട്ടുകാര്‍ക്കു ആശ്വാസമായി. ``ഹാവൂ! ഇപ്പോഴെങ്കിലും തിരുമേനിക്കു മനസ്സിലായല്ലൊ. ആട്ടെ, പറയൂ എന്താണ്‌ മനസ്സിലായത്‌? ``മനസ്സിലാവില്ല എന്നു മനസ്സിലായി''. തിരുമേനി മറുപടി പറഞ്ഞു. അതും ഒരു മനസ്സിലാവലാണ്‌.
മനസ്സ്‌ പലതും സൃഷ്‌ടിക്കുന്നു. ചിലരുടെ മനസ്സില്‍ കൃഷ്‌ണന്റെ രൂപമാകാം. വേറെ ചിലരുടെ മനസ്സില്‍ വേറെ ഏതോ രൂപങ്ങള്‍. ഓടക്കുഴല്‍ നാദം കേള്‍ക്കും, പാദസ്വരത്തിന്റെ ഒച്ച കേള്‍ക്കും, നീല നിറം കാണും. കൈലാസത്തിലൊക്കെ വരുമ്പോള്‍ ഇങ്ങനെ പലരും പലതും കേള്‍ക്കാറുണ്ട്‌. ചിലര്‍ അത്‌ പുസ്‌തകങ്ങളില്‍ എഴുതിവെക്കുകയും ചെയ്യും. വര്‍ഷങ്ങളായി സ്വാമി പതിവായി കൈലാസത്തില്‍ പോകുന്നുണ്ട്‌. പുസ്‌തകത്തില്‍ എഴുതിവെച്ചിട്ടുള്ളതൊക്കെ ശരിയാണൊ എന്ന്‌ പലരും നമ്മളോട്‌ ചോദിക്കാറുമുണ്ട്‌. ചിലര്‍ പറയാറുണ്ട്‌ ദേവതമാരെ കണ്ടു, ആരോ മെത്തയില്‍ ഒരു താമരപ്പൂ കൊണ്ടുവന്നു വെച്ചു എന്നൊക്കെ. ഇതെല്ലാം മനസ്സിന്റെ രൂപകല്‍പനകളാണ്‌. ഹിമാലയത്തില്‍ താമരപ്പൂവില്ല. കൈലാസത്തില്‍ വളരേ അപൂര്‍വ്വമായി ബ്രഹ്മകമലം കാണാം. ഒരു പക്ഷെ നാട്ടില്‍ നിന്നും ആരെങ്കിലും പൂജക്കായി ഒരു താമരപ്പൂ കൂടെ കൊണ്ടു വന്നിരിക്കാം. അത്‌ ആരെങ്കിലും സ്ഥാനം മാറി അയാളുടെ കട്ടിലില്‍ കൊണ്ടുവെച്ചതാകാം.യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ ഉത്തരം കിട്ടാവുന്ന കടങ്കഥകളാണിതെല്ലാം. ഇതിനൊന്നും ഈശ്വരനുമായോ, പരമമായ സത്യവുമായോ ഒരു ബന്ധമില്ല. ഉപനിഷത്തില്‍ ശ്രദ്ധയുള്ള ഒരാളുടെ മനസ്സിലും ഇത്തരം സങ്കല്‍പ്പങ്ങളുണ്ടാവില്ല. തീര്‍ച്ച. യാഥാര്‍ത്ഥ്യം എന്തെന്നറിയാത്തവരാണ്‌ അയഥാര്‍ത്ഥ്യങ്ങളെ കൂട്ടു പിടിക്കുന്നത്‌.
ആരോ എഴുതിയ പുസ്‌തകം വായിച്ച ഒരാള്‍ സ്വാമിയോട്‌ ചോദിച്ചു, കേദാര്‍നാഥിലെ സ്വയംഭൂശില പിടിച്ചുകുലുക്കിയാല്‍ അതാകെ വെള്ളത്തില്‍ കിടന്നു കുലുങ്ങുന്നതുപ്പോലെ തോന്നും..... ശരിയാണൊ എന്ന്‌.
ശുദ്ധ അസംബന്ധം എന്നല്ലാതെ എന്തു പറയാന്‍ ! കുലുക്കുന്ന ആളുടെ ഉള്ളിലുള്ള വല്ലതും ഇളകുന്നുണ്ടാകും. ആ ഇളക്കം അയാള്‍ പുറത്തും അനുഭവിച്ചിരിക്കാം. ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ അത്‌ സ്വകാര്യ കുറിപ്പുകളില്‍ എഴുതിവെക്കുന്നതുക്കൊണ്ട്‌ കുഴപ്പമധികമില്ല. എന്നാല്‍ പുസ്‌തകത്തില്‍ പൊതുശ്രദ്ധക്കായി എഴുതുമ്പോള്‍ അത്‌ സമൂഹത്തില്‍ വലിയ ആശയകുഴപ്പമുണ്ടാക്കുമെന്ന്‌ പറയാതെ വയ്യ. അതുകൊണ്ട്‌ ഋഷിയുടെ വാക്കുകള്‍ മാത്രം നമ്മള്‍ക്കു പ്രമാണമായിട്ടെടുക്കാം. അത്‌ മനസ്സിനു മനനം ചെയ്യാന്‍ പറ്റാത്തതാണ്‌. എന്നാല്‍ മനനം ചെയ്യാനുള്ള ശക്തി മനസ്സിനു കിട്ടുന്നത്‌ അതില്‍ നിന്നാണ്‌. ആ ചൈതന്യമാണ്‌ ബ്രഹ്മം. മറ്റൊന്നും അല്ല തന്നെ.
യ ചക്ഷുഷാ നാ പശ്യതി യേന ചക്ഷൂംഷി പശ്യതി
തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസതേ
മുന്‍പില്‍ പറഞ്ഞ ആശയം ഇവിടെ ആവര്‍ത്തിക്കുന്നു.
യ ചക്ഷുഷാ നാ പശ്യതിഃ - യാതൊന്നിനെ കണ്ണുകള്‍ക്കൊണ്ട്‌ കാണാന്‍ കഴിയുകയില്ലയൊ, യാതൊന്നിന്റെ അനുഗ്രഹത്താല്‍ കണ്ണുകള്‍ കാണപ്പെടുന്നുവോ അതിനെ ബ്രഹ്മമെന്നറിഞ്ഞാലും. നീ ഉപാസിക്കുന്ന വോറൊന്നും ബ്രഹ്മമല്ല.
ഈശ്വരനെ, സത്യത്തെ കാണുക സാധ്യമല്ല. കാരണം അത്‌ കണ്ണുകള്‍ക്കു വിഷയമായിട്ടുള്ളതല്ല.
Kenopanishad 13
യ ച്ഛ്രോത്രേണ ന ശൃണോതി യേന ശ്രോത്ര മിദം ശ്രുതം
തദേവ ബ്രഹ്മം ത്വം വിദ്ധി നേദം യദിദമുപാസതേ.
യാതൊന്നിനെ കാതുകള്‍ക്കൊണ്ട്‌ കേള്‍ക്കാനാവുന്നില്ലയൊ അതേ സമയം യാതൊന്നിനാല്‍ കാതുകള്‍ കേള്‍ക്കപ്പെട്ടതായി തീരുന്നുവൊ അതാണ്‌ ബ്രഹ്മം. വേറൊന്നും തന്നെ ബ്രഹ്മമല്ല.
ചിലരൊക്കെ പറയാറുണ്ട്‌, ``പെടുന്നനെ ഞാന്‍ ഓംങ്കാരം കേട്ടു. ഭക്താ..... വത്സാ കണ്ണു തുറക്കു.... ഭഗവാന്‍ നേരെ മുന്നില്‍ വന്ന്‌ പറഞ്ഞു.'' ആ കേട്ടതൊക്കെ മറ്റേതോ ശബ്‌ദമാണ്‌. അല്ലെങ്കില്‍ എല്ലാം കേവലം മനസ്സിന്റെ തോന്നലുകളാണ്‌. അതുക്കൊണ്ട്‌ ഉപനിഷത്തിനെ മാത്രം പ്രമാണമാക്കു. അതിനെ ഉള്‍ക്കൊള്ളു. അന്ധവിശ്വാസങ്ങളെ അകറ്റി നിര്‍ത്തി മനസ്സ്‌ സ്വസ്ഥവും ശാന്തവുമാക്കു. ഇതാണ്‌ നമ്മുടെ പരമമായ പ്രമാണം. കാതുകള്‍ക്കൊണ്ട്‌ അതിനെ കേള്‍ക്കാനാവില്ല. എന്നാല്‍ അതില്ലെങ്കില്‍ കാതുകള്‍ കേള്‍ക്കുകയുമില്ല. അതിനെ നീ ബ്രഹ്മമെന്നറിഞ്ഞാലും. വേറൊന്നും ബ്രഹമമല്ല. നമ്മള്‍ ഇന്നു ചെയ്യുന്ന ഉപാസനകള്‍ക്കെല്ലാമപ്പുറത്തേക്ക്‌ നമ്മള്‍ക്ക്‌ കടന്നു ചെല്ലേണ്ടതുണ്ട്‌.ശരീരത്തിന്റെ ലാളനപോഷണ സംരക്ഷണത്തിനുമപ്പുറം ചിന്തകള്‍ ഉയര്‍ന്നെത്തട്ടെ. ഈ പ്രകരണത്തിന്റെ അവസാനമായി ഋഷി പറയുന്നു.
യത്‌ പ്രാണേന ന പ്രാണിതി യേന പ്രാണഃ പ്രണീയതേ
തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസതേ.
യത്‌- യാതൊന്ന്‌ ,പ്രാണേന ന പ്രാണിതി- പ്രാണനെ നിലനിര്‍ത്തുന്നില്ലയൊ. ഇവിടെ കൂടുതല്‍ ഒന്ന്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌. നമ്മുടെ പൊതുവായ ഒരു സംശയം. ജീവനിലാണോ ശരീരം അതോ ശരീരത്തിലാണൊ ജീവന്‍. വലിയ ശരീരമുള്ളവരെ ഈ ചോദ്യം ശരിക്കും കുഴക്കും. ശരീരം പ്രാണനിലിരിക്കുന്നൊ അതോ പ്രാണന്‍ ശരീരത്തിലിരിക്കുന്നൊ. സ്വയം ആലോചിച്ചു നിശ്ചയിക്കു എന്നാണ്‌ ഇവിടെ പറയുന്നത്‌. നമ്മള്‍ ധരിച്ചിരിക്കുന്നത്‌ പ്രാണനിലാണ്‌ എല്ലാം എന്നാണ്‌. അങ്ങനെയല്ല എന്നതാണ്‌ ശരി. പ്രാണനെ നിലനിര്‍ത്തുന്ന വേറൊന്നുണ്ട്‌. യാതൊന്നിനാല്‍ പ്രാണന്‍ നിലനില്‍ക്കുന്നുവൊ അതാണ്‌ ബ്രഹ്മം. തദേവ ബ്രഹ്മത്വം വിദ്ധി- അത്‌ ബ്രഹ്മമാണെന്നറിഞ്ഞാലും. അല്ലാതെ ബ്രഹ്മമെന്ന പേരില്‍ നീ ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല. ഈയൊരു പ്രകരണം ഗുരു ഇവിടെ അവസാനിപ്പിക്കകയാണ്‌.
ഉപനിഷത്തുക്കളുടെ രീതി ശ്രവണം, മനനം, നിതിദ്ധ്യാസനം എന്നിങ്ങനെയാണ്‌. ശ്രവണം എന്നു പറഞ്ഞാല്‍ കേള്‍ക്കുകയാണ്‌. ഋഷി പറഞ്ഞ ആശയങ്ങളാണ്‌ സ്വാമി ഇതുവരെ ചര്‍ച്ച ചെയ്‌തത്‌. അത്‌ നിങ്ങള്‍ കേട്ടു. ഇനി വേണ്ടത്‌ മനനമാണ്‌. അത്‌ നമ്മുടെ സ്വാതന്ത്ര്യമാണ്‌. വല്ലവരും പറയുന്ന ആശയങ്ങള്‍ നമ്മള്‍ അന്ധമായി വിശ്വസിക്കേണ്ടതില്ല.ഉപനിഷത്തും അങ്ങനെ ആവശ്യപ്പെടുന്നില്ല. ഭാരതീയ ദര്‍ശനങ്ങളുടെ വഴിയും അതല്ല. ``വിമര്‍ശയേ യദ്‌ അശേഷേണ''. വിമര്‍ശനം എന്നു പറഞ്ഞാല്‍ വെറുതേ കുറ്റവും കുറവും പറയുന്നതല്ല, ഗൗരവത്തോടുകൂടിയ വിചിന്തനമാണ്‌. മനസ്സുകൊണ്ട്‌ ആ വിഷയത്തിലേക്കൊരു യാത്ര. അതിനെയാണ്‌ ഇവിടെ മനനം എന്നു പറയുന്നത്‌.ശ്രവണം കഴിഞ്ഞാല്‍ വേണ്ടത്‌ മനനം. അതിനടുത്തപടിയാണ്‌ നീതിദ്ധ്യാസനം അതായത്‌ സ്വയം ബോധിക്കല്‍. ഇതു മൂന്നുമാണ്‌ ഭാരതീയ ദര്‍ശനങ്ങളുടെ വഴികള്‍. അതിനു ശേഷം ഗുരു ശിഷ്യനോട്‌ അല്ലെങ്കില്‍ ചോദ്യം ചോദിച്ചവരാരോ അവരോട്‌ വീണ്ടും പറഞ്ഞു തുടങ്ങുന്നു. ഉപനിഷത്തിന്റെ പൂര്‍ണ്ണതയിലേക്കു ചോദ്യകര്‍ത്താവിനെ കൈപിടിച്ച്‌ കൂട്ടിക്കൊണ്ട്‌പോകുകയാണ്‌ ചെയ്യുന്നത്‌. പുതിയ ചില ആശയങ്ങളിലേക്കു ഗുരു ശിഷ്യന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നു.
യദി മന്യസേ സുവേദേതി ദഹരമേവാപി
നൂനം ത്വം വേത്ഥ ബ്രഹ്മണോ രൂപം
യദസ്യ ത്വം യദസ്യ ദേവേഷ്വഥ നു
മീമാംസ്യമേവ തേ മന്യേ വിദിതം.
നേരത്തെ പറഞ്ഞതെല്ലാം നന്നായി കേട്ട യാതൊരാള്‍ക്കും തോന്നാം. `` ഇപ്പോള്‍ എനിക്കു കാര്യങ്ങളെല്ലാം മനസ്സിലായി'' അങ്ങനെയുള്ള തോന്നലിനെ മുന്നില്‍ കണ്ടുക്കൊണ്ട്‌ ഗുരു പറയുന്നു. സുവേദ ഇതി- നന്നായി മനസ്സിലാക്കിയിരിക്കുന്നുവെന്നു യദി മന്യസേ- നീ വിചാരിക്കുന്നുവെങ്കില്‍ ഭദ്രമേവാഹി നൂനം- എന്തോ കുറച്ചു മനസ്സിലാക്കിയിട്ടുണ്ട്‌. ചില വ്യാഖ്യാനങ്ങളില്‍ ``നീ ഒന്നും മനസ്സിലാക്കിയിട്ടില്ല'' എന്നു കാണാം. അങ്ങനെ തീര്‍ത്തും നിഷേധിക്കേണ്ടതില്ല. ഒരു ശകലം മനസ്സിലാക്കിയിരിക്കുന്നു എന്നുവിചാരിക്കാം. നീണ്ട ഒരു യാത്രയുടെ ആദ്യത്തെ ചുവട്‌. ത്വം വേദബ്രഹ്മണൊ രൂപം- ബ്രഹ്മത്തിന്റെ രൂപം കുറച്ചൊന്നു നീ മനസ്സിലാക്കിയിരിക്കുന്നു.
യദസ്യത്വം യദസ്യ ച ദേവേഷ്വഥ നൂ മീംമാസ്യമേവ നേ മന്യേ വിദിതം.
ദേവേഷ്വ എന്നു പറഞ്ഞാല്‍ ദേവന്‍മാര്‍ എന്നാണര്‍ത്ഥം. ഉപനിഷത്തില്‍ ദേവന്‍മാര്‍ എന്നു ഉദ്ദേശിക്കുന്നത്‌ ഇന്ദ്രിയങ്ങളെയാണ്‌. അതായത്‌ കണ്ണ്‌, കാത്‌, മൂക്ക്‌, നാക്ക്‌, ത്വക്ക്‌. ഈ അഞ്ച്‌ ജ്ഞാനേന്ദ്രിയങ്ങള്‍ക്കും അപ്പുറത്തുള്ളതാണ്‌ മനസ്സ്‌. മനസ്സ്‌ ഇന്ദ്രിയങ്ങളുടെ അധിപനാണ്‌. അതുക്കൊണ്ടാണ്‌ ദേവേന്ദ്രന്‍ എന്നു പറയുന്നത്‌. ദേവേന്ദ്രന്‍- മനസ്സ്‌ എപ്പോഴും സുഖലോലുപനായി കഴിയാന്‍ ആഗ്രഹിക്കുന്നു. സുഖത്തില്‍ മാത്രമാണ്‌ മനസ്സിനു താല്‍പര്യം. അങ്ങേയറ്റം വിശന്നിരിക്കുമ്പോഴും മനസ്സ്‌ ചിന്തിക്കുന്നത്‌ രുചിയേറിയ ഭക്ഷണ പദാര്‍ത്ഥങ്ങളെ കുറിച്ചായിരിക്കും. എത്ര ദാരിദ്ര്യത്തില്‍ കഴിയുമ്പോഴും നിറഞ്ഞ സമ്പന്നതയില്‍ ജീവിക്കാന്‍ മനസ്സിനു സാധിക്കും. ഈ മനസ്സു തന്നെയാണ്‌ വിഘ്‌നങ്ങള്‍ ഉണ്ടാക്കുന്നത്‌. അതുക്കൊണ്ട്‌ എല്ലാ താപസവൃത്തികളേയും മുടക്കാന്‍ മനസ്സ്‌ ശ്രമിക്കുന്നു. പുരാണങ്ങളില്‍ കാണാം ആര്‌ തപസ്സു തുടങ്ങിയാലും ദേവേന്ദ്രന്‍ വന്ന്‌ അത്‌ മുടക്കുന്നത്‌. വളരേ പ്രതീകാത്മതമായി അവതരിക്കപ്പെട്ടിട്ടുള്ള ഒരു കഥാപാത്രമാണ്‌ ദേവേന്ദ്രന്‍. ഇന്ദ്രന്‍ തടസ്സപ്പെടുത്തുന്ന ആ തപസ്സ്‌ എന്താണ്‌? നമ്മള്‍ ഏതു തപസ്സിനു പുറപ്പെടുമ്പോഴും, അതായത്‌ ഏത്‌ പ്രവര്‍ത്തനത്തിനു ഒരുമ്പെടുമ്പോഴും നമ്മളിലെ ശേഷിയെ , ആത്മാര്‍ത്ഥതയെ ഇല്ലായ്‌മ ചെയ്യുന്നത്‌ ആരാണ്‌? നമ്മുടെ മനസ്സു തന്നെ എന്നാണതിനുത്തരം. മനസ്സുണ്ടാക്കുന്ന വ്യാകുലതകള്‍ക്കു നമ്മള്‍ അടിമപ്പെടുന്നു. അത്‌ നമ്മെ പരാജയത്തിലെത്തിക്കുന്നു. എന്തെല്ലാം കാര്യങ്ങള്‍ നമ്മള്‍ ഓരോ ദിവസവും തീരുമാനിക്കുന്നു. ആ തീരുമാനങ്ങള്‍ നടത്താനാകാതെ പോകുന്നത്‌ നമ്മുടെ മനസ്സിന്റെ ഇടപെടല്‍ക്കൊണ്ടല്ലേ?
അതുക്കൊണ്ട്‌ ഇവിടെ ഋഷി പറയുന്നു, ദേവേഷ്വഥ നു-ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനുമപ്പുറത്തുള്ള ദേവന്‍. ദേവന്‍ എന്നു പറഞ്ഞാല്‍ ദിവ്‌-ദ്യോതനേ. പ്രകാശസ്വരൂപമാര്‍ന്നവന്‍. ഉപനിഷത്തില്‍ ദേവന്‍ എന്ന ശബ്‌ദം ഇന്ദ്രിയങ്ങളെയാണ്‌ പ്രതിനിധാനം ചെയ്യുന്നതെന്നോര്‍ക്കണം. ഇന്ദ്രീയങ്ങള്‍ക്കുമപ്പുറത്തുള്ള ആ സത്യത്തെ, തേ- നിനക്ക്‌, മീമാംസ്യം ഏവ- വിചാരം ചെയ്യേണ്ടതായിട്ടുണ്ട്‌. കേട്ടതെല്ലാം നീ വിസ്‌തരിച്ച്‌ മനനം ചെയ്യേണ്ടതുണ്ട്‌. ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം താന്‍ കേട്ടതിനെക്കുറിച്ച്‌ വിശദമായി ശിഷ്യന്‍ മനനം ചെയ്യുന്നു. അതിനു ശേഷം തന്റെ കണ്ടെത്തലുകളെ, അനുഭവങ്ങളെ ഗുരുവുമായി ചര്‍ച്ച ചെയ്യുന്നു. `` ഇപ്പോള്‍ എനിക്കു ബ്രഹ്മത്തെ അറിയാം. ശിഷ്യന്റെ രസകരമായ ഒരു വെളിപ്പെടുത്തലാണ്‌..... പ്രസ്ഥാവനയാണ്‌ ഇത്‌.
Keno parishad 14
നാഹം മന്യേ സുവേദേതി നോ ന വേദേതി വേദ ച
യോ നസ്‌തദ്വേദ തദ്വേദ നോ ന വേദേതി വേദ ച.
സുവേദി ഇതി അഹം ന മന്യേ - നന്നായി അറിയുന്നു എന്നു ഞാന്‍ കരുതുന്നില്ല. ബ്രഹ്മത്തെ, സത്യത്തെ, ഈശ്വരനെ നന്നായി അറിയുന്നു എന്ന്‌ ഞാന്‍ വിചാരിക്കുന്നില്ല. നൂഹവേദേ തി വേദ ച- അറിയുന്നില്ല എന്നു ഞാന്‍ വിചാരിക്കുന്നുമില്ല. വളരേ വിചിത്രമായി തോന്നാം ഈ പ്രസ്ഥാവന. എന്നാല്‍ അതിനെക്കുറിച്ച്‌ ആഴത്തില്‍ ചിന്തിക്കുമ്പോള്‍ ശരിയായ സാരം അറിയാനാകും.
ഇവിടെ ഇരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ ആരാണൊ മനസ്സിലാക്കിയിട്ടുള്ളത്‌, അവന്‍ ഇതറിയുന്നു. ഇതു പറഞ്ഞ്‌ ശിഷ്യന്‍ എഴുന്നേറ്റു പോകുന്നു. ഞാന്‍ അറിയുന്നു എന്നു ഞാന്‍ അറിയുന്നില്ല. ഞാന്‍ അറിയുന്നില്ല എന്നുംഞാന്‍ വിചാരിക്കുന്നില്ല. എന്റെ ഈ കണ്ടെത്തല്‍ ആര്‍ക്കാണൊ മനസ്സിലാക്കാന്‍ സാധിച്ചിരിക്കുന്നത്‌ അവന്‍ അത്‌ കണ്ടെത്തിയിരിക്കുന്നു. അതുക്കൊണ്ട്‌ നമുക്കും ഇതിനെക്കുറിച്ച്‌ കൂടുതല്‍ ആലോചിക്കാം.
യസ്യാമതം തസ്യമതം മതം യസ്യ ന വേദ സഃ
അവിജ്ഞാതം വിജാനതാം വിജ്ഞാതമവിജാനതാം.
യസ്യാമതം തസ്യാമതം മതം - യാതൊരുവനാണ്‌ അറിയപ്പെടാന്‍ സാധിക്കുന്ന ഒന്നല്ല ബ്രഹ്മം എന്നു അറിഞ്ഞിട്ടുള്ളത്‌, തസ്യമതം- അവനറിയാം ഇതറിയാന്‍ സാധിക്കുന്നതല്ല എന്ന്‌. പല വഴികളിലൂടെ ശിഷ്യന്‍ കിണഞ്ഞു പരിശ്രമിച്ചു, അന്വേഷണങ്ങള്‍ നടത്തി. അവസാനം അവന്‍ കണ്ടെത്തുന്ന വലിയൊരു സത്യമാണിത്‌. ഏതെങ്കിലും വിധത്തില്‍ ബ്രഹ്മത്തെ അറിയാം എന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക്‌ അതിനെക്കുറിച്ച്‌ യാതൊന്നും അറിയില്ല എന്നു മനസ്സിലാക്കാം. അതുക്കൊണ്ട്‌ അത്‌ അറിയാന്‍ പറ്റുന്ന ഒന്നല്ല എന്ന്‌ ആര്‌ മനസ്സിലാക്കിയിട്ടുണ്ടൊ അയാള്‍ക്ക്‌ ഇതിനെ പറ്റി അറിയാം എന്നു നമ്മള്‍ക്കു നിശ്ചയിക്കാം.
മതം യസ്യ ന വേദസഃ - സത്യം അല്ലെങ്കില്‍ ഈശ്വരന്‍ എന്താണെന്നു ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു എന്ന്‌ ആരാണൊ പറയുന്നത്‌ അയാള്‍ അത്‌ മനസ്സിലാക്കിയിട്ടില്ല എന്നതാണ്‌ സത്യം. അവിജ്ഞാതം വിജാനതാം- അറിയുന്നു എന്നു കരുതുന്നവന്‍ അറിയുന്നില്ല. വിജ്ഞാതമവിജാനതാം- അറിയാന്‍ സാധിക്കുന്നതല്ല എന്ന്‌ ആരാണൊ അറിയുന്നത്‌ അവന്‍ ഇത്‌ മനസ്സിലാക്കിയിരിക്കുന്നു. വളരേയധികം ആലോചനാമൃതമായിട്ടുള്ള ഒരു വാക്യം തന്നെ ! ഈയൊരു ചിന്തയുടെ വഴിയിലേക്കാണ്‌ നമ്മുടെ ശ്രദ്ധ പൂര്‍ണ്ണമായും തിരിയേണ്ടത്‌.അറിയുന്നു, അറിയുന്നില്ല ഇതിന്റെ പൊരുള്‍ മനസ്സിലാക്കുകയെന്നത്‌ ശ്രമകരമായൊരു പണിതന്നെയാണ്‌. ഇതിനെ വിശദീകരിക്കാനായി ചിന്‍മയാനന്ദസ്വാമികള്‍ നല്ലൊരു കഥ പറയാറുണ്ട്‌.
ഒരു കള്ളന്‍ രാജകൊട്ടാരത്തില്‍ കയറി മോഷണം നടത്താന്‍ ശ്രമിച്ചു. അയാളെ രാജാവ്‌ കണ്ടു. കള്ളന്‍ മനസ്സിലാക്കി ആരോ തന്നെ കണ്ടിരിക്കുന്നു. ഇനി ഓടി മറയുകയാണ്‌ രക്ഷ. രാജാവ്‌ കള്ളനെ പിന്‍തുടര്‍ന്ന്‌ ഓടി ഏതോ കാട്ടിനകത്ത്‌ ചെന്നെത്തി. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കള്ളന്‍ ഒരു പര്‍ണ്ണശാലയില്‍ കയറിക്കൂടി. അവിടെ കിടന്നിരുന്ന കാവിവസ്‌ത്രമെടുത്തു പുതച്ചു കണ്ണുകളടച്ചു ഇരിപ്പായി. അധികം താമസിയാതെ രാജാവും അവിടെയെത്തി. പര്‍ണ്ണശാലയില്‍ കയറി കാവി ഉടുത്തിരിക്കുന്ന മഹാത്മാവിനോട്‌ ആദരപൂര്‍വ്വം ചോദിച്ചു, `` ഇതിലെ ഒരു കള്ളന്‍ അല്‌പം മുമ്പേ ഓടിപ്പോയി. അവിടുന്ന്‌ കണ്ടുവോ?'' രാജാവിന്റെ ചോദ്യം കള്ളനോടാണ്‌. പക്ഷെ രാജാവിനറിഞ്ഞുകൂടാ തന്റെ മുമ്പിലിരിക്കുന്നത്‌ താന്‍ പിന്‍തുടര്‍ന്നു വന്ന കള്ളനാണ്‌ എന്ന്‌.
കള്ളന്റെ വായില്‍ നിന്ന്‌ ഇങ്ങനെയൊരു ഉത്തരം വന്നാലോ......`` എനിക്കറിയാം എന്നു ഞാന്‍ വിചാരിക്കുന്നില്ല. അറിയുകയില്ല എന്നും കരുതുന്നില്ല.'' അതിനര്‍ത്ഥം ഞാന്‍ തന്നെയാണ്‌ കള്ളന്‍ എന്നല്ലെ? പരോക്ഷമായുള്ള ഒരു മറുപടി പറയല്‍! അവനവന്റെ ആധാരത്തിലേക്കു എത്തിച്ചേരുമ്പോഴത്തെ അവസ്ഥയാണത്‌. ശരി. അങ്ങനെയാണെങ്കില്‍ എങ്ങനെയാണ്‌ സത്യത്തെ അറിയുക? സത്യത്തിനെത്തിച്ചേരാനുള്ള ഒരു വഴിയാണ്‌ ധ്യാനം. ഉപനിഷത്ത്‌ നമ്മളെ നയിക്കുന്നത്‌ അവിടേക്കാണ്‌. അതുക്കൊണ്ടു തന്നെ തുടര്‍ന്നു വരുന്ന ശ്ലോകം വളരേ പ്രധാനപ്പെട്ടതാണ്‌. ധ്യാനം എന്തിനായിക്കൊണ്ടാണ്‌, ഏതുരീതിയിലാണത്‌ ചെയ്യേണ്ടത്‌ എന്നെല്ലാം ഋഷി അടുത്ത വരികളിലൂടെ പറഞ്ഞു തരുന്നു.
പ്രതിബോധവിദിതം മതമമൃതത്വം ഹി വിന്ദതേ
ആത്മനാ വിന്ദതേ വീര്യം വിദ്യയാ വിന്ദതേ�മൃതം.
പ്രതിബോധ വിദിതം മതം- മതം എന്നു പറഞ്ഞാല്‍ അഭിപ്രായം എന്നാണ്‌. ചിന്തയാണ്‌ മതം. ബോധം പ്രതി ഉദിച്ചുയരുന്ന സങ്കല്‍പ്പങ്ങള്‍ അതിനെ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ശ്രമിച്ചാല്‍ അമൃതത്വം ഹി വിന്ദതേ- മരണമില്ലായ്‌മയെ പ്രാപിക്കാം. ആത്മനാ വിന്ദതേ വീര്യം- വിദ്യയാ വിന്ദതേ അമൃതം. ആത്മാവിന്റെ വീര്യത്താല്‍ അമൃതത്വത്തെ പ്രാപിക്കാം. ആത്മജ്ഞാനം നേടിക്കൊണ്ട്‌ ആര്‍ക്കും മരണമില്ലാത്ത അവസ്ഥയില്‍ ചെന്നു ചേരാം.
Kenopanishad 15
ഋഷി ഇവിടെ നമ്മള്‍ക്കു കാട്ടി തരുന്നത്‌ സത്യത്തെ അനുഭവിക്കാനുള്ള മാര്‍ഗ്ഗമാണ്‌. ഈയൊരു വഴിയിലൂടെയല്ലാതെ ലോകത്തിലാര്‍ക്കും തന്നെ സത്യത്തെ കണ്ടെത്താന്‍ സാധിക്കുകയില്ല. ഈ പ്രപഞ്ചത്തിനാധാരമായിരിക്കുന്നത്‌ പരമമായ ഈ സത്യം തന്നെയാണ്‌. അതാണ്‌ എപ്പോഴും ഓര്‍മ്മയിലുണ്ടായിരിക്കേണ്ടത്‌. അവനവനില്‍ തന്നെ ഈ സത്യത്തെ നമ്മളോരോരുത്തരും അനുഭവിച്ചറിയേണ്ടതുണ്ട്‌. സത്യത്തെ എങ്ങനെ വേണമെങ്കിലും നമ്മള്‍ക്കു വ്യാഖ്യാനിക്കാം. ഈശ്വരനെന്നു വിശേഷിപ്പിക്കാം. ഈ പ്രപഞ്ചത്തിന്റെ ആധാരമെന്നൊ, അദൃശ്യമായ ശക്തിവിശേഷമെന്നൊ പറയാം. ആത്മാവെന്നോ, ബോധമെന്നോ, ബ്രഹ്മമെന്നോ പേരു നല്‍കാം. എന്നാല്‍ അതിനെ കണ്ടെത്തണമെങ്കില്‍ ദേവാലയങ്ങളിലൊ, നദീതീരങ്ങളിലൊ, മലമുകളിലൊ, മരച്ചുവട്ടിലൊ, ഗുഹകളിലൊ തെരഞ്ഞിട്ടു കാര്യമില്ല. മക്കയിലൊ, മദീനയിലൊ, ജറുസലേമിലൊ, അയോദ്ധ്യയിലൊ, മഥുരയിലൊ പോയാല്‍ ഈശ്വരനെ കാണാം എന്ന്‌ ആരെങ്കിലും പറയുന്നുവെങ്കില്‍ ഒന്നു ധരിച്ചോളു..... അവര്‍ക്കു സത്യത്തെക്കുറിച്ച്‌ യാതൊന്നും അറിഞ്ഞുകൂടാ. സത്യം കണ്ടെത്തിയ സാക്ഷാത്‌ക്കാരം നേടിയ മഹാത്മാക്കളെ അവിടങ്ങളില്‍ കാണാന്‍ കഴിഞ്ഞെന്നു വരാം.ആ കാര്യം വേറെ. ഉപനിഷത്ത്‌ നേരത്തെ പറഞ്ഞത്‌ ഓര്‍മ്മയുണ്ടല്ലൊ. എനിക്കറിയാം എന്നു പറയുന്നവന്‍ ഒന്നും അറിയാത്തവനാണ്‌. ഉപനിഷത്തിനു യാതൊരു സ്വാര്‍ത്ഥ താല്‍പര്യവുമില്ല. സത്യത്തെ അതിന്റേതായ രീതിയില്‍ കാട്ടി തരിക മാത്രമാണ്‌ ഋഷിയുടെ ദൗത്യം. അത്‌ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കപ്പെടുന്നുമുണ്ട്‌. അതുകൊണ്ട്‌ സത്യത്തെ കണ്ടെത്തേണ്ടത്‌ അവനവനില്‍ തന്നെയാണ്‌. അതു സാധിച്ചുക്കഴിഞ്ഞാല്‍ പിന്നെ നോക്കുന്നിടത്തെല്ലാം അതു മാത്രമേ കാണാനാവു. അവനവനിലെ സത്യത്തെ ധ്യാനത്തിന്റെ വഴിയിലൂടെ നമ്മള്‍ക്കു കണ്ടെത്താം. ഒരിടത്ത്‌ കണ്ണടച്ച്‌ അനങ്ങാതെയിരുന്ന്‌ ജപമാല ഉരുട്ടുന്നതല്ല ധ്യാനം. ഋഷി പറയുന്നത്‌ ശ്രദ്ധിക്കു. പ്രതിബോധവിദിതം മതം- ബോധംപ്രതി ഉദിച്ചുയരുന്ന ബുദ്ധിസങ്കല്‍പ്പങ്ങളെ വിശകലനം ചെയ്യൂ എന്നാണ്‌. അതുതന്നെയാണ്‌ ധ്യാനം. അതിനു വേണം പ്രത്യേകമായ ശിഷണവും അഭ്യാസവും.
മനസ്സ്‌ പല സങ്കല്‍പ്പങ്ങളും സൃഷ്‌ടിക്കുന്നു. അത്‌ ആളും തരവും സാഹചര്യവുമനുസരിച്ച്‌ വേറെ വേറെയായിരിക്കും. പൂവിനെ സങ്കല്‍പ്പിക്കു എന്നു പറഞ്ഞാല്‍ താമരയൊ പനിനീറൊ തുമ്പയൊ തുളസിയൊ മുല്ലയൊ അങ്ങനെ ഓരോരുത്തരുടെ ബുദ്ധിയില്‍ ഓരോരോ പുഷ്‌പ സങ്കല്‍പ്പമായിരിക്കും ഉദിക്കുക. സങ്കല്‌പങ്ങളിലെ ഈ വ്യത്യാസമാണ്‌ നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത്‌. ധ്യാനത്തിനു ഒന്നലധികം പടികളുണ്ട്‌. അതില്‍ ആദ്യത്തേത്‌ പ്രപഞ്ചാവബോധമാണ്‌. സ്വന്തം ചുറ്റുപാടുകളെ നന്നായി നിരീക്ഷിക്കാന്‍ പഠിക്കണം. ചുറ്റുപാടുകളില്‍ നിന്നും കേള്‍ക്കുന്ന ശബ്‌ദവീചികള്‍ ശ്രദ്ധിക്കുക. അവ എത്ര വൈവിധ്യമാര്‍ന്നതാണ്‌. നമ്മുടെ കണ്ണുകള്‍ അടഞ്ഞാലും ശബ്‌ദങ്ങള്‍ കേള്‍പ്പിക്കുന്ന ഒരു ലോകമുണ്ട്‌. അതും വളരേ തീവ്രതയുളളതാണ്‌. അതെല്ലാം അടങ്ങുന്ന ബാഹ്യലോകത്തില്‍ നിന്നും അതായത്‌ പ്രപഞ്ചാവബോധത്തില്‍ നിന്നും ശ്രദ്ധയെ ശരീരാവബോധത്തിലേക്കെത്തിക്കണം. ശരീരത്തെ പൂര്‍ണ്ണമായും വിശ്രമാവസ്ഥയിലാക്കണം. തുടര്‍ന്ന്‌ ആന്തരികമായ സൂക്ഷ്‌മലോകത്തില്‍ പ്രവേശിച്ച്‌ പ്രാണന്റെ ഗതിവേഗങ്ങളെ നിയന്ത്രിക്കണം. അതിനു ശേഷമാണ്‌ ചിന്തകളെ വിശകലനം ചെയ്യേണ്ടത്‌. പ്രതിബോധവിദിതം മതം എന്നതുക്കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ അതാണ്‌. ചിന്തകളെ വിശകലനം ചെയ്യുന്നത്‌ വളരേ സൂക്ഷ്‌മമായ ഒരു പ്രക്രിയയാണ്‌.ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതുമാണ്‌.
നമ്മള്‍ കണ്ണടച്ചിരിക്കുന്നു. പല വിധ ശബ്‌ദങ്ങള്‍ കേള്‍ക്കുന്നു. പലപ്പോഴും നമ്മള്‍ വെറുതെ കേള്‍ക്കുകയല്ല ചെയ്യുന്നത്‌. പ്രതികരിക്കുന്നുമുണ്ട്‌. അനുകൂലമായിട്ടും പ്രതികൂലമായിട്ടുമുള്ള പ്രതികരണങ്ങള്‍. ചിലതിനോട്‌ ഇഷ്‌ടം, ചിലതിനോട്‌ ഇഷ്‌ടക്കേട്‌. ഈ ഇഷ്‌ടാനിഷ്‌ടങ്ങള്‍ നമ്മുടെ ഉള്ളില്‍ മറ്റു പലതും ഉളവാക്കുന്നു. ധ്യാനവേളയില്‍ ഈ ഇഷ്‌ടാനിഷ്‌ടങ്ങളെ മാറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കണം. അതുക്കൊണ്ട്‌ ആന്തരിക ലോകത്തിലേക്കു പ്രവേശിക്കുന്നൊരാള്‍ സങ്കല്‍പ്പങ്ങളെ വിശകലനം ചെയ്യാന്‍ മാത്രമേ പാടുള്ളു. അവയുമായി ഒട്ടിച്ചേരാന്‍ പാടില്ല. സങ്കല്‍പ്പങ്ങളോടൊപ്പം യാത്രചെയ്യരുത്‌. ആകാശത്ത്‌ മേഘങ്ങള്‍ പലരൂപങ്ങളില്‍ വന്നു പോകുന്നതുപ്പോലെ പല മട്ടിലുള്ള ചിന്തകള്‍ മനസ്സില്‍ വന്നു പോകുന്നു. മേഘം വേറെ ആകാശം വേറെ. വാസ്‌തവത്തില്‍ ആകാശം നമ്മുടെ കാഴ്‌ചക്കു വിധേയമല്ലാത്തവിധം അതിസൂക്ഷ്‌മമാണ്‌. നമ്മള്‍ എത്ര നോക്കിയാലും ആകാശത്തെ കാണുകയില്ല. ആകാശം space ആണ്‌, ഇടം. വസ്‌തുക്കള്‍ നിലനില്‍ക്കാനുള്ള ഇടം. നമ്മളും നിലനില്‍ക്കുന്നത്‌ ഈ ഇടത്തിലാണ്‌. നമ്മള്‍ ആകാശത്തില്‍ കാണുന്നത്‌ മേഘങ്ങളെയാണ്‌. പല നിറത്തില്‍ രൂപത്തില്‍. എല്ലാം ഒരു പ്രതീതിയാണ്‌. ഈയൊരു പ്രക്രിയയാണ്‌ നമ്മുടെ ഉള്ളില്‍ നടക്കുന്നത്‌. മനസ്സാകുന്ന ആകാശത്തില്‍- ചിദാകാശത്തില്‍- വന്നുപോകുന്ന ചിന്തകളാകുന്ന മേഘങ്ങള്‍. അങ്ങനെ വന്നു പോകുന്ന ചിന്തകളെയാണ്‌ നമ്മള്‍ നിരീക്ഷിക്കുന്നത്‌. ഒന്നിനോടും നമ്മള്‍ പ്രതികരിക്കുന്നില്ല. ഒന്നിന്റെയും കൂടെ പോകരുത്‌. കിണറ്റില്‍ കുമിളകള്‍ ഓരോന്നായി പൊങ്ങുന്നതുപ്പോലെ. ബോധം പ്രതി ഉദിച്ചുയരുന്ന ചിന്തകള്‍, സങ്കല്‍പ്പങ്ങള്‍. കേദാര്‍ നാഥില്‍ രേതസ്‌കുണ്‌ഡ്‌ എന്നൊരു കുളമുണ്ട്‌. അതിനടുത്ത ്‌ ചെന്നു ഒരു മണിയടിച്ചാല്‍ ഒരു കുമിള ആ ക്ഷണം പൊങ്ങി വരും. വലിയൊരു അത്ഭുതമാണ്‌. ഇപ്പോഴും അവിടെ ചെന്നാല്‍ അത്‌ കാണാം. നിശ്‌ബദമായിരിക്കുമ്പോള്‍ അവിടെ ഒന്നും ഉണ്ടാവുകയുമില്ല.
Kenopanishad 16
നമ്മുടെ മനസ്സിലും സ്വഭാവികമായും ചിന്തകള്‍ കടന്നു പൊങ്ങി വരുന്നു. മനസ്സെന്നു പറയുന്നതുതന്നെ ചിന്തകളുടെ പ്രവാഹത്തെയാണ്‌. ഈ ചിന്തകളെയാണ്‌ വിശകലനം ചെയ്യേണ്ടത്‌. വളരേ പ്രയാസമുള്ള പണിയാണ്‌. അതിലൊരു രസം കണ്ടെത്തണം. മനസ്സില്‍ സങ്കല്‍പ്പങ്ങള്‍ ഉണ്ടാകുന്നു മറയുന്നു. ആവിര്‍ഭവിക്കുന്നു തിരോധാനം ചെയ്യുന്നു. ഇതിനിടയില്‍ ഒരു ശൂന്യ വേളയുണ്ട്‌ എന്ന്‌ സൂക്ഷ്‌മനിരീക്ഷണത്തില്‍ മനസ്സിലാക്കാം. ഒരു സങ്കല്‍പ്പത്തിനും അടുത്ത സങ്കല്‍പ്പത്തിനും ഇടയ്‌ക്കുള്ള ശൂന്യത. അതിനേയാണ്‌ നമ്മള്‍ നിരീക്ഷിക്കേണ്ടത്‌.
ആത്മനാ വിന്ദതേ വീര്യം- ആത്മാവുക്കൊണ്ട്‌- വീര്യം-ബലം നേടുന്നു. നമ്മള്‍ക്ക്‌ പുതുതായ ഒരുണര്‍വ്വും ഉന്മേഷവും അനുഭവപ്പെടും. ധ്യാനംക്കൊണ്ട്‌ നമ്മള്‍ ആര്‍ജ്ജിക്കുന്നതാണ്‌ വീര്യം. വീര്യം, ഊര്‍ജ്ജം, ഓജസ്സ്‌, ഓജസ്സില്‍ നിന്നും തേജസ്സ്‌. ഇന്ദ്രിയങ്ങള്‍ വിശ്രാന്തിയെ പ്രാപിക്കുന്ന വേളയില്‍ മനസ്സിന്റെ സൂക്ഷ്‌മതലങ്ങളിലേക്കു നമ്മള്‍ ഇറങ്ങി ചെല്ലുമ്പോള്‍ നമ്മള്‍ക്കു തന്നെ ആ പ്രക്രിയയില്‍ അത്യധികം താല്‌പര്യം തോന്നും. പലര്‍ക്കും ധ്യാനമെന്നു പറഞ്ഞാല്‍ ഉറക്കമാണ്‌. അത്‌ നമ്മള്‍ നമ്മളെ തന്നെ കമ്പളിപ്പിക്കലാണ്‌. കണ്ണടച്ചുറങ്ങുക ശരീരത്തിന്റെ ശീലമാണ്‌. അതുക്കൊണ്ട്‌ മനസ്സ്‌ എളുപ്പത്തില്‍ ആ വഴിക്കു തിരിയും. കണ്ണടയ്‌ക്കുന്നത്‌ ഉറങ്ങാനാണെന്നാണ്‌ നമ്മുടെ വിചാരം. ബസ്സിലും മറ്റും യാത്രചെയ്യുമ്പോഴും ഇതാണ്‌ അനുഭവം. ഒന്നു കണ്ണടയ്‌ക്കുകയെ വേണ്ടു, താനെ ഉറങ്ങിതുടങ്ങും.അതുക്കൊണ്ട്‌ മനസ്സിനെ നന്നായി പറഞ്ഞു ധരിപ്പിക്കണം. `` ഈ കണ്ണടയ്‌ക്കല്‍ ഉറങ്ങാന്‍ വേണ്ടിയുള്ളതല്ല''. അഥവാ ഉറക്കം വന്നാല്‍ ധ്യാനം അപ്പോള്‍ നിര്‍ത്തണം. സ്വയം വഞ്ചിക്കരുത്‌. ഉറക്കത്തില്‍ എന്താണ്‌ സംഭവിക്കുന്നത്‌? നമ്മുടെ പ്രപഞ്ചബോധം നമ്മില്‍ നിന്നും വിട്ടകലുന്നു. ഇരുന്നുറങ്ങാന്‍ പഠിച്ചു എന്നു പറയാന്‍ ഇടവരരുത്‌.
ഓരോ ചിന്തയ്‌ക്കും പിറകില്‍ ഇനിയൊരു ചിന്ത. എവിടെ നിന്നാണ്‌ ഇതെല്ലാം ആവിര്‍ഭവിക്കുന്നത്‌? അവിടേക്കെത്തണമെങ്കില്‍ ചിന്തകള്‍ ഇല്ലാത്ത ഒരവസ്ഥയുണ്ടായിരിക്കണം. അങ്ങനെയുള്ള ചിന്താരഹിതമായ അവസ്ഥയെ വേദാന്തത്തില്‍ ആത്മനീ ഭാവമെന്നു പറയുന്നു. ആ ഭാവത്തില്‍ നിന്നും ബോധത്തിലേക്കു നമ്മുടെ ശ്രദ്ധ പൂര്‍ണ്ണമായും ചെന്നെത്തുന്നു. നമ്മള്‍ ബോധത്തെ അനുഭവിക്കുന്ന അവസ്ഥ. അതിനെയാണ്‌ ``സമാധി''യെന്നു പറയുന്നത്‌. അത്‌ അല്‍പമാത്രമായി അനുഭവിക്കുമ്പോള്‍ ``ക്ഷുദ്രസമാധി''യെന്നു പറയുന്നു. എന്നു വെച്ചാല്‍ അത്‌ ക്ഷണികമായ അനുഭവമാണ്‌. പ്രതിബോധവിദിതം മതം എന്ന്‌ സൂചിപ്പിക്കുന്നത്‌ അതിനെയാണ്‌.വിദ്യയാ വിന്ദതേ അമൃതം- വിദ്യയിലൂടെ മനുഷ്യന്‍ അമൃതത്വം- മരണമില്ലാത്ത അവസ്ഥ പ്രാപിക്കുന്നു. അമൃതമെന്നു പറഞ്ഞാല്‍ മാറ്റമില്ലാത്ത മരണമില്ലാത്ത അവസ്ഥയാണ്‌. ഇതാണ്‌ തുരീയം. നാലാമത്തെ അവസ്ഥ. ജാഗ്രത്‌, സ്വപ്‌ന, സുഷുപ്‌തി, തുരീയം. നാലാമത്തെ ഈ അവസ്ഥയാണ്‌ സമധി. അതിലെത്തിക്കഴിഞ്ഞാല്‍ പിന്നെ വേറൊന്നും വേണ്ടതില്ല. അതാണ്‌ എല്ലാം...... അതാണ്‌ പരമമായ അനുഭൂതി. 
ഋഷിയുടെ അടുത്ത പ്രഖ്യാപനം. ഏറ്റവും സത്യസന്ധമായിട്ടുള്ളതാണ്‌. എല്ലാം സത്യസന്ധമായതു തന്നെ. ഉപനിഷത്തുക്കള്‍ക്കു വിശേഷിച്ചും സത്യത്തോട്‌ മാത്രമെ കടപ്പാടുള്ളു.വേറൊന്നിന്നോടും അതിനു യാതൊരു ബാദ്ധ്യതയുമില്ല. അതുക്കൊണ്ടാണല്ലൊ ആദ്യമേ പറഞ്ഞത്‌, തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസതേ.
സത്യത്തെ കണ്ടെത്തണമെങ്കില്‍ ഉപനിഷത്തിനെ അവലംബിക്കുക തന്നെ വേണം. അല്ലാതെ വേറെ വഴിയില്ല. നമ്മുടെ എല്ലാ പ്രതീകങ്ങളെയും തച്ചുടച്ചുക്കൊണ്ടാണ്‌ ഉപനിഷത്ത്‌ സത്യത്തിന്റെ മാര്‍ഗ്ഗം തുറന്നു കാട്ടുന്നത്‌.
ബുദ്ധിസങ്കല്‍പ്പങ്ങളെ എങ്ങനെയാണ്‌ വിശകലനം ചെയ്യേണ്ടത്‌ എന്ന്‌ ഉപനിഷത്ത്‌ കാട്ടിത്തരുന്നു. ആ പ്രക്രിയയാണ്‌ ധ്യാനം. ഈ പദ്ധതിയില്‍ വിശേഷിച്ചൊരാളേയും നിങ്ങള്‍ ധ്യാനിക്കേണ്ടതില്ല. സാധാരണ ആരിലും ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു സംശയമാണ്‌ ഏത്‌ ഈശ്വരനെ, ഏത്‌ രൂപത്തില്‍ ധ്യാനിക്കണം എന്ന്‌. നമ്മള്‍ ആരാധിക്കുന്ന ഈശ്വരന്‍മാരുടെ രൂപങ്ങള്‍ ഋഷി അവതരിപ്പിച്ച ധ്യാന ശ്ലോകങ്ങള്‍ക്കു രവിവര്‍മ്മയോപ്പോലുളള ചിത്രകാരന്മാര്‍ അവരുടെകാലത്ത്‌ അവരുടെ ഭാവനക്കനുസരിച്ച്‌ വരച്ചിട്ടുള്ളതാണ്‌. ആ കൂട്ടത്തില്‍ നമ്മുടെ മനസ്സില്‍ പതിഞ്ഞുക്കിടക്കുന്ന സരസ്വതീ രൂപം. യാ കുന്ദേന്ദു തുഷാരഹാരധവളാ യാ ശുഭ്രവസ്‌ത്രാ വൃത എന്നു തുടങ്ങുന്ന ധ്യാനശ്ലോകം. വെള്ള വസ്‌ത്രമണിച്ച്‌ വീണ കൈയ്യിലേന്തി ഹംസവാഹിനിയായി വിരാജിക്കുന്ന സരസ്വതി. അതിമനോഹരമായ ഒരു വാഗ്മയ ചിന്ത്രം തന്നെ.
ചിലര്‍ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. ഹിന്ദുക്കള്‍ക്ക്‌ ധ്യാനിക്കാന്‍ ഒരു പിടി ദേവീദേവന്‍മാരുണ്ട്‌. ക്രിസ്‌ത്യാനികള്‍ക്കും മുസല്‍മാന്‍മാര്‍ക്കും ഓരേയൊരു ദൈവം മാത്രം. വാസ്‌തവത്തില്‍ ഈശ്വരന്‍ എന്നൊരു വ്യക്തി ഉണ്ടൊ എന്നു ചോദിച്ചാല്‍ അതിനുത്തരം ഇല്ല എന്നാണ്‌. അതാണ്‌ സത്യം. കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാത്തതുക്കൊണ്ടാണ്‌ ഈ കാണുന്ന ബഹളങ്ങളത്രയും. ഇന്ന്‌ നമ്മള്‍ പൂജിക്കുന്ന ഏത്‌ ഈശ്വരവിഗ്രഹത്തിന്റെ മുന്നില്‍ കണ്ണടച്ചിരുന്നാലും സത്യത്തെ സാക്ഷാത്‌കരിക്കാന്‍ നിങ്ങള്‍ക്കാവില്ല.എന്നാല്‍ ഒരു രൂപത്തേയും ധ്യാനവിഷയമാക്കേണ്ട എന്നു വിചാരിച്ചാലോ? അതുക്കൊണ്ടും ഫലമുണ്ടാകില്ല. സത്യദര്‍ശനം, ഈശ്വരദര്‍ശനം ചില വിശേഷപ്പെട്ട വ്യക്തികള്‍ക്കു മാത്രം അവകാശപ്പെട്ടതാണ്‌ എന്ന ധാരണയും ശരിയല്ല. ഈശ്വരനുമായി സംവദിക്കാന്‍ `` ഞങ്ങള്‍ പുരോഹിതന്‍മാര്‍ക്കു'' മാത്രമേ അര്‍ഹതയും അനുവാദവുമുള്ളു എന്ന്‌ ആരെങ്കിലും ശഠിച്ചാല്‍ അതും വലിയ തെറ്റു തന്നെയാണ്‌. ഈശ്വരന്റെ സ്വകാര്യ സെക്രട്ടറിയായി പുരോഹിതന്‍മാരേ കാണുന്ന ധാരാളം പേര്‍ ഇപ്പോഴും എല്ലാ സമൂഹത്തിലുമുണ്ട്‌.
വാസ്‌തവത്തില്‍ സത്യദര്‍ശനം കാംക്ഷിക്കുന്ന ഒരാള്‍ക്കും ഒരു സന്ന്യാസിയുടേയും മതപുരോഹിതന്റേയോ സഹായമാവശ്യമില്ല. അതിനാവശ്യം അല്‍പം ധൈര്യവും സ്വതന്ത്രമായ ബുദ്ധിയും, ശാസ്‌ത്ര പഠനവുമാണ്‌. കൂടെ സമയവും സാവകാശവും കൂടിയുണ്ടായിരിക്കണം. അവനവന്റെ വീട്ടിലിരുന്ന്‌ അവനവന്റെ മാത്രം പ്രയത്‌നത്തിലൂടെ അവനവന്റെ ഉള്ളില്‍ തന്നെ കണ്ടെത്തേണ്ടുന്ന സത്യം.!ഞാന്‍ തന്നെയാണ്‌ ഈ വിശ്വം എന്ന ബോധം മനസ്സിലുണ്ടാകണം. ഈ വിശ്വമെന്നു പറഞ്ഞാല്‍ ആകാശം, വായു അഗ്നി, ജലം, ഭൂമി ഇവയുടെ ചേര്‍ച്ച മാത്രമാണ്‌. ഈ അഞ്ചെണ്ണമല്ലാതെ മറ്റൊന്നും തന്നെ എവിടേയുമില്ല. വസിഷ്‌ഠന്‍ രാമനോട്‌ പറഞ്ഞത്‌ ഓര്‍ക്കാം.`` സര്‍വ്വത്ര പഞ്ചഭൂതാനി'' എല്ലായിടത്തും പഞ്ചഭൂതങ്ങള്‍ മാത്രമേയുള്ളു. ``ഷഷ്‌ഠം കിഞ്ചന വിന്ദതേ'' ആറാമതൊന്നു നിനക്ക്‌ എവിടേയും കിട്ടുകയില്ല. പാതാളത്തിലും ഭൂമിയിലും ആകാശത്തിലും അന്വേഷിച്ചോളൂ.... ഒക്കെ നിഷ്‌ഫലമാകും. അതുക്കൊണ്ട്‌ ധീര തത്ര ന മോഹതി....... ധീരന്‍ മോഹിക്കുന്നില്ല.
ധീരന്‍ മോഹിക്കുന്നില്ല........ എന്തുക്കൊണ്ട്‌. അവന്‍ പ്രപഞ്ചത്തിന്റെ പൊരുള്‍ എന്താണെന്നറിഞ്ഞിരിക്കുന്നു. ഈ പറഞ്ഞ അഞ്ചെണ്ണമല്ലാതെ മറ്റൊന്ന്‌ എവിടേയുമില്ല പലതുമുണ്ട്‌ എന്ന മോഹം കേവലം വ്യാമോഹമാണ്‌. ഈ അഞ്ചും ഉല്‍പന്നമായിട്ടുള്ളത്‌ പരമമായ ആ ഒന്നില്‍ നിന്നും- ആത്മാവില്‍ നിന്നുമാണ്‌. വേദം പറയുന്നു, ഏതസ്‌മാത്‌ ആത്മന ആകാശ സംഭൂതഃ ആകാശാത്‌ വായുഃ വയോരഗ്നിഃ അഗ്നോരാപഃ ആപേ പൃഥ്യുി. പൃഥ്യുവേരോഷയിധഃ ഔഷധേര്‍ അന്നം അന്നാല്‍ പുരുഷഃ ഇങ്ങനെയാണ്‌ അതിന്റെ ക്രമം.
Kenopanishad 17
ആ ബ്രഹ്മത്തില്‍ നിന്നാണ്‌ ആകാശുമുണ്ടായത്‌.ആകാശത്തില്‍ വായുവുണ്ടായി വായുവില്‍ നിന്നു അഗ്നി. അഗ്നിയില്‍ നിന്ന്‌ ജലവും ജലത്തില്‍ നിന്ന്‌ ഭൂമിയും രൂപപ്പെട്ടു. ഇതിനെയാണ്‌ പഞ്ചഭൂതങ്ങള്‍ എന്നു പറയുന്നത്‌.ഈ അഞ്ചിന്റെ പലവിധത്തിലുള്ള ചേര്‍ച്ചയില്‍ നിന്ന്‌ ഈ വിശ്വവും ഉണ്ടായി. ആ ഭൂമിയില്‍ നിന്ന്‌ ഔഷധികള്‍- സസ്യജാലങ്ങള്‍- ഉണ്ടായി. അവയില്‍ നിന്നും അന്നം ഉണ്ടായി.ആ അന്നമാണ്‌ മനുഷ്യനായി പരിണമിച്ചത്‌. നമ്മള്‍ തന്നെ ഭൂമിയും ജലവും അഗ്നിയും വായുവുമാണ്‌. ആകാശവും സര്‍വ്വോപരി പരമാത്മാവുമാണ്‌. അങ്ങനെ നമ്മള്‍ക്കു നമ്മളെ തന്നെ വേര്‍തിരിച്ചു കാണാം. വേര്‍തിരിക്കാതെയും കാണാം. രാമകൃഷ്‌ണ ദേവന്റെ ഏറ്റവും ലളിതമായ ഉപമകള്‍ ഓര്‍ക്കാം. ദോശ, ഇഡ്ഡലി, പുട്ട്‌, അപ്പം എന്നൊക്കെ നമ്മള്‍ വേര്‍ത്തിരിച്ചു പറയുന്നു. എന്നാല്‍ വിവേകിയായ അമ്മക്കറിയാം വേറെന്തു പറഞ്ഞാലും അത്‌ അരി മാത്രമാണെന്ന്‌. ഇതുതന്നെയാണ്‌ ജ്ഞാനിയുടെ മനോഭാവവും. അദ്ദേഹം വ്യക്തമായി തിരിച്ചറിയുന്നു. ഈ പ്രപഞ്ചസൃഷ്‌ടിയില്‍ എന്താണുള്ളത്‌ എന്ന്‌ അല്ലെങ്കില്‍ എന്താണ്‌ ഇല്ലാത്തത്‌ എന്ന്‌.
മതമെന്നത്‌, ഈയിടെയായി ഏതാനും വ്യക്തികളുടെ മാത്രം താല്‍പര്യമായിരിക്കുന്നു. അവരുടെ സ്വാതന്ത്ര്യത്തേയും സുഖലോലുപതയേയും സംരക്ഷിക്കാനുള്ള മാര്‍ഗ്ഗം. സത്യം ബഹുജനം അറിഞ്ഞിരിക്കണമെന്ന്‌ അവര്‍ക്കു താല്‍പര്യമില്ല. അതുക്കൊണ്ട്‌ തന്നെ ഭൂരിപക്ഷംപേരും പലവിധ അസ്വസ്ഥ്യങ്ങള്‍ അനുഭവിക്കുന്നു.ഇപ്പോള്‍ മതം നിലനിന്നു പോകാന്‍ സമൂഹത്തില്‍ നീറുന്ന പ്രശ്‌നങ്ങള്‍ കൂടിയേ തീരു എന്ന സ്ഥിതിയായി. ജീവിതത്തില്‍ നിങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനായാണ്‌ നിങ്ങള്‍ ഉപനിഷത്തിനെ സമീപിക്കുന്നതെങ്കില്‍, തീര്‍ച്ചയായും ഋഷി പറയും, അതിനു വേറെ വഴിനോക്കിക്കൊള്ളു . ഇത്‌ അതിനുള്ളതല്ല എന്ന്‌.ഉപനിഷത്തിനു പറയാനുള്ളത്‌ ഇതാണ്‌.
ഇഹ ചേദവേദിദഥ സത്യമസ്‌തി
ന ചേദി ഹാ വേദീന്മഹതീ വിനഷ്‌ടിഃ
ഭൂതേഷു ഭൂതേഷു വിചിത്യ ധീരാഃ
പ്രേത്യാസ്‌മാല്ലോകാദമൃതാ ഭവന്തി.
വലിയൊരു ഓര്‍മ്മപ്പെടുത്തലാണ്‌ ഋഷി ഇവിടെ നിര്‍വഹിക്കുന്നത്‌. ഇഹ- ഇവിടെ. ഈ ലോകത്തില്‍ ചേദവേദിദഥ- ഈ സത്യത്തെ മനസ്സിലാക്കുന്നുവെങ്കില്‍......
നീ ഇപ്പോള്‍ എവിടെയിരിക്കുന്നുവോ അവിടെയിരുന്ന്‌ അവനവന്റെ ഉള്ളില്‍ തന്നെ സത്യാന്വേഷണം നടത്തേണ്ടതാണ്‌. എങ്കില്‍ അഥസത്യമസ്‌തി- അത്‌ സത്യമായി തീരും. നിനക്കു സത്യത്തെ സാക്ഷാത്‌ക്കരിക്കാന്‍ സാധിക്കും.
ന ചേദിഹ വേദീന്‍ മഹതീ വിനഷ്‌ടിഃ- അല്ലാത്തപക്ഷം, നീ നിന്നില്‍ തന്നെ സത്യത്തെ അന്വേഷിക്കുന്നില്ല എങ്കില്‍ അത്‌ ഏറ്റവും വലിയ നഷ്‌ടമായിരിക്കും.സ്വര്‍ണ്ണത്തിനും ഡോളാറിനും റബ്ബറിനും മറ്റും സംഭവിക്കുന്ന വിലയിടിവിനെയല്ല വലിയ നഷ്‌ടമായി ഋഷി ചൂണ്ടിക്കാട്ടുന്നത്‌. ഉപനിഷത്തിന്റെ ദൃഷ്‌ടിയില്‍ മനുഷ്യനു സംഭവിക്കാവുന്ന ഏറ്റവും വലിയ നഷ്‌ടം ഇതാണ്‌. ഈയൊരു ജന്മത്തില്‍ സത്യസാക്ഷത്‌ക്കാരം സാധിക്കാതെ വരിക. അതുക്കൊണ്ട്‌ ഋഷി പറയുന്നു ഭൂതേഷു ഭൂതേഷു വിചിത്യ ധീരാഃ ഓരോരോ ഭൂതങ്ങളിലും ധീരന്‍മാര്‍ ആത്മതത്വത്തെ ദര്‍ശിക്കുന്നു.
വിഷയങ്ങളില്‍ നിന്നും ഇന്ദ്രിയങ്ങളെ പിന്‍വലിച്ചവരാണ്‌ ധീരന്‍മാര്‍ എന്ന്‌ നേരത്തെ നമ്മള്‍ കണ്ടുക്കഴിഞ്ഞു. ഭൂ എന്നുപറഞ്ഞാല്‍ ഉണ്ടായിട്ടുള്ളത്‌ എന്നാണര്‍ത്ഥം. എന്തൊക്കെ ഈ പ്രപഞ്ചത്തില്‍ ഉണ്ടായിട്ടുണ്ടൊ, എന്തൊക്കെ നിങ്ങള്‍ കണ്മുന്നില്‍ കാണുന്നുണ്ടൊ അതൊക്കെ ഭൂതങ്ങളാണ്‌. വിചിത്യ എന്നാല്‍ വിശകലനം ചെയ്‌ത്‌ മനസ്സിലാക്കുന്നു. മുമ്പില്‍ കാണുന്ന ഓരോന്നിനേയും സൂക്ഷ്‌മമായി വിശകലനം ചെയ്യു. അതെന്താണെന്ന്‌ ആഴത്തില്‍ ചിന്തിച്ചുനോക്കൂ. നാരായണഗുരുദേവന്‍ ദൈവദശകത്തില്‍ പറയുന്നതുപ്പോലെ
ഒന്നൊന്നായ്‌ എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍ നിന്നിടും ദൃക്കുപ്പോലുള്ളം നിന്നിലസ്‌പന്ദമാകണം.
ഗുരുവിന്റെ അതിഗംഭീരമായ പ്രഖ്യാപനമാണിത്‌. ഓരോന്നിനേയും എണ്ണിക്കൊള്ളാനാണ്‌ നിര്‍ദ്ദേശം. ഇതെന്ത്‌ ഇതെന്ത്‌ ഇതെന്ത്‌ ഇങ്ങനെ എണ്ണിയെണ്ണി അവസാനം അവനവനെ തന്നെ എണ്ണുക. അതില്‍ നിന്നും കൂടുതല്‍ ആഴത്തിലേക്കിറങ്ങുക. അപ്പോള്‍ ഉപനിഷത്ത്‌ ഋഷി പറഞ്ഞത്‌ ``പ്രതിബോധവിദിതം മതം അമൃതത്വം ഹി വിന്ദതേ ആത്മനാ വിന്ദതേ വീര്യം വിദ്യയാ വിന്ദതേ അമൃതം.'' എന്താണെന്നു മനസ്സിലാകും. ഇതേ ആശയം തന്നെയാണ്‌ ഗുരുദേവന്‍ ശുദ്ധമലയാളത്തില്‍ പറഞ്ഞിരിക്കുന്നത്‌. എല്ലാ ദൃശ്യങ്ങളും ഏതൊരു ദൃക്കിലാണൊ വിലയം പ്രാപിക്കുന്നത്‌, ബോധമാകുന്ന ആ ദൃക്ക്‌, അതില്‍ അസ്‌പന്ദമാകണം. ഇളക്കമില്ലാത്ത ആ അറിവ്‌ നിന്നില്‍ ഉറയ്‌ക്കണം. അതില്‍ നിന്നാണ്‌ ഈ കാണായതെല്ലാം ഉണ്ടായിട്ടുള്ളത്‌ എന്ന ബോധ്യം മനസ്സില്‍ ഉറച്ചുക്കിട്ടണം.
അസ്‌മാത്‌ ലോകാത്‌ പ്രയതി- നമ്മള്‍ ഇപ്പോള്‍ കാണുന്ന ലോകമല്ല, അറിവു നേടിക്കഴിഞ്ഞാല്‍ നമ്മുടെ മുമ്പില്‍ ദൃശ്യമാകുന്ന ലോകം. ലോകം എന്നു പറഞ്ഞാല്‍ അനുഭവമണ്‌ഡലമാണ്‌. ലോക്യതേ ഭൂജ്യതേ ഇതി ലോകഃ .വ്യത്യസ്‌തമായിട്ടുള്ള അനുഭവങ്ങളുടെ മണ്‌ഡലമാണ്‌ ലോകം. ഈ ലോകം മാറ്റത്തിന്റേതാണ്‌, ജനിമൃതികളുടേതാണ്‌. ഉണ്ടായി നിലനിന്ന്‌ ഇല്ലാതാകുന്ന ഈ ലോകം വിട്ട്‌ അമൃതം ഭവന്തി. അമരന്‍മാരായി മരണമില്ലാത്തവരായി തീരുന്നു. ന മൃതം ആണ്‌ അമൃത്‌. മരണമില്ലാത്ത മാറ്റമില്ലാത്ത ആ ലോകത്തെയാണ്‌ ധീരന്‍ പ്രാപിക്കുന്നത്‌.
Kenopanishad 18
ശരീരത്തിന്റെ തലത്തില്‍ നിന്നു ചിന്തിച്ചാല്‍....... ശരീരത്തിനു മാറ്റമുണ്ട്‌ എന്നു തീര്‍ച്ച. അതില്‍ നിന്നുമാറി മനസ്സിന്റെ തലത്തിലേക്കു ചെന്നാലൊ? മനസ്സിനും മാറ്റമുണ്ട്‌. അനു നിമിഷം അത്‌ മാറിക്കൊണ്ടിരിക്കുന്നു.ഒരു നദിയുടെ പ്രവാഹംപ്പോലെയാണത്‌. ഒന്നിനു പുറകിലൊന്നായി ചിന്തകള്‍ ഒഴുകിയെത്തുന്നു. ഇനി ബുദ്ധിയെ ആശ്രയിച്ചാലോ? അതിനുമുണ്ട്‌ മാറ്റം. അപ്പോള്‍ മാറ്റമില്ലാത്ത വസ്‌തു ഏതാണ്‌? ബോധത്തിനുമാത്രമാണ്‌ മാറ്റം സംഭവിക്കാത്തത്‌. അതുതന്നെയാണ്‌ സര്‍വസ്വമായിരിക്കുന്നത്‌. എല്ലാം..... അതാണ്‌ ആത്മാവ്‌. അതിനെക്കുറിച്ചാണ്‌ യാജ്ഞ വാല്‌ക്യന്‍ മൈത്രേയിയോട്‌ പറയുന്നത്‌ ``അരേ മൈത്രേയി.....'' അല്ലയോ മൈത്രേയി ആത്മാവിനെയാണ്‌ ശ്രോതവ്യ- കേള്‍ക്കേണ്ടത്‌ മന്ദവ്യ- മനനം ചെയ്യേണ്ടത്‌ നിദിദ്ധ്യാസിതവ്യഃ - ബോധിക്കേണ്ടത്‌, എവിടെയാണ്‌ ആ സത്യം പതിയേണ്ടത്‌? അവനവനില്‍ തന്നെ. ഇപ്പോള്‍ നമ്മള്‍ അന്വേഷിക്കുന്നുവെങ്കില്‍..... അതുണ്ട്‌ അത്‌ നമ്മള്‍ക്കു നേടാം. അല്ലെങ്കിലൊ? മഹനീവിനഷ്‌ടി- വലിയ നഷ്‌ടമായിരിക്കും സംഭവിക്കുക. അതുക്കൊണ്ട്‌ ധീരന്‍മാര്‍ ഈ ജന്മത്തില്‍ തന്നെ സത്യസാക്ഷാത്‌കാരം നേടി അമൃത ലോകത്തെ പ്രാപിക്കുന്നു. മാറ്റങ്ങളുടെ ലോകത്തു നിന്നും മാറ്റമില്ലായ്‌മയുടെ ലോകത്തേക്കു ധീരന്‍മാര്‍ പ്രവേശിക്കുന്നു. ലോകത്തിന്റെ നിരര്‍ത്ഥകത നമ്മള്‍ക്കു ബോധ്യപ്പെടണമെങ്കില്‍ സാര്‍ത്ഥകമായ ആ ഒന്നിനെ നമ്മള്‍ അനുഭവിക്കുക തന്നെ വേണം. അര്‍ത്ഥപൂര്‍ണ്ണമായ ആ ഒന്നിനെ കൈവരിക്കാന്‍ പ്രയത്‌നിക്കാതെ നിരര്‍ത്ഥകമായ ഒരയിരം വസ്‌തുക്കളുടെ പിന്നാലെ പായുന്ന മനുഷ്യനോടാണ്‌ ഋഷിയുടെ ഈ ഓര്‍മ്മപ്പെടുത്തല്‍. ഈ അന്വേഷണം നീ ഇപ്പോള്‍ ഇവിടെ നടത്തുന്നില്ല എങ്കില്‍, അവനവനില്‍ തന്നെ സത്യത്തെ കണ്ടെത്തുന്നില്ല എങ്കില്‍ അത്‌ മഹാനഷ്‌ടമായിരിക്കും. ഇവിടെ ഈ പ്രകരണം അവസാനിക്കുകയാണ്‌.
ഇനി ഉപനിഷത്ത്‌ പറയുന്നത്‌ ഒരു കഥയാണ്‌. ഈ കഥകളെല്ലാം പ്രതീകാത്മകങ്ങളാണ്‌. അവയെ യഥാര്‍ത്ഥമായി നടന്നിട്ടുള്ളതാണെന്നു വിശ്വസിച്ചാല്‍ അബദ്ധമാകും. മനുഷ്യനില്‍ തത്വബോധം ഉറപ്പിക്കാന്‍ വേണ്ടിയുള്ള സരളമായ ഒരു ശ്രമം എന്നേ ധരിക്കേണ്ടതുള്ളു. ഉപനിഷത്തുക്കള്‍ പഠിച്ചുക്കഴിയുമ്പോഴേ വേദത്തിന്റെ താല്‍പര്യം മനസ്സിലാകൂ. പുരാണോതിഹാസങ്ങളുടെ സാരം ഗ്രഹിക്കണമെങ്കിലും ഉപനിഷത്ത്‌ പഠനം ആവശ്യമാണ്‌. കഥ ഇങ്ങനെ തുടങ്ങുന്നു. 
ബ്രഹ്മ ഹ ദേവേഭ്യോ വിജിഗ്യേ, തസ്യഹ
ബ്രഹ്മണോ വിജയേ ദേവാ അമഹീയന്ത
ത ഐക്ഷന്താസ്‌മാകമേ വായം വിജയോ
സ്‌മാകമേവായം മഹിമേതി.
പണ്ടൊരിക്കല്‍ ദേവന്‍മാരും അസുരന്‍മാരും തമ്മില്‍ ഘോരമായ ഒരു യുദ്ധം നടന്നു. യുദ്ധത്തിനിടയില്‍ ചില്ലപ്പോള്‍ ദേവന്‍മാരുടെ ശക്തി ക്ഷയിക്കുകയും അസുരന്‍മാരുടെ ശക്തി വര്‍ദ്ധിക്കുകയും ചെയ്യും. ചിലപ്പോള്‍ അസുരന്‍മാരുടെ ബലം കുറയും ദേവന്‍മാരുടെ ബലം കൂടും. ക്ഷീണം വരുന്ന സമയത്ത്‌ ദേവന്‍മാര്‍ ഉള്ള ശക്തിയെല്ലാം പ്രയോഗിച്ച്‌ അസുരന്‍മാരെ നേരിടും. 
ഇവിടെ പറയുന്നത്‌ ബ്രഹ്മ ദേവേഭ്യോ വിജിഗ്യേ എന്നാണ്‌. ബ്രഹ്മത്തിന്റെ അനുഗ്രഹംക്കൊണ്ട്‌ ദേവന്‍മാര്‍ അസുരന്‍മാരുടെ മേല്‍ വിജയം വരിച്ചു എന്നാണ്‌. അത്‌ ബ്രഹ്മത്തിന്റെ അനുഗ്രഹം മൂലം ഉണ്ടായ വിജയമായിരുന്നു. ദേവന്‍മാര്‍ വിജയം തങ്ങളുടേതാണെന്ന്‌ അഭിമാനിച്ചു, അഹങ്കരിച്ചു. നമ്മുടെ ഈ മഹത്തായ വിജയം ആഘോഷിക്കുക തന്നെ എന്നായി ദേവന്‍മാര്‍.
ജീവിതത്തില്‍ പലതരത്തിലുള്ള വിജയങ്ങള്‍ പലപ്പോഴായി നമ്മളെല്ലാവരും നേടാറുണ്ട്‌. ആ വിജയത്തിന്റെ പുറകിലുള്ള രഹസ്യം യഥാര്‍ത്ഥത്തില്‍ എന്താണെന്ന്‌ ആലോചിക്കാതെ ``എന്റെ വിജയം'' എന്നഹങ്കരിക്കുന്നവരാണ്‌ സാധാരണ എല്ലാവരും തന്നെ. അങ്ങനെയുളള നമ്മെ നേരാം വണ്ണമൊന്നു ചിന്തിപ്പിക്കാന്‍ കൂടിയുളളതാണ്‌ ഈ കഥ. അതിനെ വളരേ ആലങ്കാരികമായി ദേവാസുരയുദ്ധമെന്ന കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു എന്നു മാത്രം. ഋഷി കഥ തുടരുകയാണ്‌.
തദ്ധൈഷാം വിജജ്ഞൌ തേഭ്യോ ഹ പ്രാദുര്‍ബദ്രൂവ 
തന്ന വ്യജാനത കിമിദം യക്ഷമിതി 
ദേവന്‍മാരുടെ മനസ്സിലെ അഹങ്കാരം അറിഞ്ഞ്‌ ബ്രഹ്മം അവരുടെ മുന്നില്‍ ആവിര്‍ഭൂതനായി. എന്നാല്‍ ഈ ദിവ്യമായ രൂപം എന്താണ്‌ എന്ന്‌ ദേവന്‍മാര്‍ക്കു മനസ്സിലായില്ല.
ഇവിടെ ബ്രഹ്മത്തെ ഋഷി ഒരു കഥാപാത്രമാക്കിയിരിക്കുന്നു. ആ സ്ഥിതിക്കു ബ്രഹ്മത്തിനും മാനുഷികമായ ഭാവങ്ങള്‍ നല്‍കുക എന്നുള്ളത്‌ ഋഷിയുടെ ധര്‍മ്മമാണ്‌. തന്നെ വിസ്‌മരിച്ചുക്കൊണ്ട്‌ വിജയാഘോഷം നടത്തുന്ന ദേവന്‍മാരെ ഒരു പാഠം പഠിപ്പിക്കണമെന്നു ബ്രഹ്മം നിശ്ചയിച്ചു. അതുക്കൊണ്ട്‌ അത്‌ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ക്കു മനസ്സിലാക്കാത്ത വിധത്തിലാണ്‌ ബ്രഹ്മം പ്രകടമായത്‌. ഒരു യക്ഷന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നാണ്‌ ഇവിടെ പറഞ്ഞിരിക്കുന്നത്‌. അങ്ങേയറ്റം സുന്ദരന്‍ എന്നാണ്‌ യക്ഷന്‍ എന്ന പദത്തിനര്‍ത്ഥം. യക്ഷി അങ്ങേയറ്റം സുന്ദരിയും.വാക്കുകണ്ട്‌ ഏതായാലും പേടിക്കേണ്ടതില്ല. ഇതെന്താണ്‌ മുന്നില്‍ വന്നു നില്‍ക്കുന്നത്‌ എന്ന്‌ ദേവന്‍മാര്‍ അത്ഭുതത്തോടെ നോക്കി നിന്നു.
Kenopanishad 19
തേ �ഗ്നിമബ്രുവഞ്‌ജാതവേദ ഏതദ്വിജാനീഹി കിമിദം
യക്ഷമിതി തഥേതി.
യക്ഷനെ കണ്ട്‌ അമ്പരന്ന അവര്‍ അഗ്നിയോടപേക്ഷിച്ചു. ``അല്ലയോ അഗ്നിദേവാ! ഈ യക്ഷം എന്താണെന്നറിഞ്ഞുവന്നാലും....'' അങ്ങനെയാകാമെന്നു അഗ്നിദേവന്‍ സമ്മതിച്ചു. ദേവന്‍മാര്‍ അഗ്നിയെ ജാതവേദന്‍ എന്നാണ്‌ സംബോധന ചെയ്യുന്നത്‌. ജാതവേദന്‍ എന്നത്‌ അഗ്നിയുടെ മറ്റൊരു പേരാണ്‌. ജാതമായിട്ടുള്ളതെല്ലാം അറിയുന്നവന്‍ എന്നാണ്‌ അതിനു അര്‍ത്ഥം. ജാതം- ജനിക്കുക, വേദം - അറിവ്‌. ഈ ഭൂമിയില്‍ ജാതമായിട്ടുള്ളതിനെയെല്ലാം അറിയുന്നവന്‍ എന്നു പറയാനുള്ള കാരണം, എല്ലാ ജീവജാലങ്ങളുടേയും ജന്മത്തിനു പിറകിലുമുണ്ട്‌ ഒരഗ്നിതത്വം. ഒരു തപം. തപം എന്നാല്‍ നിറഞ്ഞ ചൂടാണ്‌. എല്ലാം അറിയുന്നവനാണ്‌ അഗ്നി. അതുക്കൊണ്ട്‌ എല്ലാ കര്‍മ്മങ്ങളും നമ്മള്‍ ചെയ്യുന്നത്‌ അഗ്നിയെ സാക്ഷിയാക്കിയിട്ടാണ്‌. അഗ്നിയെ മറച്ചുവെച്ച്‌ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല എന്നതാണ്‌. നമ്മള്‍ പ്രത്യക്ഷത്തില്‍ കാണുന്ന അഗ്നിക്കുമപ്പുറം ഒരഗ്നി തത്വമുണ്ട്‌. ഓരോ ശരീരത്തിനകത്തും അഗ്നിസാന്നിദ്ധ്യമുണ്ട്‌. ഉദാഹരണം മരങ്ങള്‍ തമ്മില്‍ ഉരയുമ്പോള്‍ ഉണ്ടാകുന്ന തീ. അതിനകത്ത്‌ പ്രകൃത്യായുള്ള തീ ഈ പ്രത്യേക സാഹചര്യത്തില്‍ പ്രകടമാകുന്നു. അതുക്കൊണ്ടാണ്‌ എല്ലാം അറിയുന്ന അഗ്നിയെ- ജാതവേദനെ- യക്ഷം എന്തെന്നറിഞ്ഞുവരാനായി ദേവന്‍മാര്‍ തിരഞ്ഞെടുത്തത്‌. പക്ഷെ അഗ്നിക്കു മനസ്സിലായില്ല ഈ യക്ഷന്‍ ആരാണെന്ന്‌.
തേ�ഗ്നിമബ്രുവഞ്‌ജാതവേദ ഏതദ്വിജാനീഹി കിമിദം
യക്ഷമിതി തഥേനി.
തങ്ങളുടെ മുമ്പില്‍ പ്രകടമായ ആ മഹായക്ഷത്തെ കണ്ട്‌ അമ്പരന്നുപോയ ദേവന്‍മാര്‍ അഗ്നിയോട്‌ പറഞ്ഞു, `` അല്ലയോ അഗ്നിദേവാ! ഈ അത്ഭുതസ്വരൂപം എന്താണെന്നറിഞ്ഞു വന്നാലും.... സര്‍വ്വവും അറിയുന്ന അഗ്നി അഹങ്കാരത്തോടെ ആ ആവശ്യം നിറവേറ്റാമെന്ന്‌ സമ്മതിക്കുകയും ചെയ്‌തു.
ദേവന്‍മാര്‍ക്കു മുമ്പില്‍ കുറച്ചകലെയായി കാണപ്പെട്ട ബ്രഹ്മത്തിന്റെ തന്നെ യക്ഷരൂപത്തെ അഗ്നിദേവന്‍ സമീപിച്ചു. അങ്ങ്‌ ആരാണെന്നു അഗ്നി അങ്ങോട്ടു ചോദിക്കും മുമ്പ്‌ തന്നെ യക്ഷന്‍ അഗ്നിയോട്‌ ചോദിച്ചു , നീ ആരാണ്‌?
തഭദ്യദ്രവത്തമഭ്യവദത്‌, കോ�സീത്യഗ്നിര്‍വാ
അഹമസ്‌മീത്യ ബ്രവിജ്ഞാതവേദാ വാ അഹമസ്‌മീതി`
ലോകം മുഴുവന്‍ അറിയപ്പെടുന്ന അഗ്നിയാണ്‌ ഞാന്‍. ജാതവേദസ്സ്‌ എന്നും എനിക്കു പേരുണ്ട്‌'' അഗ്നി തന്റെ ശക്തിയിലുള്ള അഭിമാനത്തോടെ മറുപടി നല്‍കി.
അഗ്നിയോട്‌ അതുവരെയായി ആരും നീ ആരാണെന്നു ചോദിച്ചിട്ടില്ല. ആദ്യമായാണ്‌ ഒരാള്‍ അതിനു മുതിരുന്നത്‌. അഗ്നിയുടെ മറുപടി യക്ഷനെ തൃപ്‌തനാക്കിയില്ല. വീണ്ടും യക്ഷന്‍ ചോദിച്ചു:
തസ്‌മീം സ്‌ത്വയി കിം വീര്യമിത്യപീദം സര്‍വ്വംദേഹേയം
യദിദം പൃഥിവ്യാമിതി
``ലോകപ്രസിദ്ധന്‍ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന നിന്നില്‍ എന്തു വീര്യമാണുള്ളത്‌''?
`` ഈ ലോകത്തിലുള്ള സര്‍വ്വതിനേയും ചുട്ടെരിച്ചു ചാമ്പലാക്കാനുള്ള ശക്തി എനിക്കുണ്ട്‌. അഗ്നിയുടെ വാക്കുകളില്‍ അഹങ്കാരവും അഭിമാനവും മുറ്റി നിന്നിരുന്നു.സര്‍വ്വം ദഹേയം എന്നാണ്‌ അഗ്നി അതിനു മറുപടി നല്‍കിയത്‌. അപ്പോള്‍ യക്ഷനു തോന്നി, ഇവന്റെ ശക്തിയെ ഒന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം.
തസ്‌മൈ തൃണം നിദധാവേത ദ്ദഹേതി
തദുപപ്രേയായ സര്‍വജവേന തന്ന ശശാക ദഗ്‌ധും
സ തത ഏവ നിവവൃതേ നൈതദശകംവിജ്ഞാതും
യദേത ദൃക്ഷമിതി.
അഗ്നിയുടെ അഹങ്കാരം ഇല്ലാതാക്കാന്‍ വേണ്ടി യക്ഷന്‍ അഗ്നിയുടെ മുമ്പിലേക്കു ഒരു പുല്‍ക്കൊടി ഇട്ടുക്കൊടുത്തു.എന്നിട്ടു പറഞ്ഞു. ഏതത്‌ ദഹ- ഇതിനെ നീ ദഹിപ്പിക്കുക. അഗ്നി തന്റെ ശക്തികളത്രയും പ്രയോഗിച്ചിട്ടും ആ പുല്ലിനെ ദഹിപ്പിക്കാന്‍ സാധിച്ചില്ല. സാധാരണഗതിയില്‍ അഗ്നി അരികില്‍ കൂടി പോയാല്‍തന്നെ ഏതു പുല്‍ക്കൊടിയും വാടിക്കരിയും. ഇതെന്തത്ഭുതം എന്നു പറഞ്ഞുക്കൊണ്ട്‌ അഗ്നി പിന്‍വാങ്ങി. ദേവന്‍മാരുടെ അടുത്ത്‌ ചെന്ന്‌ അഗ്നി തന്റെ നിസ്സഹായത ധരിപ്പിച്ചു.
അഥ വായുമബ്രുവന്വായ വേത ദ്വിജാനീഹി
കിമേതദ്യക്ഷമിതി തഥേതി
ദേവന്‍മാര്‍ വായുവിനോടാവശ്യപ്പെട്ടു. ``അല്ലയോ വായു ! അങ്ങ്‌ ചെന്ന്‌ ഈ യക്ഷം എന്താണ്‌ എന്ന്‌ മനസ്സിലാക്കി വരിക.'' ``അങ്ങനെയാകട്ടെ''വായുവും യക്ഷത്തിന്റെ അരികത്തേക്കു യാത്രയായി. ആദ്യം പോയ ആള്‍ക്ക്‌ കാര്യം നടത്താന്‍ സാധിച്ചില്ല. സ്വാഭാവികമായും രണ്ടാമത്തെ ആളില്‍ അഹങ്കാരമുണ്ടായി. ``അവനാല്‍ സാധിക്കാത്ത കാര്യം ഞാന്‍ നിര്‍വഹിക്കുക തന്നെ ചെയ്യും.''ഉപനിഷത്ത്‌ കഥ പറയുമ്പോള്‍ നമ്മുടേതായ വികാരവിചാരങ്ങള്‍ കഥാപാത്രങ്ങളെ സ്വാധീനിക്കുന്നതു കാണാം. യക്ഷത്തിനെ സമീപിച്ച വായുവിനു എന്തു സംഭവിച്ചു എന്നു നോക്കാം.

Kenopanishad20
അഗ്നിയേക്കാള്‍ അഹംഭാവത്തോടുകൂടിയാണ്‌ വായു യക്ഷത്തിന്റെ മുമ്പിലേക്കു ചെന്നത്‌. അഗ്നിയോടു ചോദിച്ച അതേ ചോദ്യം യക്ഷന്‍ വായുവിനോടും ചോദിച്ചു. കോസി തീ- നീ ആരാണ്‌. വായുവിന്റെ മറുപടി, `` ഞാന്‍ വായുവാണ്‌, മാതരീശ്വരന്‍ എന്നും എനിക്കു പേരുണ്ട്‌.'' മാതരീശ്വരന്‍ എന്നാല്‍ പ്രപഞ്ചത്തില്‍ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നവന്‍ എന്നാണര്‍ത്ഥം. `` ഞാന്‍ എല്ലായിടത്തും നിറഞ്ഞിരിക്കുന്നവനാണ്‌.'' വായു എടുത്തു പറഞ്ഞു. ഉടനെ യക്ഷന്‍ ചോദിച്ചു.
തസ്‌മീം സ്‌ത്വയി കിം വീര്യമിത്യപീദം
സര്‍വമാദദീയ യദിദം പൃഥിവ്യാമതി.
`` സര്‍വ്വവ്യാപിയാണ്‌ ഞാന്‍ എന്ന്‌ അങ്ങ്‌ പറഞ്ഞുവല്ലൊ. എന്തു വീര്യമാണ്‌ അങ്ങേക്കുള്ളത്‌?'' അതിനു വായു മറുപടി പറഞ്ഞു. `` ഈ ഭൂമിയിലുള്ള സകലതിനേയും പൊക്കിയെടുക്കാന്‍ എനിക്കാവും.'' എത്ര വലിയ കൊടുംങ്കാറ്റും വായുവിന്റെ ചെറിയൊരു ശക്തി പ്രകടനം മാത്രമാണ്‌. ഈ ഭൂമിയിലെന്തൊക്കെയുണ്ടൊ അതിനെയൊക്കെ കാറ്റിനു ക്ഷണനേരംക്കൊണ്ട്‌ തകിടം മറയ്‌ക്കാനാകും. അഗ്നിയെ എന്നപ്പോലെ തന്നെ വായുവിനേയും പരീക്ഷിക്കാന്‍ യക്ഷന്‍ തയ്യാറായി.
തസ്‌മൈ തൃണം നിദധാവേതദാദാത്‌ സ്വേതി
തദുപ പ്രേയായ സര്‍വജവേന തന്ന ശശാകാദാതും,
സ തത ഏവ നിവവൃതേ നൈതദശകം
വിജ്ഞാതും യദേതദ്യക്ഷമിതി
യക്ഷം വായുവിന്റെ മുമ്പില്‍ ഒരു പുല്‍ക്കൊടി വെച്ചുക്കൊണ്ടു പറഞ്ഞു, `` അതെടുത്തു മാറ്റുക'. വായുവിനു ആ പുല്‍ക്കൊടി എടുത്തു മാറ്റുവാന്‍ ഒട്ടും പ്രയാസമില്ല. വിരല്‍ തുമ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു തരി പൊടി ഊതിക്കളയുന്ന ലാഘവത്തോടെ അതു ചെയ്യാം. എന്നാല്‍ അപ്പോള്‍ സര്‍വജവേന- സര്‍വ ശക്തിയോടും കൂടി തത്‌ ഉപപ്രേയായ- അതിനെ സമീപിച്ചു. തത്‌- അതിനെ ആ ദാതും- എടുക്കുവാന്‍ നശശാക- സാധിച്ചില്ല. ഉള്ള ശക്തിയെല്ലാം പ്രയോഗിച്ചിട്ടും വായുവിന്‌ ആ പുല്‍ക്കൊടിയെ ഒന്നനക്കാന്‍പ്പോലും കഴിഞ്ഞില്ല. ഏതാണീ യക്ഷം എന്ന്‌ മനസ്സിലാക്കാന്‍ കഴിയാതെ വായുവും അവിടെ നിന്ന്‌ ലജ്ജയോടെ മടങ്ങിപ്പോയി. മുമ്പില്‍ നില്‍ക്കുന്ന യക്ഷം ആരാണെന്നു ചോദിക്കാന്‍പ്പോലും വായുവിനു സാവകാശം കിട്ടിയില്ല.
അഥേന്ദ്രമബ്രുവന്മഘവന്നേതദ്വിജാനീഹി
കിമേതദ്യക്ഷമിതി തഥേതി
തദഭ്യദ്രവത്തസ്‌മാത്തിരോദധേ.
മൂന്നാമനായി ദേവന്‍മാര്‍ തങ്ങളുടെ രാജാവായ ദേവേന്ദ്രനെയാണ്‌ യക്ഷന്റെ അടുത്തേക്കു പറഞ്ഞയച്ചത്‌. എല്ലാ യജ്ഞങ്ങളുടേയും ഫലം അനുഭവിക്കുന്ന ദേവനാണ്‌ ഇന്ദ്രന്‍. മഹാബലവാന്‍. അതുക്കൊണ്ട്‌ യക്ഷത്തിന്റെ രഹസ്യമറിയാന്‍ തീര്‍ച്ചയായും ദേവേന്ദ്രനാകും. ആ ഒരഹങ്കാരം ഇന്ദ്രനുമുണ്ടായിരുന്നു. എന്നാല്‍ ദേവേന്ദ്രന്‍ മുമ്പിലെത്തിയതോടെ യക്ഷം അപ്രത്യക്ഷനായി. നീ ആരാണെന്നു ചോദിക്കാന്‍ പോലും യക്ഷന്‍ തയ്യാറായില്ല. യക്ഷത്തിന്റെ രൂപംപോലും കാണാന്‍ ഇന്ദ്രനു അവസരം കിട്ടിയില്ല. ഇന്ദ്രനു വലിയ മനസ്‌താപമായി. അഗ്നിയും വായുവും യക്ഷനെ നേരില്‍ കണ്ടതാണ്‌. തനിക്കു അത്രയുംപോലും സാധിച്ചില്ലല്ലൊ. യക്ഷം അവരോട്‌ സംസാരിക്കുകയും ചെ.യ്‌തു. തന്നോട്‌ അതും ഉണ്ടായില്ല. അഗ്നിക്കും വായുവിനും തന്റെ കഴിവുകളെക്കുറിച്ചു പറയാന്‍ ഇടക്കിട്ടി. തന്റെ കാര്യം......
സ തസ്‌മിന്നേവാകാശേ സ്‌തിയമാജഗാമ
ബഹുശോഭമാനമുമാം ഹൈമവതീം താം
ഹോ വാചാ, കിമേതദ്യക്ഷമിതി.
സ -അവന്‍, തസ്‌മിന്‍ ആകാശേ ഏവ- അവിടെ തന്നെ ആകാശത്തില്‍ ബഹുശോഭമാനാം- ഏറ്റവുമധികം പ്രകാശരൂപിണിയായുള്ളവളും ഹൈമവതീം- ഹിമവത്‌ പുത്രിയുമായ ഉമയെകണ്ടു.
Keniyano shad 21
ഉമയോട്‌ ഇന്ദ്രന്‍ ചോദിച്ചു `` കിമേതദ്‌ യക്ഷമിതി?''- ഈ യക്ഷം ആരാണ്‌. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഉമയെ ഹൈമവതിയായി ഹിമാലയ പര്‍വ്വതത്തിന്റെ പുത്രിയായി ഋഷി അവതരിപ്പിച്ചിരിക്കുന്നു. പര്‍വ്വതം ഒരു കുഞ്ഞിനു ജന്മം നല്‍കുമൊ? അത്‌ സാധ്യമാണൊ? ഇത്‌ തത്വവിചാരമാണ്‌. കഥയുടെ തത്വമാണ്‌ നമ്മള്‍ ഉല്‍ക്കൊള്ളേണ്ടത്‌. പര്‍വ്വതപുത്രിയെന്നു പറയുമ്പോള്‍ പര്‍വ്വതംപോലെ ദൃഢമായിട്ടുള്ള ഇളക്കമില്ലാത്ത വസ്‌തു എന്നാണ്‌ ധരിക്കേണ്ടത്‌. അത്‌ അറിവാണ്‌. ഇവിടെ ഉമ അറിവിന്റെ പ്രതീകമാണ്‌. ആ അറിവിനോടാണ്‌ ഇന്ദ്രന്‍ അന്വേഷിക്കുന്നത്‌. അഗ്നിയും വായുവും ഇന്ദ്രനും ഇന്ദ്രീയങ്ങളാണ്‌. ഇന്ദ്രിയങ്ങള്‍ എത്ര അശക്തങ്ങളാണ്‌, അപര്യാപ്‌തങ്ങളായിട്ടുള്ളതാണ്‌ എന്ന്‌ ഈ കഥയിലൂടെ ഉപനിഷത്ത്‌ നമ്മെ ബോധിപ്പിക്കുന്നു. ഇന്ദ്രിയങ്ങള്‍ക്കു ഏകദേശമൊന്ന്‌ അടുക്കാനേ പറ്റു. ശരിയായി അറിയാന്‍ അവയ്‌ക്കു പ്രാപ്‌തിയില്ല. മുന്‍ അധ്യായത്തില്‍ കണ്ട `` യദ്‌ വാചാനഭ്യുദിതം യേന വാഗഭ്യുദ്യുതേ......'' തുടങ്ങിയ മന്ത്രങ്ങളുടെ പൊരുള്‍ മനസ്സില്‍ നന്നായി പതിയാനുതകുന്ന ഒരു കഥയാണിത്‌. വായു ഒരു പുല്‍ക്കൊടിപ്പോലും പറത്താന്‍ കഴിയാത്തവനായി പിന്‍വാങ്ങി. അതുപ്പോലെതന്നെ അഗ്നിയും. ഒരു പുല്‍നാമ്പിനെ ദഹിപ്പിക്കാന്‍ വേണ്ട ശക്തി ഉണ്ടായില്ല. ഇന്ദ്രിയങ്ങളുടെ പിന്‍മാറ്റത്തെയാണ്‌ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്‌. ബ്രഹ്മത്തെ അറിയാന്‍ ഇന്ദ്രിയങ്ങള്‍ക്കാവില്ല. ആ വഴിക്കു ശ്രമിച്ചാല്‍ പരാജയമായിരിക്കും ഫലം എന്ന്‌ ഋഷി ആലങ്കാരികമായി നമ്മള്‍ക്കു പറഞ്ഞു തരുന്നു. ഇന്ദ്രിയങ്ങള്‍, മനസ്സ്‌, ബുദ്ധി, ബോധം......ഇതാണിതിന്റെ ക്രമം. ഇതില്‍ മനസ്സ്‌ ഇന്ദ്രനാണ്‌.
ചെറിയൊരു സ്‌ക്രൂ. അത്‌ നമ്മള്‍ കാണുന്നുണ്ട്‌. പക്ഷെ എന്താണെന്നറിയുന്നില്ല. അത്‌ വാച്ചിന്റെ അകത്തുള്ള ഒരു ഭാഗമാണെന്നു ആരോ പറഞ്ഞു തരുന്നു.നമ്മള്‍ക്കു കാര്യം മനസ്സിലായി. ഇനി അത്‌ നമ്മള്‍ മറക്കില്ല. കാരണം ആ വസ്‌തു കാണുകയും അതെന്താണെന്നു മനസ്സിലാക്കുകയും ചെയ്‌തിരിക്കുന്നു. ഇവിടെ നടക്കുന്നത്‌ മനസ്സും കണ്ണും ചേര്‍ന്നുള്ള ഒരു ഏര്‍പ്പാടാണ്‌. മുമ്പ്‌ അത്‌ നടന്നിട്ടില്ലായിരുന്നു. കണ്ണ്‌ കണ്ടു എന്നാല്‍ മനസ്സിലാക്കിയിട്ടില്ല എന്നായിരുന്നു സ്ഥിതി. അഗ്നിയുടേയും വായുവിന്റേയും ഉദാഹരണം ഇതാണ്‌ കാണിക്കുന്നത്‌. യക്ഷനെ കണ്ടു എന്നാല്‍ എന്താണെന്നു മനസ്സിലാക്കിയില്ല. ഇന്ദ്രനാകുന്ന മനസ്സ്‌ കുറച്ചുകൂടി അടുത്തേക്കു ചെന്നു. അപ്പോള്‍ ഹൈമവതിയായ ഉമ പ്രത്യക്ഷപ്പെട്ടു. ഇന്ദ്രിയങ്ങളുടെ തലവും മനസ്സിന്റെ തലവും വളരേയധികം വിഭിന്നമാണ്‌. മനസ്സ്‌ എത്തേണ്ടിടത്തെത്തി. അപ്പോള്‍ അറിവ്‌ സംവാദത്തിനു തയ്യാറായി. അതെങ്ങനെയുള്ള അറിവായിരുന്നു?.... അചഞ്ചലമായ...... ദൃഢമായ അറിവ്‌. ആ അറിവ്‌....ശുഭ്രവും സ്വച്ഛവുമാണ്‌. ശോഭായമാനമാണ്‌..... സത്യഗുണ പ്രധാനമാണ്‌. ഇളക്കമില്ലാത്തതാണ്‌. ആ അറിവിനോടാണ്‌ ഇന്ദ്രന്‍ ആരായുന്നത്‌. `` ഇവിടെ പ്രകടമായ ആ യക്ഷം ആരാണ്‌? അപ്പോള്‍ അറിവ്‌ ഇന്ദ്രനു നല്‍ക്കുന്ന മറുപടി: കേനോപനിഷത്തിലെ നാലാം ഖണ്‌ഡത്തിലാണ്‌ നമ്മള്‍ ഇത്‌ കാണുക.
സ ബ്രഹ്മേതി ഹോ വാചാ ബ്രഹ്മണോ വാ ഏതദ്‌ വിജയേ
മഹീയധ്യമിതി തതോ ഹൈമ വിദാഞ്ചകാര ബ്രഹ്മേതി.
ദേവന്‍മാര്‍ കണ്ടത്‌ ബ്രഹ്മത്തെയായിരുന്നുവെന്നും, അവര്‍ നേടിയെന്നു കരുതുന്ന മഹത്തായ വിജയം യഥാര്‍ത്ഥത്തില്‍ ബ്രഹ്മ ത്തിന്റെതായിരുന്നുവെന്നും ഉമ ഇന്ദ്രനു പറഞ്ഞുക്കൊടുത്തു. അങ്ങനെയാണ്‌ തങ്ങള്‍ കണ്ട യക്ഷം ബ്രഹ്മമായിരുന്നുവെന്നു ദേവന്‍മാര്‍ക്കു മനസ്സിലാക്കാന്‍ സാധിച്ചത്‌.
ഏതദ്‌ വിജയേ മഹീയദ്യം ഇതി- നിങ്ങളുടെ മഹിമ മുഴുവന്‍ അതിന്റെ അനുഗ്രഹംക്കൊണ്ടു മാത്രമാണ്‌. ദേവന്‍മാര്‍ കരുതി തങ്ങളുടെ വിജയത്തിനു നിദാനം തങ്ങളുടെ തന്നെ മാഹാത്മ്യമാണെന്ന്‌. എത്ര അബദ്ധമായിരുന്നു ആ ധാരണ!.
വേറൊരു ഉപനിഷത്തില്‍ ഈ തത്വം വ്യാഖ്യാനിച്ചിരിക്കുന്നത്‌ ഇങ്ങനെയാണ്‌. കണ്ണും, കാതും, മൂക്കും ഒക്കെ അഹങ്കരിച്ചു, തങ്ങളാണ്‌ കേമന്‍മാര്‍ എന്ന്‌. ഓരോരുത്തരും അവനവന്റെ വഴിയെ പോകാന്‍ നിശ്ചയിച്ചു. അപ്പോള്‍ പ്രാണനും പറഞ്ഞു, ``ഞാനും പോവുകയാണ്‌'' അതുക്കേട്ടപാടെ മറ്റെല്ലാവരും ഭയന്നു. `` നീ പോകല്ലേ, നീയില്ലെങ്കില്‍ ഞങ്ങളില്ല'' എന്നായി അവര്‍. അതോടെ പ്രാണനു അഹങ്കാരം മുറ്റി. `` ഞാനാണ്‌ സര്‍വ്വ ശ്രേഷ്‌ഠന്‍''. പ്രാണന്റെ പുറകിലിരിക്കുന്ന ആളെ- ബോധത്തെ- എല്ലാവരും മറന്നു. ബോധമില്ലാതായിക്കഴിഞ്ഞാല്‍ പിന്നെ പ്രാണനുമില്ല എന്നതാണ്‌ സത്യം. ആ ബോധത്തിലാണ്‌ ആദ്യത്തെ ശക്തിസ്‌പന്ദനം- പ്രാണസ്‌പന്ദനം നടക്കുന്നത്‌. അതില്‍ നിന്നാണ്‌ ബുദ്ധി, മനസ്സ്‌, ഇന്ദ്രിയങ്ങള്‍, ഇന്ദ്രിയ വിഷയങ്ങള്‍ തുടങ്ങിയവ പ്രകടമാവുന്നത്‌. ഉപനിഷത്തില്‍ പറയുന്നുണ്ട്‌ ``ഇന്ദ്രീയേഭ്യഃ പരാ ഹ്യര്‍ത്ഥാ, അര്‍ത്ഥേഭ്യശ്ച പരം മനഃ
മനസസ്‌തു പരാ ബുദ്ധിര്‍ ബുദ്ധേരാത്മാ മഹാന്‍പരഃ
മഹത്‌ പരമവ്യക്തമവ്യക്താത്‌ പുരുഷഃ പരഃ
പുരുഷാന്ന പരം കിം ചില്‍സാ കാഷ്‌ഠാ സാ പരാഗതഃ.''
ശബ്‌ദസ്‌പര്‍ശ രൂപ ഗന്ധ രസാദികളെ അറിയുന്നവയാണ്‌ ഇന്ദ്രിയങ്ങള്‍. അതിനു പുറകിലാണ്‌ മനസ്സ്‌. മനസ്സിനും അപ്പുറത്തുള്ള തലങ്ങളെ അവ്യക്തം എന്നു പറയുന്നു. അവ്യക്തത്തിനുമപ്പുറത്തായി മഹാനാത്മ. അതുക്കഴിഞ്ഞാല്‍ പുരുഷന്‍. അവിടെ എത്തിക്കഴിഞ്ഞാല്‍ സാകാഷ്‌ട സ പരാഗതി. അത്യന്തപരമായ സ്ഥാനം. ഗീത പറയുന്നു, `` യദ്‌ ഗത്വ ന നിവര്‍ത്തന്തേ ത ധാമ പരമം മമ''. എവിടെ എത്തിക്കഴിഞ്ഞാലാണോ തിരിച്ചു വരവില്ലാത്തത്‌ അതാണ്‌ എന്റെ സ്ഥാനം. ആ ധാമം എവിടെയാണെന്ന്‌ പര്‍വ്വത പുത്രിയായ ഉമ ഇന്ദ്രനു പറഞ്ഞുക്കൊടുത്തു. അങ്ങനെ ഉമയില്‍ നിന്നും തങ്ങള്‍ കണ്ട യക്ഷം ബ്രഹ്മമാണെന്നു ഇന്ദ്രന്‍ മനസ്സിലാക്കി.
തുടര്‍ന്ന്‌ നമ്മള്‍ ഉപനിഷത്തിന്റെ തത്വചിന്തയുടെ വഴിയിലേക്കു കടക്കുകയാണ്‌.
Kenopanishad 22
തസ്‌മാദ്വാ ഏതേ ദേവാ
അതിതരാമിവാന്യാന്ദേവാന്യദഗ്നിര്‍വായുരിന്ദ്രസ്‌തേ
ഹ്യേനന്നേദിഷ്‌ഠം പസ്‌പൃശുസ്‌തേ ഹ്യേനത്‌ പ്രഥമോ
വിദാഞ്ചകാര ബ്രഹ്മേതി.
അഗ്നി വായു ഇന്ദ്രന്‍ എന്നീ ദേവന്‍മാര്‍ യക്ഷരൂപത്തിലാണെങ്കിലും ബ്രഹ്മത്തെ നേരില്‍ കണ്ടു. സംവാദരൂപത്തില്‍ സ്‌പര്‍ശിക്കുകയും ചെയ്‌തു. അതുക്കൊണ്ട്‌ ദേവന്‍മാരുടെ കൂട്ടത്തില്‍ അവര്‍ ശ്രേഷ്‌ഠന്‍മാരായി കരുതുന്നു.
വളരേ ശ്രദ്ധാപൂര്‍വ്വം ശ്രദ്ധിക്കേണ്ട ഭാഗമാണിത്‌. ഈയൊരു പൊരുള്‍ നന്നായി ധരിക്കാതെ പോയാല്‍ തുടര്‍ന്നുള്ളതൊന്നും മനസ്സിലാക്കാന്‍ സാധിക്കാതെ വരും. ഇന്ദ്രന്‍ ഉമയെ ദര്‍ശിച്ചു. ഉമയില്‍ നിന്ന്‌ ബ്രഹ്മത്തെക്കുറിച്ചു മനസ്സിലാക്കി. ഇനി കഥയുടെ തത്വത്തിലേക്ക്‌ ഉപനിഷത്ത്‌ നമ്മെ സ്വാഗതം ചെയ്യുകയാണ്‌.
തസ്‌മാദ്വാ ഇന്ദ്രോ �തിതരാമിവാന്യാന്ദേവാന്‍ സ
തസ്‌മാദ്വാ ഇന്ദ്രോ �തിതരാമിവാന്യാന്ദേവാന്‍ സ
ഹ്യേനന്നേദിഷ്‌ഠം പസ്‌പര്‍ശ,
സ ഹ്യേനത്‌ പ്രഥമോ വിദാഞ്ചകാര ബ്രഹ്മേതി.
ബ്രഹ്മമാണെന്നു ആദ്യം മനസ്സിലാക്കിയത്‌ ഇന്ദ്രനാണ്‌. അതുക്കൊണ്ട്‌ ദേവന്‍മാര്‍ക്കിടയില്‍ ഇന്ദ്രന്‍ വിശിഷ്‌ഠനായി. മറ്റു ദേവന്‍മാരേക്കാള്‍ മാഹാത്മ്യമുള്ളവനായി.
അഗ്നിയും വായുവും ബ്രഹ്മത്തെ കണ്ടു. എന്നാല്‍ അത്‌ ബ്രഹ്മമാണന്ന്‌ മനസ്സിലാക്കാന്‍ സാധിച്ചില്ല. ബ്രഹ്മവുമായി സംസാരിച്ചിട്ടും യഥാര്‍ത്ഥത്തില്‍ അതെന്താണ്‌ എന്നറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഉപനിഷത്തില്‍ `` സ്‌പര്‍ശിച്ചു'' എന്നാണ്‌ കാണുക. അനുഭവിച്ചു എന്നാണ്‌ ഇവിടെ അര്‍ത്ഥമാക്കേണ്ടത്‌. സത്യമറിയാതെയാണെങ്കിലും അവരതിനെ അനുഭവിച്ചു.
നമ്മുടെ ജീവിതത്തിലും പലപ്പോഴും ഉണ്ടാകാറുള്ള ഒരു കാര്യം. പല കാര്യങ്ങളും നമ്മള്‍ അനുഭവിക്കാറുണ്ട്‌, അതിന്റെയൊന്നും വാസ്‌തവസ്ഥിതിയറിയാതെ. ഉദാഹരണത്തിനു ആരോ നമ്മള്‍ക്കു ഒരു പലഹാരം തരുന്നു. അത്‌ നമ്മള്‍ രുചിയോടെ കഴിക്കുന്നു. സുഹൃത്ത്‌ ചോദിക്കുന്നു, ``ഇത്‌ എന്തുക്കൊണ്ടാണ്‌ ഉണ്ടാക്കിയിട്ടുള്ളതെന്നു മനസ്സിലായോ''? `` ഇല്ല''..... `` സാധനം പപ്പായയാണ്‌''. ``അതെയോ?'' ഇത്രയും നേരവും നുണഞ്ഞു ആസ്വദിച്ച ആ പലഹാരം പപ്പായക്കൊണ്ടുണ്ടാക്കിയതോ? അതിശയം തന്നെ! അങ്ങിനെ അറിഞ്ഞുക്കൊണ്ടും അറിയാതെകണ്ടും നമ്മള്‍ അനുഭവിക്കാറുണ്ട്‌. വായുവിന്റേയും അഗ്നിയുടേയും അനുഭവവും ഇങ്ങനെയായിരുന്നു. ബ്രഹ്മത്തെ -യക്ഷത്തെ -നേരില്‍ കണ്ടു., സംസാരിച്ചു.എന്നാല്‍ തങ്ങളുടെ മുമ്പില്‍ പ്രകടമായിട്ടുള്ളത്‌ ്‌ബ്രഹ്മം തന്നെയാണെന്നു തിരിച്ചറിഞ്ഞില്ല. എന്നാല്‍ ഇന്ദ്രനു സത്യമെന്താണെന്നു തിരിച്ചറിയാന്‍ സാധിച്ചു. എങ്ങനെയറിഞ്ഞു? ഉമയില്‍ നിന്നും അറിഞ്ഞു.
ഉപനിഷത്തിന്റെ സൂചന ശ്രദ്ധിക്കണം. ദേവന്‍മാര്‍ എന്നു പറഞ്ഞാല്‍ ഇന്ദ്രിയങ്ങളാണ്‌. ഇന്ദ്രിയങ്ങള്‍ ബ്രഹ്മവുമായി അടുത്തു ചെല്ലുന്നു. എന്നാല്‍ എന്താണെന്നു അറിയാനാവില്ല. അറിയണമെങ്കില്‍ എന്തു വേണം? മനസ്സില്‍ നിന്നാണ്‌ ഇന്ദ്രിയങ്ങള്‍ അറിയുന്നത്‌. മനസ്സാണ്‌ എല്ലാറ്റിനേയും യഥാവിധി കൂട്ടിചേര്‍ക്കുന്നത്‌. മനസ്സ്‌ ഇന്ദ്രനാണ്‌. മനസ്സിന്റെ സാന്നിധ്യത്തില്‍ ഇന്ദ്രിയങ്ങള്‍ കാര്യങ്ങള്‍ ധരിക്കുന്നു. മനസ്സിനെ കാര്യം ബോധിപ്പിക്കുന്നതാരാണ്‌? അതിനുള്ളതാണ്‌ ബുദ്ധി.. ഉപനിഷത്തില്‍ ആ സ്ഥാനത്ത്‌ ഉമയെ പ്രതിഷ്‌ഠിച്ചിരിക്കുന്നു. ഈ വിശേഷപ്പെട്ട പ്രക്രിയ ഭഗവത്‌ഗീത അതിമനോഹരമായി വിവരിക്കുന്നുണ്ട്‌. ഇതേ ആശയം തന്നെ മറ്റൊരു പ്രകാരത്തില്‍ ഭഗവാന്‍ വിശദമാക്കുന്നു. ഈ രഹസ്യത്തെ അഥവാ സത്യത്തെ ഭഗവാന്‍ ഗീതയില്‍ പറയുന്നത്‌, യോഗം എന്നാണ്‌
ഇമാ വിവസ്വതേ യോഗം പ്രേക്താവാനഹമവ്യയം
വിവസ്വാന്മനവേ പ്രാഹ മനുരിഷ്വാ കവേ� ബ്രവിത്‌
ഏവം പരമ്പരാപ്രാപ്‌തം ഇമം രാജര്‍ഷയോ വിദുഃ
സ കാലേനേഹ മഹനാ യോഗോ നഷ്‌ടഃ പരംതപ.
ഗീതാപാരായണം ശീലമായിട്ടുണ്ടെങ്കില്‍ നാലാം അധ്യായത്തിലെ ഈ ശ്ലോകം തീര്‍ച്ചയായും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇവിടേയും കഥാരൂപത്തിലാണ്‌ കാര്യം അവതിപ്പിക്കുന്നത്‌. `` ആരംഭത്തില്‍ ഈ യോഗത്തെ, രഹസ്യത്തെ ഞാന്‍ വിവസ്വാനു പറഞ്ഞുക്കൊടുത്തു. വിവസ്വാന്‍ സൂര്യനാണ്‌.ഈ സത്യം, ധര്‍മ്മം അവ്യയമായിട്ടുള്ളതാണ്‌. എന്നു പറഞ്ഞാല്‍ ച്യുതിരഹിതമായിട്ടുള്ളതാണ്‌. വിവസ്വാന്‍ ഇത്‌ മനുവിനു പറഞ്ഞുക്കൊടുത്തു. മനുരിഷ്വാ കവേ� ബ്രവിത്‌- മനു ഇക്‌ഷ്വാകു എന്ന രാജാവിനു പറഞ്ഞുക്കൊടുത്തു. ഏവം പരമ്പരാ പ്രാപ്‌തം. ഇങ്ങനെ പരമ്പരകളിലൂടെ കൈമാറി വന്നീട്ടുള്ള ഈ ജ്ഞാനം എല്ലാ രാജാക്കന്‍മാരും രാജര്‍ഷിമാരും അറിഞ്ഞിരുന്നു. എന്നാല്‍ ഇന്ന്‌ ആ അറിവു നഷ്‌ടമായിരിക്കുന്നു. യോഗോനഷ്‌ട പരതപ .അര്‍ജ്ജുനന്റെ മനസ്സിലുള്ള മൗഢ്യവും, വിഷാദവും, കര്‍മ്മത്തെ പ്രതിയുള്ള സന്ദേഹങ്ങളുമെല്ലാം ഈ നഷ്‌ടത്തിന്റെ ഫലമായി സംഭവിച്ചിട്ടുള്ളതാണ്‌. ഭഗവത്‌ഗീതയും ഉപനിഷത്ത്‌ തന്നെയാണ്‌ ശ്രീ മദ്‌ഭഗവദ്‌ഗീതാസു ഉപനിഷത്ത്‌ ബ്രഹ്മവിദ്യായം....... എന്നല്ലേ പറയുന്നത്‌.
Kenopanishad 23
ബ്രഹ്മവിദ്യയാണ്‌ ഭഗവത്‌ഗീതയുടെ വിഷയം. ഭഗവത്‌ഗീത ഉപനിഷത്താണ്‌. ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി: ഭഗവാന്‍ സൂര്യനു പറഞ്ഞുക്കൊടുത്തു. സൂര്യന്‍ മനുവിനു..... മനു ഇക്‌ഷ്വാകുവിന്‌.... ഇങ്ങനെയാണ്‌ ക്രമം. എങ്കില്‍ എന്തായിരുന്നു അവര്‍ കൈമാറിയ ആ ഉപദേശം?
അവിടെ അര്‍ജ്ജുനന്‍ ചോദിക്കുന്നു, അങ്ങയുടെ ജന്മവും സൂര്യന്റെ ജന്മവും തമ്മില്‍ ഏറെ കാലവ്യത്യാസമുണ്ടല്ലൊ.? അതുക്കൊണ്ട്‌ അങ്ങ്‌ പറഞ്ഞു വരുന്നത്‌ എനിക്കു കൃത്യമായി മനസ്സിലാകുന്നില്ല. അങ്ങനെയൊരു ചോദ്യം അവിടെ അര്‍ജ്ജുനനെക്കൊണ്ട്‌ ചോദിപ്പിക്കുന്നത്‌ തീര്‍ച്ചയായും നമ്മുടെ മനസ്സിലെ സംശയങ്ങളെ ദൂരീകരിക്കാന്‍ തന്നെയാണ്‌. ആ സത്യം നമ്മളെ ബോധിപ്പിക്കാന്‍ വേണ്ടിയാണ്‌. ഭഗവാന്‍ സ്വയം അത്‌ വിശദീക്കരിക്കുന്നു.
എന്റെ ജന്മത്തേയും കര്‍മ്മത്തേയും നീ താത്വികമായി മനസ്സി ലാക്കേണ്ടതുണ്ട്‌.
ജന്മ കര്‍മ്മ ച മേ ദിവ്യം ഏവം യോ വേത്തി തത്ത്വതഃ
ശരിയായ തത്വവിചാരത്തിനു വിഷയമാക്കേണ്ടവയാണ്‌ എന്റെ ജന്മകര്‍മ്മങ്ങള്‍. സൂര്യന്‍ ഈ നിയമത്തെ അനുസരിച്ചുക്കൊണ്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. വ്യഷ്‌ടിതലത്തില്‍ ബുദ്ധിയാണ്‌ സൂര്യന്‍. അതുക്കൊണ്ടാണ്‌ ഗായത്രിമന്ത്രത്തില്‍ ``ധിയോ യോന പ്രചോദയാത്‌'' എന്നു പ്രാര്‍ത്ഥിക്കുന്നത്‌. നമ്മുടെ ബുദ്ധിവര്‍ത്തികളെ പ്രചോദിപ്പിക്കട്ടെ. സമഷ്‌ടിയിലെ സൂര്യനെ വ്യഷ്‌ടിയിലെ ബുദ്ധി പ്രതിനിധാനം ചെയ്യുന്നു. ബുദ്ധിയുടെ പ്രകാശത്താലാണ്‌ നമ്മുടെ കര്‍മ്മങ്ങളെല്ലാം തേജസ്സുറ്റതാകുന്നത്‌. അതുക്കൊണ്ടാണ്‌ ബുദ്ധിയെ മാധവനെന്നു പറയുന്നത്‌.ബുദ്ധിസ്ഥാനിയാണ്‌ മാധവന്‍. ``ബുദ്ധി തു സാരഥിം വിദ്യേ'' എന്നതും ഓര്‍മ്മയുണ്ടല്ലൊ. ശരീരമാകുന്ന രഥത്തെ ബുദ്ധിയാകുന്ന സാരഥി മുന്നോട്ടു നയിക്കുന്നു. ജീവിതത്തെ നയിക്കുന്നത്‌ ബുദ്ധിയാണല്ലൊ. സൃഷ്‌ടിയുടെ സമയത്തില്‍ തന്നെ ബുദ്ധിയില്‍ സകലതും ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
സൃഷ്‌ടി അപൂര്‍ണ്ണമല്ല, പൂര്‍ണ്ണമായിട്ടുള്ളതാണ്‌. നമ്മള്‍ക്കു പലപ്പോഴും തോന്നാം നമ്മള്‍ അപൂര്‍ണ്ണരാണ്‌ എന്ന്‌ അത്‌ കേവലം തോന്നല്‍ മാത്രമാണ്‌. ബുദ്ധിയില്‍ നിന്നും പിന്നെ എത്തുന്നത്‌ മനസ്സിലേക്കാണ്‌.
അതാണ്‌ മനു.ബുദ്ധി മനസ്സിനു പറഞ്ഞുക്കൊടുക്കുന്നു. മനു ഇക്ഷ്വാകുവിനു, ഇക്ഷ്വാകു രാജാവാണ്‌, ക്ഷത്രിയന്‍, കര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍. ബുദ്ധി മനസ്സ്‌ ഇന്ദ്രിയങ്ങള്‍........ അങ്ങനെയാണ്‌ ആ പരമ്പര. കര്‍മ്മമേതായാലും ഈ ക്രമത്തിനു വ്യത്യാസമില്ല. ഒരാള്‍ ഒരു ഗ്ലാസ്സ്‌ ചായ നമ്മള്‍ക്കു കൊണ്ടു വന്നു തരുന്നു. `` നല്ല ചൂടുണ്ട്‌'' അയാള്‍ പറയുന്നു. ആ സമയത്ത്‌ ചായയ്‌ക്കു നല്ല ചൂടുണ്ട്‌ എന്ന്‌ മനസ്സിലാക്കുന്നത്‌ നമ്മുടെ ഇന്ദ്രിയങ്ങളൊ മനസ്സൊ അല്ല. നമ്മുടെ ബുദ്ധിയാണ്‌ അത്‌ ആദ്യം അറിയുന്നത്‌. ബുദ്ധി മനസ്സിനോട്‌ പറയുന്നു. മനസ്സ്‌ ഇന്ദ്രിയങ്ങളെ അറിയിക്കുന്നു. ബുദ്ധിയുടേയും മനസ്സിന്റേയും നിര്‍ദ്ദേശങ്ങളുടെ അഭാവത്തില്‍ ഇന്ദ്രിയങ്ങള്‍ നേരിട്ട്‌ ഇടപാടു നടത്തുമ്പോള്‍ എന്തുണ്ടാകുമെന്നു ആലോചിച്ചു നോക്കു. ചായയുടെ ചൂട്‌ തൊട്ടതിനു ശേഷമേ നമ്മള്‍ മനസ്സിലാക്കു. പെട്ടെന്നു ചൂടു തട്ടുമ്പോള്‍ കൈ പൊള്ളിയെന്നു വരാം. പാത്രം താഴെയിട്ടെന്നു വരാം. ചായവീണ്‌ സ്വന്തം വസ്‌ത്രങ്ങള്‍ അഴുക്കായേക്കാം. ചിലപ്പോള്‍ അടുത്തുള്ളവരേയും അത്‌ അലസോരപ്പെടുത്തിയെന്നു വരാം. ഏതു കര്‍മ്മത്തിനും മുമ്പായി ഇന്ദ്രിയങ്ങള്‍ക്കു മനസ്സ്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍ക്കുന്നു. മനസ്സിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം ബുദ്ധിയും നല്‍ക്കുന്നു.
ബുദ്ധിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണ്ടു നില്‍ക്കാതെ പലപ്പോഴും പലവിധകര്‍മ്മങ്ങളിലേക്കു എടുത്തു ചാടാറുണ്ട്‌. ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങള്‍ അതിനുദാഹരണമായെടുക്കാം. അവിടെ ബുദ്ധിയെ അകറ്റി നിര്‍ത്തി മനസ്സിലേക്കു ബലമായി ആശയങ്ങള്‍ കുത്തി നിറക്കുകയാണ്‌. ഞാന്‍ ചെയ്യുന്നതിന്റെ ന്യായാന്യായങ്ങളെ പറ്റി ശാന്തമായി ചിന്തിക്കാന്‍, സ്വന്തം ബുദ്ധിയുടെ നിര്‍ദ്ദേശങ്ങള്‍ക്കു കാതോര്‍ക്കാന്‍ അവനു സാവകാശം കൊടുക്കുന്നില്ല.
സ്‌ഫോടക വസ്‌തുക്കളൊ മയക്കമരുന്നുകളൊ യാത്രക്കാരുടെ കൈവശമുണ്ടൊ എന്നറിയാനായി വളരേ വിപുലമായ പരിശോധനകള്‍ക്കു അവരെ വിധേയരാക്കുന്ന പതിവുണ്ട്‌. എന്നാല്‍ സ്‌ഫോടനാത്മകമായ ചിന്തകള്‍ മനസ്സില്‍ പേറിവരുന്ന മനുഷ്യന്‍...... ഏതു തരം പരിശോധനകള്‍ നടത്തിയാണ്‌ അവരുടെ ``ഉള്ളിലിരിപ്പ്‌'' നമ്മള്‍ തിരിച്ചറിയുക!
മനസ്സിലെ വികാരവിചാരങ്ങള്‍ നിയന്ത്രിക്കുന്നത്‌ ബുദ്ധിയാണ്‌. ബുദ്ധിയാണ്‌ മനസ്സിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോടുത്തുക്കൊണ്ടിരിക്കുന്നത്‌.. ആ ബുദ്ധിക്കു തെളിമ നല്‍ക്കുന്നത്‌ ബോധമാണ്‌. ബുദ്ധി ഊര്‍ജ്ജം സ്വീകരിക്കുന്നത്‌ ബോധത്തില്‍ നിന്നാണ്‌. അതുക്കൊണ്ടാണ്‌ ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുള്ളത്‌, `` ബുദ്ധിം തു സാരഥിം വിദ്ധി മനപ്രഹരമേവച ഇന്ദ്രിയാണി ഹയാനാഹൂ- ബുദ്ധി സാരഥിയാണ്‌. മനസ്സ്‌ കടിഞ്ഞാണ്‍. ഇന്ദ്രിയങ്ങള്‍ കുതിരകള്‍. ആ കുതിരകളാകുന്ന ഇന്ദ്രിയങ്ങള്‍ വഴിയാണ്‌ നമ്മുടെ ജീവിത യാത്ര. ആ കുതിരകളെ നിയന്ത്രിക്കാന്‍ മനസ്സാകുന്ന കടിഞ്ഞാണ്‍ വേണം. ഇന്ദ്രിയങ്ങളും മനസ്സും തമ്മിലുള്ള ബന്ധവും, മനസ്സും ബുദ്ധി തമ്മിലുളള ബന്ധവും ഒരുപോലെ പ്രധാനപ്പെട്ടതാണ്‌. അതൊന്നും നമ്മള്‍ ഒരുകാലത്തും പണയപ്പെടുത്തിക്കൂടാ ഉപനിഷത്തില്‍ പറയുന്ന ഇന്ദ്രന്‍, അഗ്നി, വായു.... ഇതെല്ലാം നമ്മുടെ മനസ്സും കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളുമാണ്‌. കര്‍മ്മേന്ദ്രിയങ്ങളേയും ജ്ഞാനേന്ദ്രിയങ്ങളേയും അഗ്നിയും വായുവും പ്രതിനിധാനം ചെയ്യുന്നു.
Kenopanishad 24
വാതം മുതലായ രോഗങ്ങള്‍ വന്ന്‌ കൈകാലുകള്‍ക്കു ചലനശേഷി നഷ്‌ടപ്പെടുമ്പോഴാണ്‌ നമ്മള്‍ സാധാരണ ആലോചിക്കാറുള്ളത്‌ `` ഇതെന്തു പറ്റി?'' വൈദ്യശാസ്‌ത്രം അതിനുതക്കതായ പേരും കാരണവും കണ്ടുപിടിച്ചു തരും. ശക്തിയും ശേഷിയുമുള്ളപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടതല്ലേ, എന്താണ്‌ ഇതിനുപുറകിലുള്ള യഥാര്‍ത്ഥ ചാലക ശക്തി എന്ന്‌....... നമ്മള്‍ക്കു വിരല്‍ തൊട്ടെണ്ണാന്‍ പറ്റാത്ത ആ ശക്തി വിശേഷം! അതിനെ അറിയാതേയും ഓര്‍ക്കാതെയുമല്ലേ ഈ കാലമത്രയും കടന്നു പോയത്‌. വായുവിനേയും അഗ്നിയേയും കഥാപാത്രങ്ങളായി ഋഷി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌ ആ തത്വമാണ്‌.
അഗ്നി അവകാശപ്പെട്ടു, ഈ ഭൂമിയിലുള്ള സകലതിനേയും തനിക്കു ദഹിപ്പിക്കാനാകുമെന്ന്‌. വായുവും അഹങ്കരിച്ചു, ഈ ഭൂമിയിലുള്ള സകലതിനേയും തനിക്കു ചലിപ്പിക്കാനാകുമെന്ന്‌. ശ്രീരാമകൃഷ്‌ണദേവന്‍ പറയാറുണ്ട്‌, '' നിന്നെ ഞാന്‍ ശരിയാക്കാം'' എന്ന്‌ നമ്മള്‍ ഇനിയൊരാളുടെ നേരെ വിരല്‍ ചൂണ്ടുമ്പോള്‍ മറ്റു മൂന്നു വിരല്‍ തിരിയുന്നത്‌ നമ്മുടെ നേരെയാണ്‌ എന്ന്‌. ആ ചൂണ്ടുവിരല്‍ തന്നെ ഏതു നിമിഷവും നമ്മള്‍ക്കു നഷ്‌ടമായേക്കാം എന്ന്‌ നമ്മള്‍ ഓര്‍ക്കാറില്ല. നമ്മുടെ എല്ലാവിധ ശക്തികള്‍ക്കും സ്രോതസ്സായിരിക്കുന്ന ആ ശക്തിവിശേഷം ഏതാണ്‌? ആ സ്രോതസ്സിനെ വിസ്‌മരിച്ചുക്കൊണ്ടുള്ള ഒരു ജീവിതം...... അതിനു യാതൊരു അര്‍ത്ഥവുമില്ലെന്നു ഈ ഉപനിഷത്ത്‌ കഥയിലൂടെ ഋഷി നമ്മള്‍ക്കു പറഞ്ഞു തരുന്നു.
ഇന്ദ്രന്‍, അതായത്‌ മനസ്സ്‌, അതിനെ അടുത്തറിഞ്ഞു. വായുവും അഗ്നിയും അതുമായി സംസാരിച്ചു. അതുക്കൊണ്ട്‌ അവരൊക്കെ ശ്രേഷ്‌ഠന്‍മാരെന്നോ? തീര്‍ച്ചയായും അതേ. വസ്‌തുക്കളേക്കാള്‍...... കാഴ്‌ചയേക്കാള്‍ ശ്രേഷ്‌ഠമായിട്ടുള്ളതാണ്‌ കണ്ണ്‌.
കഠോപനിഷത്തിലെ ``ഇന്ദ്രിയേഭ്യ പരാഹ്യര്‍ത്ഥ........ സാകാഷ്‌ഠാ സാ പരാഗതി'' എന്ന മന്ത്രത്തിലെ തത്വമാണ്‌ ഇവിടെ കഥാരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. അവര്‍ അവിടെപ്പോയി. കണ്ടു. സംസാരിച്ചു. ചിലര്‍ അറിഞ്ഞു. ചിലര്‍ അറിഞ്ഞില്ല. വായുവിനേക്കാളും അഗ്നിയേക്കാളും ശ്രേഷ്‌ഠന്‍ ഇന്ദ്രനാണ്‌. അതുകൊണ്ട്‌ ഇന്ദ്രിയങ്ങളേക്കാള്‍ ശ്രേഷ്‌ഠം മനസ്സാണ്‌. മനസ്സിനേക്കാള്‍ ശ്രേഷ്‌ഠം ബുദ്ധി. ബുദ്ധിയേക്കാള്‍ ശ്രേഷ്‌ഠം ബോധം. ഇതിന്റേയെല്ലാം ഇടയില്‍ അതിസൂക്ഷ്‌മമായ ചില ഇടങ്ങളുണ്ട്‌. ഉപനിഷത്ത്‌ മന്ത്രങ്ങള്‍ കൃത്യമായി മനനം ചെയ്യുകയാണെങ്കില്‍ അതെല്ലാം ക്രമേണ തെളിഞ്ഞു കിട്ടും. നമ്മുടെ ഭാഗത്തു നിന്നും ആത്മാര്‍ത്ഥമായ പ്രയത്‌നം ഉണ്ടാകണമെന്നു മാത്രം. വികാരങ്ങളെക്കുറിച്ച്‌ വിചാരങ്ങളെക്കുറിച്ച്‌ സങ്കല്‍പ്പങ്ങളെക്കുറിച്ച്‌ ഒക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. ആ സങ്കല്‍പ്പങ്ങള്‍ക്കു അതാതിന്റെ ലോകങ്ങളുണ്ട്‌. ഉള്ളി തൊലിപൊളിക്കുന്നതുപ്പോലെ ഓരോന്നായി അടര്‍ത്തിയെടുത്ത്‌ പഠിക്കുക തന്നെ വേണം. തുടര്‍ന്നുള്ള മന്ത്രം ശ്രദ്ധിക്കാം.
തസൈ്യഷ ആദേശോ, യദേതദ്വിദ്യുതോവിദ്യുതദാ
ഇതീന്ന്യമീമിഷഭ ഇത്യധിദൈവതം.
ബ്രഹ്മത്തിനെ മിന്നല്‍ പിണരിനോട്‌ ഉപമിക്കാം. അതൊരുവെളിപാടാണ്‌. ബ്രഹ്മം മിന്നല്‍ പിണര്‍പ്പോലെ അനുഭവപ്പെടുന്നു. ശ്രീരാമകൃഷ്‌ണദേവനേക്കുറിച്ച്‌ വിവേകാനന്ദസ്വാമികള്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരനുഭവം ഓര്‍ക്കാം. സ്വാമിജി നരേന്ദ്രനായിരിക്കേ രണ്ടാമതോ മൂന്നാമതോ തമ്മില്‍ കാണുന്ന സന്ദര്‍ഭം. ആദ്യം രാമകൃഷ്‌ണദേവരെ കണ്ടപ്പോള്‍ നരേന്ദ്രനു എന്തോ ഒരു മടുപ്പാണത്രേ തോന്നിയത്‌. ചിത്തഭ്രമം ബാധിച്ച ഒരാളേപ്പോലെയായിരുന്നു ശ്രീരാമകൃഷ്‌ണന്റെ പെരുമാറ്റം. നരേന്ദ്രനെ കണ്ടതും കെട്ടിപ്പിടിച്ചു മടിയിലിരുത്തി. ഏതോ പലഹാരം സ്വാമിജിയുടെ വായില്‍ വെച്ചുകൊടുത്തു. `` എത്രനാളായി ഞാന്‍ നിന്നെ കാത്തിരിക്കുന്നു''. അതുംകൂടി കേട്ടപ്പോള്‍ നരേന്ദ്രനു തീര്‍ച്ചയായി `` ഇയാളൊരു ഭ്രാന്തന്‍ തന്നെ!''
മൂന്നാമത്തെ തവണ കണ്ടപ്പോള്‍ രാമകൃഷ്‌ണദേവന്‍ തന്റെ വലതുകാല്‍ എടുത്ത്‌ സ്വാമിജിയുടെ ശരീരത്തിലേക്കു വെച്ചു.ആ പാദം തന്റെ ദേഹത്തിലമര്‍ന്നതോടെ നരേന്ദ്രന്‍ വല്ലാത്തൊരവസ്ഥയിലായി. ആ മുറി ആകെ കിടന്നു കറങ്ങുന്നതുപ്പോലെ. സ്ഥലകാല ബോധങ്ങള്‍ തന്നില്‍ നിന്ന്‌ ഒഴിഞ്ഞു മാറുന്നതുപ്പോലെ. ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞതുമാത്രമേ തനിക്കോര്‍മ്മയുള്ളു എന്ന്‌ സ്വാമിജി പറയുന്നു. അച്ഛനും അമ്മയുമുണ്ട്‌, വീട്ടില്‍ പോകണം എന്നു പറഞ്ഞുകരയുന്ന നരേന്ദ്രനെ നോക്കി പരമഹംസന്‍ ഉറക്കെ ചിരിച്ചു. അദ്ദേഹം സ്വന്തം കൈ നരേന്ദ്രന്റെ നെഞ്ചില്‍ ചേര്‍ത്തുവെച്ചു. എല്ലാം ശരിയാകും എന്നു പറഞ്ഞ്‌ ആശ്വസിപ്പിച്ചു. സ്വാമിജി പറയുന്നു ഈ അനുഭവം..... ഒരു നിമിഷാര്‍ദ്ധം എന്നു പറയാം....... ഒരു മിന്നല്‍പിണര്‍പ്പോലെ...... ഉണ്ടായി..... ഇല്ലാതായി. അത്‌ ഒരു ഉള്‍അറിവാണ്‌. കണ്ണ്‌ ഇമവെട്ടുന്നതുപ്പോലെ. അത്രയ്‌ക്കും ക്ഷണികം. അതുക്കൊണ്ടാണ്‌ അതൊരു വെളിപ്പാടാണെന്ന്‌ നേരത്തേ പറഞ്ഞത്‌. ആകസ്‌മികമായി തെളിയുന്ന ആ അറിവിലേക്കു നമ്മള്‍ ആ ക്ഷണം സ്വാഭാവികമായി ഉയരണം. വളരെക്കാലം ക്ഷേത്രദര്‍ശനം നടത്തിയതുക്കൊണ്ടൊ, നോയ്‌മ്പു നോറ്റതുക്കൊണ്ടൊ ഭജനമിരുന്നതുക്കൊണ്ടൊ ക്രമേണ കൈവരുത്താവുന്ന ഒരറിവല്ല ഇത്‌.

Kenopanishad 25
ദീര്‍ഘക്കാലത്തെ സേവനത്തിന്‌
ഈശ്വരന്‍ അറിഞ്ഞു തരുന്ന ഒരു പ്രതിഫലമൊ, ആനൂകൂല്യമൊ ആണ്‌ സത്യദര്‍ശനം എന്നു വിചാരിക്കുന്നുണ്ടെങ്കില്‍ അത്‌ തീര്‍ത്തും അബദ്ധമാണ്‌. ക്രമാനുഗതമായി കൈവരുന്ന ഒന്നല്ല മോക്ഷം. `` പാടത്തു പണി വരമ്പത്ത്‌ കൂലി'' എന്നതാണ്‌ ഇവിടത്തെ സിദ്ധാന്തം. സത്യാന്വേഷണത്തിന്റെ പാതയിലേക്കു ചുവടുവെക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്കതിന്റെ ഫലം കിട്ടിയിരിക്കും. നമ്മുടെ ആഗ്രഹങ്ങള്‍ സഫലമാകാന്‍ വേണ്ടിയുള്ള ഈശ്വര ഭജനം. അത്‌ ശരിയായ സമീപനം അല്ലതന്നെ. അറിവിന്റെ അഭാവത്തില്‍ മനസ്സിന്റെ ദൃഢതയില്ലായ്‌മയാണ്‌ ഈ വക ധാരണകള്‍ക്കു പുറകിലുള്ളത്‌. ഉപനിഷത്ത്‌ നമ്മള്‍ക്കു വാഗ്‌ദാനം ചെയ്യുന്നത്‌ കരുത്തുറ്റ മനസ്സാണ.്‌ അതാണ്‌ ആദ്യം സ്വന്തമാക്കേണ്ടത്‌. അതുക്കൊണ്ടാണ്‌ ഋഷി എടുത്തു പറയുന്നത്‌ അത്‌ മിന്നല്‍ പിണര്‍പ്പോലെയാണ്‌., ഇമവെട്ടുന്നതുപ്പോലെയാണ്‌ എന്ന്‌. ബ്രഹ്മത്തെ സ്‌മരിക്കാന്‍ മനസ്സിനു തോന്നുന്നതുതന്നെ ബ്രഹ്മത്തിന്റെ മാത്രം അനുഗ്രഹംക്കൊണ്ടാണ്‌. (വീണ്ടും വീണ്ടും മനസ്സില്‍ സങ്കല്‍പ്പങ്ങള്‍ ഉണ്ടാകുന്നത്‌ ഇതുക്കൊണ്ടാണ്‌)
അഥാധ്യാത്മം, യദേതദ്‌ ഗച്ഛതീവ ച
മനോ�നേന ചൈതദുപസ്‌മരത്യഭീക്ഷണം സങ്കല്‍പഃ
ഉപനിഷത്തില്‍ തുടര്‍ന്നു പറയുന്നു.
തദ്ധ തദ്വാനം നാമ തദ്വനമിത്യുപാ സിതവ്യം
സ യ ഏതദേവം വേദാഭീ ഹൈനം സര്‍വ്വാണി ഭൂതാനി സംവാഞ്‌ഛന്തി.
അതിനെയാണ്‌ ഭജിക്കേണ്ടത്‌, ഉപാസിക്കേണ്ടത്‌. ലോകത്തില്‍ ഭജനീയമായിട്ടുള്ളത്‌ അതാണ്‌..... സര്‍വ്വ ഭൂതങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ആ ബ്രഹ്മം. മറ്റുള്ളതൊന്നും തന്നെ ഉപാസനയ്‌ക്കു അര്‍ഹമായിട്ടുള്ളതല്ല. അതിനെ ഉപാസിക്കുന്നവനെ- സര്‍വ്വാണി ഭൂതാനി സംവാഞ്‌ഛതി- മറ്റെല്ലാ ഭൂതങ്ങളും ബ്രഹ്മത്തെയെന്നപ്പോലെ സ്‌നേഹിക്കും ആരാധിക്കും പ്രകീര്‍ത്തിക്കും.
യഥാര്‍ത്ഥത്തില്‍ ഇതോടെ ഉപനിഷത്ത്‌ അവസാനിക്കുകയാണ്‌. അപ്പോള്‍ ഒരു ശിഷ്യന്‍ എഴുനേറ്റു നിന്നു ചോദിക്കുന്നു, രസകരമായൊരു ചോദ്യം.
ഉപനിഷദം ഭോ ബ്രുമീന്യുക്താ ത ഉപനിഷദ്‌ ബ്രഹ്മീം
വാവ ത ഉപനിഷദമബ്രുമേതി.
ശിഷ്യന്‍ ഗുരുവിനോടപേക്ഷിക്കുന്നു, `` ഭഗവന്‍! എനിക്കു ഉപനിഷത്ത്‌ സാരം പറഞ്ഞു തന്നാലും'' ഗുരു മറുപടി പറഞ്ഞു, `` ഇത്ര നേരം ഞാന്‍ നിനക്കു മനസ്സിലാക്കി തന്നത്‌ ഉപനിഷത്തു തന്നെയാണ്‌
ഇത്രനേരം ഗുരു പറഞ്ഞതൊന്നും ശിഷ്യന്‍ വേണ്ടവിധം ധരിച്ചില്ല എന്നാണോ? അത്തരത്തിലുള്ള ഒരു ചോദ്യവുമായി ഇതിനേയും കരുതാം. ഇത്രയൊക്കെ കേട്ടിട്ടും സാരം മനസ്സിലാക്കാന്‍ സാധിക്കാതിരുന്ന ഒരു വിദ്യാര്‍ത്ഥിയെയാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്‌. ഇത്‌ വലിയൊരു അനുഗ്രഹമാണ്‌. കാരണം അത്തരത്തിലുള്ള അറിവില്ലായ്‌മയില്‍ നില്‍ക്കുന്ന ഒരാളെ നിശ്ചയമായും ഉപനിഷത്ത്‌ അനുഗ്രഹിക്കും. അങ്ങനെയുള്ള ഒരാളെ കൂടി കാര്യം പറഞ്ഞു ഗ്രഹിപ്പിക്കാന്‍ ഇനി എന്താണ്‌ ചെയ്യേണ്ടത്‌.? ഗുരു പറയുന്നതു നോക്കു:
തസൈ്യ തപോ ദമഃ കര്‍മേതി പ്രതിഷ്‌ഠാ വേദഃ
സര്‍വാംഗാനി, സത്യമയാതനം
യോ വാ ഏതാമേവം വേദാപഹത്യ പാപ്‌മാനമനന്തേ
സ്വര്‍ഗേ ലോകേ ജ്യേയേ പ്രതിഷ്‌ഠതി പ്രതിഷ്‌ഠതി
ഉപനിഷത്തിന്റെ സാരം യഥാവിധി ഗ്രഹിക്കണമെങ്കില്‍ ഒരാള്‍ എന്താണ്‌ ചെയ്യേണ്ടത്‌? തപവും ദമവും കര്‍മ്മവും അനുഷ്‌ഠിക്കേണ്ടതുണ്ട്‌. തപസ്സ്‌ എന്നത്‌ ഗംഭീരമായ ഒരു വാക്കാണ്‌. തപം എന്നു പറഞ്ഞാല്‍ ചൂടാണ്‌. തപം ചെയ്യണം. ചൂട്‌ പിടിപ്പിക്കണം.അത്‌ എങ്ങനെയാണ്‌ ചെയ്യുക?
ഒരു കുമാരന്‍ അല്ലെങ്കില്‍ കുമാരി വളരേ നിര്‍ണായകമായ ഒരു പരീക്ഷ എഴുതി ജയിക്കേണ്ടതുണ്ട്‌. ആ പരീക്ഷയിലെ വിജയമാണ്‌ അവന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ പോകുന്നത്‌. പഠിക്കേണ്ടുന്ന വിഷയങ്ങള്‍ ഒരു ഭാഗത്ത്‌ മറുഭാഗത്ത്‌ അവന്റെ ശ്രദ്ധയെ പിടിച്ചുലയിച്ചുക്കൊണ്ട്‌ ഒട്ടനവധി ലോകവിഷയങ്ങളും. ക്രിക്കറ്റ്‌, സിനിമ, കൂട്ടുകാര്‍ അങ്ങനെ...... അതൊക്കെ മാറ്റിവെച്ച്‌ പഠനവിഷയങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീക്കരിക്കേണ്ടതുണ്ട്‌. അതിനായി അവന്‍ ചെയ്യുന്ന ആത്മാര്‍ത്ഥമായ നിരന്തരമായ ശ്രമം......അതുതന്നെയാണ്‌ തപസ്സും. അതില്‍ മറ്റൊരാളുടെ പ്രേരണയൊ നിര്‍ബന്ധമൊ ഇല്ല. അവന്‍ സന്തോഷപൂര്‍വ്വം സ്വന്തം ഇഷ്‌ടപ്രകാരം മാത്രം ചെയ്യുന്ന പ്രയത്‌നമാണത്‌. കഠിനമായ പ്രയത്‌നം തന്നെ. സന്തോഷപൂര്‍വ്വം എന്നത്‌ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്‌. ശബരിമലക്കു പോകുന്നയാള്‍...... ഹജ്ജ്‌ യാത്രയ്‌ക്കു പോകുന്നയാള്‍, അവരുടെ വ്രതാനുഷ്‌ഠാനങ്ങളും തപസ്സു തന്നെയാണ്‌. സന്തോഷത്തോടുകൂടിയുള്ള യാതന. ... അങ്ങനെയൊന്ന്‌ ഉപനിഷത്ത്‌ പഠനത്തിനും ആവശ്യമുണ്ട്‌. തപസ്സിലൂടെ മാത്രമേ ഉപനിഷത്ത്‌ ഉള്‍ക്കൊള്ളാനാവൂ.
ആശ്രമത്തിലെ പഠനക്കാലം ഇതുപ്പോലെയുള്ളതായിരുന്നു. പഠനം മാത്രം. പത്രം, ടി. വി., കൂട്ടുകാര്‍..... ഇതൊന്നുമില്ലാതെ പഠനവിഷയങ്ങളില്‍ മാത്രം മുഴുകിക്കൊണ്ടുള്ള ഒരു ജീവിതം. അത്‌ നമ്മള്‍ സന്തോഷപൂര്‍വ്വം ചെയ്‌തില്ലെങ്കില്‍ അവിടെ നിന്നും ഒന്നും പഠിക്കാനാവില്ല. ആ വര്‍ഷങ്ങള്‍ പോയതു തന്നെ. എന്തെങ്കിലും നേടണമെങ്കില്‍ അതില്‍ തന്നെ മനസ്സിരുത്തണം. മറ്റൊന്നിലും മനസ്സു പതിയാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചുക്കൊണ്ടിരിക്കണം.

Kenopanishad 26
രണ്ടാമത്തേത്‌ ദമമാണ്‌. ഓരോ സാധകനും ആവശ്യം ഉണ്ടായിരിക്കേണ്ടുന്ന ഒരു ഗുണമാണ്‌. ദമം എന്നാല്‍ ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായും തന്റെ വരുതിയില്‍ നിര്‍ത്തലാണ്‌. ശമ, ദമ, ഉപരമ, തിതിക്ഷ, ശ്രദ്ധ, സമാധാനം....... ഇതിനെയാണ്‌ സാധനാചതുഷ്‌ടയ സംപത്തി എന്നു പറയുന്നത്‌, ശമയെന്നു പറഞ്ഞാല്‍ മനോനിഗ്രഹമാണ്‌. ദമം എന്നു പറഞ്ഞാല്‍ ബാഹ്യേന്ദ്രിയ നിഗ്രഹവും. ഇതുപ്പോലെ തന്നെ കര്‍മ്മങ്ങളും ശുദ്ധമായിരിക്കണം. കര്‍മ്മങ്ങളെന്നു പറയുമ്പേള്‍ അര്‍ത്ഥമാക്കുന്നത്‌ സ്വകര്‍മ്മാനുഷ്‌ഠാനങ്ങളാണ്‌. തപസ്സും, ദമവും, കര്‍മ്മവുമാണ്‌ ഒരുസാധകന്റെ സത്യമായ സമ്പത്ത്‌. സത്യമാണ്‌ പ്രതിഷ്‌ഠ. തപസ്സും ദമവും കര്‍മ്മവും നൂറുശതമാനവും സത്യസന്ധമായിരിക്കണം. ആ ഒരവസ്ഥയിലേ ഏതൊരാളിലും ഉപനിഷത്ത്‌ സംഭവിക്കുകയുള്ളൂ. അതുക്കൊണ്ട്‌ ഋഷി ശിഷ്യനോട്‌ പറയുന്നു:വേദത്തിന്റെ എല്ലാ അംഗങ്ങളും സത്യമാണ്‌. സത്യത്തില്‍ പ്രതിഷ്‌ഠിതമാണ്‌. വേദാംഗങ്ങള്‍ എന്നു പറയുന്നത്‌ ശിക്ഷ, കല്‍പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്‌, ജ്യോതിഷം എന്നിവയാണ്‌. ഇതിനെല്ലാം നിദാനമായിട്ടുള്ളത്‌ സത്യം മാത്രമാണ്‌. അതുക്കൊണ്ട്‌ ഈ വിധത്തില്‍ തന്നെ ബ്രഹ്മവിദ്യയെ ധരിച്ചുക്കൊള്ളുക. അങ്ങനെ ഈ ഉപനിഷത്തിനെ ആരാണൊ മനസ്സിലാക്കുന്നത്‌....സ- അവന്‍ പാപ്‌മാനം- പാപത്തെ, എല്ലാ വിധതെറ്റിദ്ധാരണകളേയും അപഹത്യ- നശിപ്പിച്ചിട്ട്‌, അനന്തേ- അവസാനമില്ലാത്തതും ജ്യേയേ- ശ്രേഷ്‌ഠമായതുമായ സ്വര്‍ഗേ ലോകേ- സ്വര്‍ഗ്ഗലോകത്തില്‍ പ്രതിഷ്‌ഠതി-ചെന്നു ചേരുന്നു. പ്രതിഷ്‌ഠതി- പ്രതിഷ്‌ഠിതനായിത്തീരുന്നു.
സ്വര്‍ഗ്ഗമെന്നു പറയുന്നത്‌ ഇവിടെ തന്നെയാണ്‌. അന്യമായ മറ്റൊരു ലോകമല്ല. നമ്മുടെ മനസ്സിന്റെ സൃഷ്‌ടിയാണത്‌. ഈ അറിവു നേടിക്കഴിഞ്ഞാല്‍ സ്വര്‍ഗ്ഗവും ഇവിടെ തന്നെ. ആ ആനന്ദം അനുഭവിക്കാന്‍ മറ്റൊരു ലേകത്തിലേക്കു പോകേണ്ടതില്ല. സാമാന്യ രീതിയില്‍ നമ്മള്‍ ധരിച്ചുവെച്ചിരിക്കുന്ന സ്വര്‍ഗ്ഗങ്ങള്‍ക്കൊക്കെ അന്തമുണ്ട്‌. എന്നാല്‍ ഉപനിഷത്തിലൂടെ ഋഷി അവതരിപ്പിക്കുന്ന സ്വര്‍ഗ്ഗം...... അത്‌ അന്തമില്ലാത്തതാണ്‌. സത്യാന്വേഷണകന്‍ ബ്രഹ്മത്തെ കണ്ടെത്തുന്നു. സ്വയം ബ്രഹ്മമായി ത്തീരുന്നു. പിന്നീടൊരു തിരിച്ചുവരവില്ല.
`` ആപ്യായന്തു മമാംഗാനി......'' എന്ന ശാന്തിമന്ത്രത്തോടെ ഉപനിഷത്ത്‌ അവസാനിക്കുന്നു. ഓം.... ശാന്തി..... ശാന്തി....ശാന്തിഃ
ഉപനിഷത്തിന്റെ രത്‌നചുരുക്കമാണ്‌ ശാന്തിമന്ത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ഒരു ഗാനത്തിന്റെ പല്ലവിപ്പോലെ. ഈ പ്രപഞ്ചത്തിന്റെ മുഴുവനും പിറകില്‍ വര്‍ത്തിക്കുന്ന ആ ശക്തിസ്രോതസ്സിനെ അറിയാനും അനുഭവിക്കാനും എനിക്കു സാധിക്കട്ടെ. ഇതാണ്‌ ആ പ്രാര്‍ത്ഥന. ആ അറിവിനെ നമ്മള്‍ക്കു ഏതുവിധത്തില്‍ പ്രാപിക്കാമെന്ന്‌ ഏറ്റവും ലളിതമായി ഉപനിഷത്ത്‌ നമ്മള്‍ക്കു പറഞ്ഞു തരുന്നു. അര്‍ത്ഥത്തിലൊ ഭാവത്തിലൊ ഒരുവിധ സംശയത്തിനും ഇടനല്‍ക്കാത്തവിധം സുഗമമായി സുന്ദരമായി ഋഷി സത്യമെന്താണ്‌ എന്ന്‌ നമ്മള്‍ക്കു പഠിപ്പിച്ചു തരുന്നു. കേനോപനിഷത്തിന്റെ പഠനം ജീവിതത്തെ ധന്യമായിതീര്‍ക്കും തീര്‍ച്ച.
ആമുഖമായി പറഞ്ഞുക്കഴിഞ്ഞതാണ്‌, അല്ലാതേയും മറ്റുപലയിടത്തും സൂചിപ്പിച്ചിട്ടുള്ളതാണ്‌. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും- ജാതി, മതം സമുദായം രാഷ്‌ട്രീയവും സാമൂഹ്യസ്ഥിതി- തന്നെ ഉപനിഷത്ത്‌ പഠനത്തില്‍ വിഷയമാകുന്നില്ല. ഇത്‌ തികച്ചും സ്വാതന്ത്രമാണ്‌. ഇതിന്റെ പഠനം നിങ്ങളെ സമ്പൂര്‍ണ്ണസ്വാതന്ത്ര്യത്തിലേക്കാണ്‌ നയിക്കുക. ഉപനിഷത്ത്‌ ഊന്നല്‍ നല്‍ക്കുന്നതും അതിനു തന്നെ. എല്ലാവിധ ബന്ധങ്ങളും ഭേദിച്ച്‌ പൂര്‍ണ്ണമായും സ്വതന്ത്രനാകുക. ആ സ്വാതന്ത്ര്യമാണ്‌ യഥാര്‍ത്ഥത്തിലുള്ള അനുഭവം. മറ്റുള്ളതെല്ലാം കേവലം ബാദ്ധ്യതകളാണ്‌. ആത്മനി നിരതേ- ആത്മന്വേഷണനിരതനായിട്ടുള്ള എന്നില്‍ തേ മയി സന്തു....... തേമയി സന്തു. അതെന്നില്‍ സംഭവിക്കട്ടെ. ഉപനിഷത്തില്‍ പറഞ്ഞിട്ടുള്ള ധര്‍മ്മങ്ങള്‍ എന്തൊക്കെയാണൊ അവ എല്ലാം എന്നില്‍ സംഭവിക്കട്ടെ........ സംഭവിക്കട്ടെ.
സ്വാമിയും ഇപ്പോള്‍ ഇവിടെ ആത്മാര്‍ത്ഥമായി അതുതന്നെ പ്രാര്‍ത്ഥിക്കുന്നു......... തേ മയി സന്തു. അത്‌ നിങ്ങളില്‍ സംഭവിക്കട്ടെ.
ഹരി ഓം