2017 സെപ്റ്റംബർ 18, തിങ്കളാഴ്‌ച

ചേലാകർമ്മം
എഴുതിയത്  ആർ സീ :
ചേലാകർമ്മം 
 ഫെയ്സ്ബുക്കിലും നിറഞ്ഞുകവിയുന്നു. അതിനി ഞാനായിട്ട് പൊലിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായിരുന്നു. പക്ഷേ ആ തീരുമാനം മാറ്റേണ്ട സാഹചര്യമുണ്ട്. പോസ്റ്റുകളും കമന്റുകളും എഴുതുന്ന പലർക്കും 'സംഭവം' എന്താണെന്ന് വ്യക്തമായി പിടികിട്ടിയ മട്ടില്ല. പലരും മനസ്സിലാക്കിയിട്ടുള്ളത് ഇത് 'കന്യാചർമ്മം' നീക്കംചെയ്യലോ മറ്റോ ആണെന്നാണ്!

ചേലാകർമ്മം എന്നത് Female genital mutilation (F.G.M) എന്ന പ്രാകൃതമായ ആചാരമാണ്. ആൺകുട്ടികളുടെ അഗ്രചർമ്മം മുറിച്ചുമാറ്റലുമായി (circumcision) ഇതിന് സാദൃശ്യമില്ല. ആഫ്രിക്കയിലെ പ്രാകൃതസമൂഹങ്ങള്‍ പണ്ടുകാലത്ത് തുടങ്ങിവച്ച ഒരു അനാചാരമാണ് F.G.M. മറ്റ് പല അനാചാരങ്ങളുമെന്നപോലെ ഇതും ഇപ്പോഴും തുടരുന്നു. ഈ നിമിഷവും ലോകത്തെ 27 രാജ്യങ്ങളിലായി 20 കോടിയിലേറെ സ്ത്രീകൾ ഇതിന്റെ ഇരകളായി ജീവിക്കുന്നുണ്ട്.
ലോകത്തെ ജീവജാതികളില്‍ മനുഷ്യകുലത്തിൽപ്പെട്ട സ്ത്രീവർഗ്ഗത്തിനുമാത്രം അവകാശപ്പെട്ട ഒരു ലൈംഗികാവയവയമാണ് ക്ലിറ്റോറിസ്! ഇതിനെ ഒരു മിനിയേച്ചർ പീനിസ് (സൂക്ഷ്മലിംഗം) എന്ന് വിളിക്കാം. ഈ അത്ഭുതാവയവത്തിന്റെ സാന്നിദ്ധ്യം നിമിത്തമാണ് ആണിനെപ്പോലെതന്നെ പെണ്ണിനും ഓര്‍ഗാസം എന്ന ദിവ്യാനുഭൂതി ലഭിക്കുന്നത്. ചേലാകര്‍മ്മത്തിന്റെ സാമാന്യ അര്‍ത്ഥം പെണ്‍കുഞ്ഞിന്റെ ക്ലിറ്റോറിസ് മുറിച്ചുകളയുക എന്നതാണ് (Hymen എന്ന കന്യാഛദമല്ല മുറിക്കുന്നത്). അങ്ങനെ അവള്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ ആ അവയവത്തിലൂടെ ലഭ്യമാകേണ്ട സെക്ഷ്വല്‍ സ്റ്റിമുലേഷന്‍ ജീവിതകാലത്തേക്ക് മുഴുവന്‍ ഇല്ലാതാക്കുന്നു. അതേസമയം, അനുഭൂതിരഹിതമായ ഇണചേരലിനും ഗര്‍ഭധാരണത്തിനും അവള്‍ക്ക് കഴിവുണ്ടായിരിക്കുകയുംചെയ്യും. (ശരീരസ്രവങ്ങള്‍ പുറത്തുപോകുന്നതിന് ഒരു സുഷിരം മാത്രം ബാക്കിവച്ച് ബാഹ്യ സ്ത്രൈണാവയവം പാടേ തുന്നിക്കൂട്ടുന്നതടക്കം പലതരം FGM രീതികളുണ്ട്. അതില്‍ ഏറ്റവും ലളിതമായ പ്രൊസീജിയറിനെപ്പറ്റിയാണ് മുകളില്‍ എഴുതിയത്). 

പ്രാകൃതകാലത്തെ പുരുഷന് പെണ്ണ് അവന്റെ സ്വകാര്യ ഉപകരണം മാത്രമായിരുന്നു (ഇന്നും ചിലര്‍ക്ക് അത് അങ്ങനെതന്നെ). അവള്‍ ലൈംഗികസുഖത്തിനായി മറ്റൊരാളെ തേടിപ്പോകരുത് എന്ന സ്വാര്‍ത്ഥതയില്‍നിന്നാണ് FGM ഉണ്ടായത്. അതിന്റെ ഇരകള്‍ക്ക് ഉത്തേജനം നഷ്ടപ്പെടുന്നില്ല എന്നതുകൊണ്ട് പുരുഷന് ഏകപക്ഷീയമായ ലൈംഗികാനുഭൂതിയും സന്താനോല്പാദനവും സാദ്ധ്യമാവുകയുംചെയ്യും. ഇത്ര ഭയാനകമായ ഒരു അനാചാരം ഇന്നും നമ്മുടെ കേരളത്തില്‍പ്പോലും നിലനില്‍ക്കുന്നു എന്നത് ലജ്ജാകരമല്ലേ?!
വിശ്വരൂപം
ആർ സീ യുടെ ഒരു ഫേസ്ബുക് പോസ്റ്റ് :ഈ ചിത്രം ഒരു അണുസ്ഫോടന പരീക്ഷണത്തിന്റേതാണ്. ഇത്തരം സ്ഫോടന പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചത് 1945 ജൂലായ് പതിനാറിന് ആയിരുന്നല്ലൊ. സ്ഥലം അമേരിക്കയിലെ ന്യൂ മെക്സിക്കോ. അവിടെ അന്ന് Jornada del Muerto മരുഭൂമിയിലെ Alamogordo ടെസ്റ്റ് റെയ്ഞ്‌ജിൽ ആ മഹാപരീക്ഷണം അരങ്ങേറി. Dr.Robert Oppenheimer എന്ന ലോകോത്തര ആണവ ശാസ്ത്രജ്ഞനായിരുന്നു ആ സ്വപ്നപദ്ധതിയുടെ മേധാവി, (ഉൾച്ചിത്രം കാണുക). ആ പരീക്ഷണത്തിന് അദ്ദേഹം നൽകിയ പേര്, സൃഷ്ടി-സ്ഥിതി-സംഹാരങ്ങളുടെ ഭാരതീയ സൂചക/സങ്കല്പമായ ‘Trinity’ എന്നായിരുന്നു!


പരീക്ഷണവേദിയിൽനിന്ന് പതിനായിരം യാർഡ് അകലെ സജ്ജമാക്കിയ സുരക്ഷാബങ്കറിൽ ഓപ്പൻഹൈമറും സഹപ്രവർത്തകരും ശ്വാസമെടുക്കാൻപോലും കഴിയാത്ത പിരിമുറുക്കത്തോടെ ആ 100 ടൺ യുറേനിയം വിസ്ഫോടനത്തിന്റെ ‘കൌണ്ട്-ഡൌൺ’ നിരീക്ഷിക്കുന്നു. പരമ നിശ്ശബ്ദതയെ ഭേദിച്ച് അനൌൺസറുടെ ശബ്ദം മുഴങ്ങി, “NOW”. അന്നോളം ഒരാളും ദർശിച്ചിട്ടില്ലാത്ത ബഹുവർണ്ണപ്രകാശത്തിന്റെ ഒരു മഹാപ്രളയത്തോടെയായിരുന്നു തുടക്കം. പിന്നാലെസംഭവിച്ചത്, ആയിരമായിരം ഇടിമുഴക്കങ്ങളുടെ അഗാധസാന്ദ്രതയെ ഉള്ളിൽ ആവാഹിച്ച ഒരു അമർന്ന അലർച്ചയും. സാക്ഷാത്കാരത്തിന്റെ ആ ദിവ്യനിമിഷത്തിൽ വേദാന്തചിന്തകൻ കൂടിയായിരുന്ന Dr.Robert Oppenheimer സ്വയമറിയാതെ ഉരുവിട്ട മന്ത്രം ഇതായിരുന്നു, “IF THE RADIANCE OF A THOUSAND SUNS / WERE TO BURST AT ONCE INTO THE SKY, / THAT WOULD BE LIKE THE SPLENDOR OF THE MIGHTY ONE…!” (ദിവിസൂര്യസഹസ്രസ്യ / ഭവേദ്യുഗപദുത്ഥിതാ / യതിഭാ: സദൃശീ സാസ്യാത് / ഭാസസ്തസ്യ മഹാത്മന:) – {ഗീത/വിശ്വരൂപദർശനയോഗം/12}.

ഇതിന്റെ അർത്ഥം ഏതാണ്ട് ഇങ്ങനെ, "ആകാശത്തിൽ അനേകായിരം സൂര്യന്മാർ ഒരേസമയം ഉദിച്ചുയരുന്നതുപോലുള്ള ഒരു പ്രതിഭാസം ആ പരമതേജസ്സിന്റെ ഊർജ്ജസ്വരൂപത്തിന് ഏകദേശം സമാനമായിരിക്കാം"! 
തുടക്കക്കാർക്കുവേണ്ടി വിശ്വരൂപത്തെക്കുറിച്ച് ഒരു ചെറു വിവരണം കൂടി നൽകി ഇത് അവസാനിപ്പിക്കാം. കുരുക്ഷേത്രഭൂവിൽ കർമ്മഭീരുത്വത്തിന് ഒരു നിമിഷം അടിമയായിപ്പോയ അർജ്ജുനനെ സ്വധർമ്മാനുഷ്ഠാനത്തിലേക്ക് പ്രത്യാനയിക്കുകയായിരുന്നല്ലൊ ഗീതോപദേശത്തിന്റെ ലക്ഷ്യം. പാർത്ഥനെ ‘ഉണർത്താൻ’ ഒരു ഘട്ടത്തിൽ കൃഷ്ണന് വിശ്വരൂപം തന്നെ പുറത്തെടുക്കേണ്ടിവരുന്നു. ഭാരതീയ വേദാന്തസങ്കല്പത്തിലെ ഈശ്വരൻ അതിശക്തനായ ഒരു വ്യക്തിയല്ല. രാമനും കൃഷ്ണനും അടക്കമുള്ള അവതാരങ്ങൾ മാത്രമല്ല, ഹിന്ദുവിന്റെ അടിസ്ഥാന വിശ്വാസപാത്രങ്ങളായ ത്രിമൂർത്തികൾപോലും പ്രപഞ്ചതേജസ്സിന്റെ ജനിമൃതികളുടെ തുടർച്ച എന്ന അലംഘനീയ നിയമത്തിന് വിധേയരായ അനിത്യസാന്നിദ്ധ്യങ്ങൾ മാത്രം. യഥാർത്ഥ ഈശ്വരൻ അരൂപിയും അനാദ്യന്തവും അമേയവും അധൃഷ്യവുമായ പരമോർജ്ജസ്വരൂപമാണ്. ഈ പ്രപഞ്ചത്തിലെ അണുകണികമുതൽ മഹാനക്ഷത്രജാലങ്ങൾ വരെയുള്ള എന്തുമേതും ആ അനശ്വരതേജസ്സിന്റെ താത്കാലിക (നശ്വര) രൂപങ്ങൾ. ‘ഈശ്വരൻ വേറെ സൃഷ്ടി വേറെ’ എന്ന വേർതിരിവില്ലാത്ത അദ്വൈതചിന്ത. എല്ലാമെല്ലാം ആ ഒന്നിൽനിന്ന് തുടങ്ങുന്നു, അതിൽത്തന്നെ ഒടുങ്ങുന്നു. സൃഷ്ടിയുടെയും സംഹാരത്തിന്റെയും പ്രതീകമായ ന്യൂ മെക്സിക്കോയിലെ ആ ലഘു ആണവോർജ്ജ പ്രോജ്ജ്വലനം ശാസ്ത്രകാരനും വേദാന്തിയുമായ ഓപ്പൻഹൈമറിനെ ഓർമ്മിപ്പിച്ചത് THE SUPREME ESSENCE / COSMIC CONSCIOUSNESS എന്ന ഏകസത്യത്തെയാണ്!